തിരുവനന്തപുരം: ഇന്ന് രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ രാജപുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ വിദ്യാഭ്യാസ മന്ത്രി കേവലം ഒരു സിപിഎം പ്രവര്‍ത്തകനായി അധപതിച്ചെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗവും ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശിയ സംയോജകനുമായ എ.വിനോദ്. ഇത് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നതല്ല.
കേരളത്തില്‍ വിദ്യാഭ്യാസമന്ത്രിമാരായി നിരവധി മുസ്ലിം ലീഗ് നേതാക്കള്‍ ഉണ്ടായിരുന്നു. അവരൊന്നും ഇത്തരത്തിലുള്ള ചടങ്ങുകളില്‍ ഔചിത്യം വിട്ട് പെരുമാറിയിട്ടില്ല. ആ മര്യാദ പോലും സിപിഎം നേതാവായ മന്ത്രി വി.ശിവന്‍ കുട്ടി പ്രകടിപ്പിച്ചില്ലെന്നത് ഖേദകരമാണെന്ന് എ.വിനോദ് പറഞ്ഞു.
ഭാരതമാതാവ് എന്ന സങ്കല്‍പ്പം ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അംഗീകരിക്കാന്‍ വിഷമമുണ്ടെങ്കിലും ഭാരത ഭരണഘടന അംഗീകരിക്കുന്ന സങ്കല്പമാണ്. ദേശീയ ഗാനവും (ജനഗണമന ) ദേശീയഗീതവും (വന്ദേ മാതരം ) ഭാരത മാതാവ് എന്ന സങ്കല്പത്തിന്റെ വാക്മയ ചിത്രങ്ങള്‍ ആണ്. ഒന്ന് ഭൂമിശാസ്ത്രപരമായ വര്‍ണ്ണന യാണെങ്കില്‍ മറ്റേത് ഭാവാത്മകമായ സങ്കല്പത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഈ സങ്കല്പങ്ങള്‍ എല്ലാ ദിവസവും എല്ലാ വിദ്യാലയങ്ങളിലും എല്ലാ വിദ്യാര്‍ത്ഥികളും ദേശീയ പ്രതിജ്ഞയിലൂടെ ആവര്‍ത്തിക്കുന്നതാണ്. വിളക്ക് കൊളുത്തുന്നതില്‍ വിശ്വാസപരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമ്പോഴും ലീഗ് മന്ത്രിമാരും മുസ്ലിം നേതാക്കന്മാരും പൊതു പരിപാടികളില്‍ ഇത്തരം ചടങ്ങുകള്‍ ബഹിഷ്‌കരിക്കുന്ന സ്ഥിതി ഉണ്ടായിട്ടില്ല. അതാണ് ജനാധിപത്യ മര്യാദ. ഭാരതമാതാവ് എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കാത്ത വിദ്യാഭ്യാസ മന്ത്രിക്ക് ഭാരത മാതാവിന്റെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് മാറി നിന്നുകൊണ്ട് തന്നെ ആ ചടങ്ങിന്റെ ഗരിമയും മഹിമയും ഉയര്‍ത്തിക്കാട്ടി ചടങ്ങുകളില്‍ പങ്കെടുത്ത് മാതൃക കാണിക്കാമായിരുന്നു. കേരളത്തിന്റെ വരുന്ന തലമുറയുടെ മുന്നില്‍ അദ്ദേഹം ജനാധിപത്യത്തിലെ അസഹിഷ്ണതയുടെ സങ്കല്പത്തെയാണ് പ്രകടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: