Kerala

പഴയന്നൂര്‍ ഭഗവതിയുടെ തിരുവാഭരണം കാണാതായ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

Published by

തൃശ്ശൂര്‍: പഴയന്നൂര്‍ ഭഗവതീക്ഷേത്രത്തിലെ രത്‌നങ്ങള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം കാണാതായ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. 15 ഗ്രാം തൂക്കം വരുന്നതും രത്‌നക്കല്ലുകള്‍ പതിച്ചതുമാണ് കിരീടം. നിലവിലുണ്ടായിരുന്ന ദേവസ്വം ഓഫീസര്‍ അവധിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് പുതിയ ആള്‍ ചുമതലയേറ്റപ്പോള്‍ പതിവനുസരിച്ച് സ്ഥാവര ജംഗമ വസ്തുക്കളും രേഖകളും തിട്ടപ്പെടുത്തി ഏറ്റുവാങ്ങുന്നതിനിടെയാണ് രജിസ്റ്ററിലുള്ള സ്വര്‍ണ്ണക്കിരീടം കാണാനില്ലെന്ന് വ്യക്തമായത്.  ചുറ്റമ്പലത്തിലുള്ള ലോക്കറിലായിരുന്നു കിരീടം സൂക്ഷിച്ചിരുന്നത്.
പുതിയ ദേവസ്വം ഓഫീസര്‍ സച്ചിന്‌റെ പരാതിയില്‍ ദേവസ്വം വിജിലന്‍സ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ ഷീജയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. നേരത്തെയുണ്ടായിരുന്ന ദേവസ്വം ഓഫീസര്‍ സംഭവത്തില്‍ വിശദീകരണം നല്‍കേണ്ടിവരും. ഇതു തിട്ടപ്പെടുത്താതെയാണോ അദ്‌ദേഹം ഏറ്റുവാങ്ങിയതെന്ന് വ്യക്തമല്ല. ദേവസ്വം അധികൃതര്‍ അറിയാതെ കിരീടം നഷ്ടപ്പെടില്ലെന്നാണ് ഭക്തര്‍ ആരോപിക്കുന്നത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പഴയന്നൂര്‍ ദേവി ക്ഷേത്രം അപൂര്‍വ്വമായ ആചാരങ്ങള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും പ്രസിദ്ധമാണ്. ഭഗവതി പൂവന്‍കോഴിയുടെ രൂപത്തില്‍ വന്ന് വാണുവെന്നു വിശ്വസിക്കപ്പെടുന്ന ഒരു പുരാതന ക്ഷേത്രമാണിത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക