കാസര്‍ഗോഡ് :ദേശീയപാത നിര്‍മാണത്തിനായി അശാസ്ത്രീയമായി മണ്ണെടുത്ത കാസര്‍ഗോഡ് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ വിള്ളലുകള്‍. ഡ്രോണ്‍ സര്‍വേയില്‍ ഒന്നിലധികം വിള്ളലുകളാണ് കണ്ടെത്തിയത്. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മാണം നടത്തുന്ന മൂന്നാമത്തെ റീച്ചിലുള്ള പ്രദേശമാണ് ഇവിടം. നീലേശ്വരം മുതല്‍ കാലിക്കടവ് വരെയുള്ള സ്ഥലത്താണ് നീളത്തിലും കുത്തനെയുമുള്ള ഒന്നിലധികം വിള്ളലുകള്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ഉളളവരുടെ സംഘം നടത്തിയ ഡ്രോണ്‍ സര്‍വേയിലാണ് വിള്ളലുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബേവിഞ്ചയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ഇവിടെ ജില്ലാഭരണകൂടം വ്യാഴാഴ്ച സര്‍വേ നടത്തിയത്.
വീരമല കുന്നിന് താഴെ മുപ്പതിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.എന്നാല്‍ വിള്ളല്‍ വീണതില്‍ ആശങ്ക വേണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. അതിതീവ്ര മഴ ഈ പ്രദേശത്ത് ഉണ്ടായാല്‍ കുന്നില്‍ നിന്ന് മണ്ണ് ഊര്‍ന്നു വീഴാനുള്ള സാധ്യത ഏറെയാണ്.
കഴിഞ്ഞ നാല് ദിവസമായി ജില്ലയില്‍ അതിതീവ്ര മഴ പെയ്തിരുന്നു.തുടര്‍ന്ന് ഈ കുന്നിന്റെ ഒരു ഭാഗത്തെ മണ്ണ് ഇടിഞ്ഞുവീഴുകയും കോണ്‍ക്രീറ്റ് ഭിത്തിയില്‍ തട്ടി ഈ മണ്ണ് താങ്ങി നില്‍ക്കുകയുമാണ് ചെയ്തത്.വീരമല കുന്നില്‍ പൊതുവെ മൃദുലമായ മണ്ണാണ് . ഇവ ഇടിച്ചുകൊണ്ടാണ് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി ദേശീയപാത 66 നിര്‍മിക്കുന്നത്. വീരമല കുന്നിന് തൊട്ടപ്പുറത്ത് തന്നെയാണ് മട്ടലായി കുന്നുകള്‍ ഉള്ളത്. ഈ രണ്ട് കുന്നിന്‍ പ്രദേശങ്ങളില്‍ നിന്ന് നേരത്തെയും മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്.അപകട സാധ്യത സംബന്ധിച്ച് ഹോസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് വെളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: