ഹെഡിങ്‌ലി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ പതിപ്പില്‍ (2025-2027) ഭാരതത്തിന്റെ യാത്രയ്‌ക്ക് നാളെ തുടക്കം. ലീഡ്‌സിലെ ഹെഡിങ്‌ലി മൈതാനത്ത് ഇംഗ്ലണ്ടിനെതിരെ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ പുതിയ ഭാരതനിര തുടക്കത്തിന് തയാറെടുത്തു കഴിഞ്ഞു. സമീപകാലത്ത് വിരമിച്ച രവിചന്ദ്രന്‍ അശ്വിന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരുടെ അഭാവം നിലനില്‍ക്കുമ്പോഴും യുവതാരങ്ങള്‍ക്ക് വഴികാട്ടിയായി കുറേക്കൂടി അനുഭവ സമ്പത്തുള്ള രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് എന്നിവരും കൂടെയുണ്ട്.
അഞ്ച് മത്സര ടെസ്റ്റ് പരമ്പര മാത്രമാണ് ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനത്തിലുള്ളത്.
നാളെ തുടങ്ങുന്ന ആദ്യ മത്സരത്തിന് ശേഷം അടുത്തത് അടുത്തമാസമാണ് രണ്ടിന് ആരംഭിക്കുന്ന മത്സരം എഡ്ജ് ബാസ്റ്റണില്‍. മൂന്നാം മത്സരം വിശ്വപ്രസിദ്ധമായ ലോര്‍ഡ്‌സില്‍ ജൂലൈ പത്ത് മുതല്‍. നാലാം മത്സരം 23ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡില്‍ ആരംഭിക്കും. അടുത്ത 31ന് കെന്നിങ്ടണ്‍ ഓവലില്‍ തുടങ്ങുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരം തീരുമ്പോള്‍ ഓഗസ്റ്റ് മാസം ആരംഭിക്കും.
പരമ്പര തുടങ്ങും മുമ്പേ പ്രവചനങ്ങളും സാധ്യതകളുടെ വിലയിരുത്തലും തകൃതിയായി നടക്കുന്നു. പരിചയ സമ്പന്നരെ ഒറ്റയടിക്ക് നഷ്ടപ്പെട്ട ഭാരതത്തെ ഓര്‍ത്ത് വിലപിക്കുന്നവരാണ് കൂടുതലും. 25കാരനായ ഭാരത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും പ്രധാന പരിശീലകന്‍ ഗൗതം ഗംഭീറും വലിയ പരീക്ഷണ വേദിയിലേക്കാണ് നാളെ മുതല്‍ ഇറങ്ങുന്നത്.
വിരാട് കോഹ്‌ലി ഇല്ലാത്ത ഭാരതത്തിനെതിരെ കളിക്കുന്നതിനെ നിസ്സാരമായി കണ്ടുകൊണ്ടുള്ള ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ വാചകമടി ഇന്നലെ വാര്‍ത്താ മാധ്യമങ്ങളിലൂടെ പരന്നു.
ഭാരത നിരയില്‍ നിന്ന് ഋഷഭ് പന്തും വാചകവുമായി രംഗത്തെത്തി. ഭാരത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നാലാം നമ്പര്‍ പൊസിഷനില്‍ ബാറ്റ് ചെയ്യുമെന്ന് ഋഷഭ് പന്ത് അറിയിച്ചു. താന്‍ പതിവ് പോലെ അഞ്ചാം നമ്പറിലായിരിക്കും കളിക്കുകയെന്ന് താരം വ്യക്തമാക്കി. പക്ഷെ മൂന്നാം നമ്പറില്‍ ഇതുവരെ തീരുമാനമായിട്ടില്ല. താനും ഗില്ലും ഓഫ് പിച്ചിലും വലിയ സൗഹൃദം പുലര്‍ത്തുന്നവരാണ്. അതിന്റെ ബലത്തില്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ പറഞ്ഞതേയുള്ളുവെന്ന് പരിശീലനത്തിനിടെ ഋഷഭ് പന്ത് തന്നെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു.
നാളെ ഇറങ്ങേണ്ട ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ അവര്‍ ഇന്നലെ പ്രഖ്യാപിച്ചു. വൈസ് ക്യാപ്റ്റന്‍ ഒല്ലീ പോപ്പ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങും. ഒരേയൊരു സ്പിന്നറായി ഷോയിബ് ബാഷിറിനെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പേസ് നിരയില്‍ മുന്നില്‍ നിന്ന് നയിക്കുന്നത് ക്രിസ് വോക്‌സ് ആയിരിക്കും. പിന്തുണക്കാരായി ബ്രൈഡന്‍ കാഴ്‌സെ, ജോഷ് ടംഗ്, ഓള്‍ റൗണ്ടര്‍ കൂടിയായ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവരും ഉണ്ടാകും.
ഇംഗ്ലണ്ട് ഇവലവന്‍: സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലീ പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ്(ക്യാപ്റ്റന്‍), ജാമീ സ്മിത്ത്(വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാഴ്‌സെ, ജോഷ് ടംഗ്, ഷോയിബ് ബാഷിര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: