ടെഹ്റാൻ : ഇറാനിലെ അരാക്കിലെ ഹെവി വാട്ടർ റിയാക്ടറിനെ ഇസ്രായേൽ ആക്രമിച്ചു. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ ചാനൽ വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിന് ശേഷം ഒരു തരത്തിലുള്ള വികിരണത്തിനും സാധ്യതയില്ല എന്ന് ചാനൽ പറഞ്ഞു.
ആക്രമണത്തിന് മുമ്പ് ഇവിടം ഒഴിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ തന്നെ റിയാക്ടറിനെ ആക്രമിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകുകയും പ്രദേശം വിട്ടുപോകാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ടെഹ്‌റാനിൽ നിന്ന് 250 കിലോമീറ്റർ (155 മൈൽ) തെക്ക് പടിഞ്ഞാറായിട്ടാണ് അരാക്കിലെ ഹെവി വാട്ടർ റിയാക്ടർ സ്ഥിതി ചെയ്യുന്നത്. ആണവ റിയാക്ടറുകളെ തണുപ്പിക്കാൻ ഹെവി വാട്ടർ റിയാക്ടറുകൾ ഉപയോഗിക്കുന്നു, മാത്രമല്ല ആണവായുധങ്ങളിൽ ഉപയോഗിക്കാൻ സാധ്യതയുള്ള പ്ലൂട്ടോണിയം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
നേരത്തെ ഐക്യരാഷ്‌ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏജൻസിയുടെ പരിശോധകർ അവസാനമായി അരാക്കിൽ സന്ദർശിച്ചത് മെയ് 14 നാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേ സമയം ഇസ്രായേൽ-ഇറാൻ യുദ്ധത്തിനിടയിൽ ഇറാനിൽ ഇതുവരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 639 പേർ കൊല്ലപ്പെടുകയും 1,329 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള ‘ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ്’ എന്ന സംഘടന പറഞ്ഞു. മരിച്ചവരിൽ 263 സാധാരണക്കാരും 154 സുരക്ഷാ സേനാംഗങ്ങളും ഉൾപ്പെടുന്നുവെന്ന് സംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക