കനനാസ്‌കിസ്(കാനഡ): ഭീകരതയ്‌ക്കെതിരെ നിര്‍ണായക നടപടി സ്വീകരിച്ചില്ലെങ്കില്‍, ചരിത്രം ഒരിക്കലും മാപ്പുനല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിക്ഷിപ്ത താത്‌ര്യങ്ങള്‍ക്കായി തീവ്രവാദത്തിനെതിരെ കണ്ണടയ്‌ക്കുകയോ ഭീകരതയ്‌ക്കോ തീവ്രവാദികള്‍ക്കോ പിന്തുണ നല്‍കുകയോ ചെയ്യുന്നത് മുഴുവന്‍ മനുഷ്യരാശിയെയും വഞ്ചിക്കലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജി 7 ഔട്ട്റീച്ച് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരത നമ്മുടെ സ്വന്തം വാതിലുകളില്‍ മുട്ടുമ്പോള്‍ മാത്രമേ നമുക്ക് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാകുകയുള്ളോ. ഭീകരത പ്രചരിപ്പിക്കുന്നവരെയും അതുകൊണ്ട് കഷ്ടപ്പെടുന്നവരെയും ഒരേ തുലാസില്‍ തൂക്കി നോക്കാന്‍ കഴിയുമോ, പ്രധാനമന്ത്രി ചോദിച്ചു. തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ല. അടുത്തിടെ, ഭാരതം ക്രൂരവും ഭീരുത്വപരവുമായ ഭീകരാക്രമണത്തെ നേരിട്ടു. പഹല്‍ഗാമിലേത് ഭീകരാക്രമണംമാത്രമല്ല, ഓരോ ഭാരതീയന്റെയും ആത്മാവിനും, സ്വത്വത്തിനും അന്തസിനും നേരെയുള്ള ആക്രമണമായിരുന്നു. മുഴുവന്‍ മനുഷ്യരാശിക്ക് നേരെയുള്ള ആക്രമണമായിരുന്നു അത്. ആക്രമണത്തെ ശക്തമായി അപലപിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
ഭീകരത മാനവരാശിയുടെ ശത്രുവാണ്. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ രാഷ്‌ട്രങ്ങള്‍ക്കും എതിരാണ് അത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഐക്യം അനിവാര്യമാണ്. നിര്‍ഭാഗ്യവശാല്‍, തങ്ങളുടെ സ്വന്തം അയല്‍പക്കം തീവ്രവാദത്തിന്റെ വിളനിലമായി മാറിയിരി ക്കുന്നു. ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി, നമ്മുടെ ചിന്തയും നയങ്ങളും വളരെ വ്യക്ത മായിരിക്കണം. ഭീകരതയെ പിന്തുണയ്‌ക്കുന്ന ഏതൊരു രാജ്യത്തിനെയും അതിന് ഉത്തരവാദിത്തമുള്ളവരാക്കണം, അവര്‍ അതിന് വില കൊടുക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക