കോഴഞ്ചേരി: വിവാദ കമ്പനിയായ ടേക്ക് ഓഫ് ടു ഫ്യൂച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (ടിഒഎഫ്എല്‍), ഇലക്ട്രോണിക് ക്ലസ്റ്റര്‍ പദ്ധതിയുമായി സര്‍ക്കാരിനെ സമീപിച്ചത് ആറന്മുളയിലെ പാരിസ്ഥിതിക ദുര്‍ബല മേഖലയിലെ നിലംനികത്തി ഭൂമിക്കച്ചടവടം ലക്ഷ്യമിട്ട്. പതിനായിരം തൊഴിലവസരവും ഏഴായിരം കോടി നിക്ഷേപവും വാഗ്ദാനം ചെയ്ത പദ്ധതിക്കായി ഇവര്‍ ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിച്ചത് വെറും നാല് പേജ് മാത്രമുള്ള പദ്ധതി രേഖ. നാലു പേജിലുള്ള വിവരങ്ങളാവട്ടെ അടിമുടി അവ്യക്തവും.
പദ്ധതി നടപ്പാക്കണമെങ്കില്‍ ആറന്മുളയില്‍ നിലവില്‍ ലഭ്യമായ കരഭൂമി മാത്രം പോരാ. വന്‍തോതില്‍ നിലം നികത്തേണ്ടി വരും. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഇവിടത്തെ നിലങ്ങള്‍ നികത്താന്‍ നിലവിലെ നിയമപ്രകാരം സാധ്യമല്ല. ഇതു മറികടക്കാനാണ് തട്ടിക്കൂട്ട് പദ്ധതി രേഖ കമ്പനി, ഐടി വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ അറിവോടെ ചീഫ് സെക്രട്ടറി തലം വരെ എത്തിച്ചത്.
പദ്ധതി രേഖ ലഭിച്ചപ്പോള്‍ത്തന്നെ ഇതിലെ അവ്യക്തതകള്‍ ജില്ലാ ഭരണകൂടം ചോദ്യം ചെയ്തിരുന്നു. കമ്പനി ചൂണ്ടിക്കാണിക്കുന്ന 139 ഹെക്ടര്‍ ഭൂമിയില്‍ 16 ഹെക്ടര്‍ മാത്രമാണ് കരഭൂമി. അതുതന്നെ പലയിടത്തായി ചിതറിക്കിടക്കുകയാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ മിച്ചഭൂമിയും തണ്ണീര്‍ത്തടങ്ങളും വന്‍തോതില്‍ വയലുകളും നികത്തേണ്ടി വരും. ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യവസായ വകുപ്പും ആദ്യഘട്ടത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിയമപരമല്ലാത്ത ഭൂമി തരംമാറ്റലിന് പിന്തുണ നല്‌കേണ്ടതില്ലെന്നായിരുന്നു വ്യവസായ വകുപ്പിന്റെ തീരുമാനം.
പിന്നീടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്കു മുമ്പില്‍ വിഷയം എത്തിയത്. അവിടെയും എതിര്‍പ്പുയര്‍ന്നു. 335 ഏക്കര്‍ സ്ഥലം ആവശ്യമുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു. വിമാനത്താവള പദ്ധതി പ്രദേശം മിച്ചഭൂമിയായി ഏറ്റെടുത്ത ഉത്തരവ് റദ്ദാക്കണമെന്നും വ്യവസായം തുടങ്ങാന്‍ അനുവദിക്കണമെന്നുള്ള ആവശ്യവും പദ്ധതി രേഖയില്‍ ഉണ്ട്. പദ്ധതിക്കെതിരേ റവന്യു, കൃഷി വകുപ്പുകള്‍ മാസങ്ങള്‍ക്കു മുമ്പേ റിപ്പോര്‍ട്ട് നല്കിയിട്ടും മാനദണ്ഡങ്ങള്‍ മറികടന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി യോഗം വിളിച്ചതിലും ദുരൂഹതയുണ്ട്.
അന്ന് റവന്യു, കൃഷി, ഐടി, വ്യവസായ വകുപ്പുകളുടെ പ്രതിനിധികളാണു പങ്കെടുത്തത്. മിച്ചഭൂമിക്കേസും നെല്‍വയല്‍ സംബന്ധിച്ച ആശങ്കകളും വകുപ്പുകള്‍ വീണ്ടും ഉന്നയിച്ചതോടെ തീരുമാനത്തില്‍ എത്താതെയാണു ചീഫ് സെക്രട്ടറി വിളിച്ച യോഗം പിരിഞ്ഞത്. വിമാനത്താവള പദ്ധതിക്കായി രൂപീകരിച്ച കെജിഎസ് ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനിയുടെ പേരു മാറ്റിയാണു ടിഒഎഫ്എല്‍ രൂപീകരിച്ചതെന്നു കളക്ടര്‍ റിപ്പോര്‍ട്ട് നല്കിയിട്ടും അപേക്ഷ സര്‍ക്കാര്‍ തരത്തില്‍ പരിഗണിച്ചതു ചട്ടവിരുദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: