Main Article

സമരപര്‍വം; സഹനത്തിന്റെ പര്‍വം

Published by

ടിയന്തിരാവസ്ഥാ പ്രഖ്യാപനം പ്രതിപക്ഷകക്ഷികളില്‍ പൊതുവേ ഭീതിയും മരവിപ്പും ഉണ്ടാക്കിയെങ്കിലും നിരോധനം നേരിട്ടിരുന്ന ആര്‍എസ്സ്എസ്സ് ഏതു പരിസ്ഥിതിയെയും, നേരിടാന്‍ കരുത്തുള്ള സംഘടനായിത്തന്നെ തുടര്‍ന്നു. ജൂണ്‍ 30ന് അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പ് സര്‍സംഘ്ചാലക് ബാലാസാഹേബ് ദേവറസ് സ്വയംസേവകര്‍ക്കായി എഴുതി വച്ചിരുന്ന മൂന്നു കത്തുകളില്‍ ഒന്ന്, ശാഖ നടത്തുന്നതു സര്‍ക്കാര്‍ തടഞ്ഞാലും പ്രതിദിന കൂടിച്ചേരല്‍ നിലനിര്‍ത്തിക്കൊണ്ടു പോകണം എന്നായിരുന്നു. അത് സ്വയംസേവകര്‍ അക്ഷരാര്‍ദ്ധത്തില്‍ നടപ്പിലാക്കി. ഭജന മണ്ഡലി, സ്പോര്‍ട്ട്സ് ക്ലബ്, കാരംസ് കളി എന്നിങ്ങിനെ ആയിരുന്നു ഒത്തുചേരല്‍. പുതിയ സംവിധാനത്തിന്റെ ബലം പരീക്ഷിച്ചത് ജൂലായ് 25നാണ്. ജനാധിപത്യത്തെ കശാപ്പു ചെയ്തീട്ട് ഒരു മാസം തികയുന്ന അന്ന് ദേശമാകെ ഭജന നടത്തി. കഴിയുന്നത്ര ഉച്ചത്തില്‍ മണി അടിക്കണം എന്നായിരുന്നു നിര്‍ദേശവും നടപ്പാക്കി.

വരാന്‍ പോകുന്ന സമരപര്‍വ്വത്തിന്റെ തയ്യാറെടുപ്പുകള്‍ ലോക്സംഘര്‍ഷ സമിതിയുടെ ബാനറിലായിരുന്നു. ആദ്യ പരീക്ഷണം പൊസ്റ്ററിങ്ങില്‍ പ്രവര്‍ത്തകര്‍ക്കുള്ള പ്രാഗല്ഭ്യം തെളിയിക്കുന്ന പ്രക്രിയ ആയിരുന്നു. ഗാന്ധിജയന്തി ദിനമാണ് അതിനായി തെരെഞ്ഞെടുത്തത്. ”ഒക്ടോബര്‍ 2 ഗാന്ധിജയന്തി : ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം, ബന്ധനം തന്നെ പാരില്‍” എന്നായിരുന്നു പോസ്റ്റര്‍. ഒളിവിലുള്ള പ്രസ്ഥാനം നടത്തിയ ആ പൊസ്റ്ററിങ് സംപൂര്‍ണ്ണ വിജയമായി. പശയും പോസ്റ്ററും ചുമന്നു നടന്നു പോസ്റ്റര്‍ പതിക്കുക, അതോടൊപ്പം പോലീസിന്റെ പിടിയില്‍പ്പെടാതെ നോക്കുക എന്നത് ജീവന്‍മരണ പ്രശ്നമായിരുന്നു. അടുത്തപടി ദേശവ്യാപക സത്യാഗ്രഹം. കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് സംഘപ്രവര്‍ത്തകര്‍ പങ്കെടുത്തു. സത്യഗ്രഹത്തില്‍ ഉള്‍പ്പെടെ കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 7,500 ആയിരുന്നു. അവരുടെ ശരാശരി വയസ്സു 21. അത് ശ്രദ്ധേയമാണ്. ദേശീയ തലത്തില്‍ സംഖ്യ 175,000ല്‍ പരം. അവിടെ ശരാശരി വയസ്സു 23.

കേരളത്തിലെ രണ്ടാം സ്വാതന്ത്ര്യ സമര പോരാളികളുടെയെല്ലാം പേരുവിവരങ്ങളും സത്യഗ്രഹ സ്ഥലങ്ങളും തീയതിയുമെല്ലാം ആര്‍. ഹരിയേട്ടന്‍ രചിച്ച ‘ഒളിവിലെ തെളിനാളങ്ങള്‍’എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. സത്യഗ്രഹികളെ തയ്യാറാക്കാന്‍ നടത്തിയ രഹസ്യ യോഗങ്ങളില്‍ ആവര്‍ത്തിച്ചു ബോധിപ്പിച്ചിരുന്നത് അവര്‍ മരണത്തെ പോലും വരിക്കാന്‍ തയ്യാറാകണമെന്നായിരുന്നു. ജോലിയും, കുടുംബവും വിദ്യാഭ്യാസവും ജീവനുമെല്ലാം നഷ്ടപ്പെടാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ സത്യഗ്രഹത്തില്‍ പങ്കാളിത്തം നല്‍കിയിരുന്നുള്ളൂ. അതിനു തയ്യാറാക്കാനായിരുന്നു മൂന്നു റൗണ്ട് പഠന ക്ലാസ്സുകള്‍. കൂടാതെ രണ്ടു രൂപ സമരസമിതി ഫണ്ടിലേക്ക് സംഭാവനയും. മരണത്തിനുള്ള പ്രവേശന ഫീസ് എന്നായിരുന്നു അതിനെ ഞങ്ങളില്‍ പലരും നര്‍മ്മത്തോടെ വിശേഷിപ്പത്. മൂന്നു റൗണ്ട് ‘ഗ്രൂമിങ്’ മീറ്റിങ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രതിജ്ഞ ഉണ്ടായിരുന്നു. പൂജനീയ ഡോക്ടര്‍ജി-ഗുരുജിമാരുടെ ചിത്രങ്ങള്‍ക്കും കൊളുത്തിവച്ച നിലവിളക്കിനും ഭഗവധ്വജത്തിനും മുന്നിലായിരുന്നു പ്രതിജ്ഞ.

അതിനാല്‍ അതികഠിനമായ മര്‍ദ്ദനമുറകള്‍ സഹിക്കേണ്ടി വന്നപ്പോഴും ആരുടെ നാവില്‍ നിന്നും സംഘടനാ രഹസ്യങ്ങള്‍ പുറത്തു വന്നില്ല. ഉരുട്ടല്‍, ഗരുഡന്‍ തൂക്കം, ഷോക്കടിപ്പിക്കല്‍ തുടങ്ങിയ പല ‘നൂതന’ മര്‍ദ്ദന മുറകളും കരുണാകാരന്റെ കിരാത പോലീസ് നടപ്പിലാക്കി. ഭാസ്‌കര്‍ റാവു, മാധവ്ജി, ഹരിയേട്ടന്‍ തുടങ്ങിയ പ്രമുഖ സംഘ നേതാക്കളെക്കുറിച്ചുള്ള വിവരം കിട്ടാന്‍ കേരളം മുഴുവന്‍ ഭീകരമായ മര്‍ദ്ദനങ്ങള്‍ നടന്നു. എന്നിട്ടും രണ്ടു തവണ സത്യഗ്രഹത്തില്‍ പങ്കെടുത്തവര്‍ കുറവല്ലായിരുന്നു. കൊച്ചിയിലെ അന്തരിച്ച പുരുഷോത്തമന്‍ മൂന്നു പ്രാവശ്യം പങ്കെടുത്ത് മര്‍ദ്ദനത്തിന് വിധേയനായി.

കാസര്‍കോട് ജില്ലയിലെ പൈവേളിഗേ ഗ്രാമത്തില്‍ പോലിസ് നിരവധി വീടുകള്‍ തകര്‍ത്തു. ആ ഗ്രാമം ഉള്‍പ്പെട്ട കാസര്‍കോട് താലൂക്കായിരുന്നു ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ സത്യഗ്രഹികളെ സംഭാവന ചെയ്തത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. ആ റിപ്പോര്‍ട്ടിന്റെ പേരില്‍ ് മുഖ്യമന്ത്രി അച്യുത മേനോന്‍, ജില്ലയിലെ എഎസ്പിയായിരുന്ന എം.ജി.എ. രാമനെ ശകാരിച്ചെന്നും അതിനെത്തുടര്‍ന്നായിരുന്നു പോലീസ് തേര്‍വാഴ്ചയെന്നും അതിനടുത്ത ദിവസങ്ങളില്‍ സ്ഥലം സന്ദര്‍ശിച്ച പി. നാരായണ്‍ജി പറഞ്ഞിട്ടുണ്ട്. ‘ചത്ത ഗാന്ധിക്ക് ജയ് വിളിക്കാതെ ജീവിച്ചിരിക്കുന്ന ഗാന്ധിക്ക് ജയ് വിളിക്കട’ എന്നായിരുന്നുവത്രെ രാമന്‍ സാറിന്റെ ആക്രോശം !

ചില കോണ്‍ഗ്രസ് നേതാക്കള്‍ പണമുണ്ടാക്കാനുള്ള സുവര്‍ണ്ണാവസരമായി അടിയന്തിരാവസ്ഥയെ കണ്ടു. ”പുര കത്തുമ്പോള്‍ വാഴ വെട്ടുക” എന്ന നാടന്‍ പ്രയോഗം അവര്‍ ശരിക്ക് നടപ്പിലാക്കി. ”മിസ” പട്ടികയില്‍ പേരുണ്ടെന്ന് പറഞ്ഞ്, പണക്കാരായ ബിസിനസ്‌കാരെ വിരട്ടുക എന്ന തന്ത്രം. പട്ടികയില്‍ നിന്ന് പേര് മാറ്റി തരാം. അതിനു ”തങ്ങളെ വേണ്ട പോലെ കാണണം” എന്നായിരുന്നു അത്തരക്കാര്‍ക്കു കൊടുത്ത സന്ദേശം. ആരും വീണു പോകുന്ന ഭീഷണി. ഇത് പ്രകാരം ലക്ഷങ്ങള്‍ ഉണ്ടാക്കിയ കോണ്‍ഗ്രസ്‌കാര്‍ ഉണ്ടെന്നാണ് കേട്ടിരുന്നത്.

ദേശവ്യാപക സത്യഗ്രഹത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനുള്ള ശ്രമം എബിവിപി നടത്തി. അന്നത്തെ സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ജി. വേണുഗോപാല്‍ നടത്തിയ ആ നീക്കത്തിന് സഹായിയായി ഞാനുമുണ്ടായിരുന്നു. എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്നു ടി.എം. തോമസ് ഐസക്കും എം.എ. ബേബിയും, പരിവര്‍ത്തനവാദി കെഎസ്യു അധ്യക്ഷന്‍ ടി.ഡി. ജോര്‍ജ്, കെഎസ്യു (ഒ) നേതാക്കളായ കെ. സുധാകരന്‍ (അടുത്ത കാലം വരെ കെപിസിസി അദ്ധ്യക്ഷന്‍),ഗംഗാധരന്‍, ഞങ്ങള്‍ രണ്ടുപേര്‍ എന്നിവരുള്‍പ്പെട്ട ഒരു സംസ്ഥാന സമിതിയും നിലവില്‍ വന്നു.’അടിയന്തരാവസ്ഥാ വിരുദ്ധ വിദ്യാര്‍ത്ഥി മുന്നണി’ എന്നായിരുന്നു പേര്. കേരളത്തിലെ മുഴുവന്‍ കാമ്പസ്സുകളിലും ഒറ്റദിവസം സത്യഗ്രഹം ആയിരുന്നു പരിപാടി. തീയതിയും തീരുമാനിച്ചു. എറണാകുളത്തെ കോണ്‍ഗ്രസ് പരിവര്‍ത്തനവാദികളുടെ ഓഫീസില്‍ ഞങ്ങള്‍ പല തവണ യോഗം കൂടി. ലഘുലേഖയും ഡ്രാഫ്റ്റ് ചെയ്തു. പണം പിന്നീടു തരാമെന്നു മറ്റു സംഘടനകള്‍ വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സംഘത്തില്‍ നിന്ന് വാങ്ങിയ 650 രൂപ ഞങ്ങള്‍ പ്രിന്റിങ്ങിനായി നല്‍കി. അപ്പോഴേക്കും എസ്എഫ്‌ഐ പിന്നോട്ട് പോയി. സത്യഗ്രത്തില്‍ പങ്കെടുക്കാന്‍ സിപിഎം നേതൃത്വം അനുമതി നിഷേധിച്ചുവെന്ന് എം.എ. ബേബി പറഞ്ഞു. ആര്‍എസ്എസുകാരുമായി ചങ്ങാത്തം വേണ്ടെന്നതായിരുന്നു അതിലെ സന്ദേശം. അങ്ങനെ കാമ്പസ് സത്യഗ്രഹമെന്ന സ്വപ്‌നം തകര്‍ന്നു. അല്ല തകര്‍ത്തു.

എങ്കിലും എസ്എഫ്‌ഐക്കാര്‍ക്ക് എബിവിപി പ്രവര്‍ത്തകര്‍ മുഖേന ‘കുരുക്ഷേത്രം’ കൊടുക്കുന്ന പതിവ് ഞങ്ങള്‍ തുടര്‍ന്നു. അങ്ങനെയുള്ള ഒരു കൈമാറ്റത്തിനിടയിലാണ് എറണാകുളം മഹാരാജാസ് കോളജ് കാമ്പസ്സില്‍ വച്ച് ടി.എം. തോമസ് ഐസക്കിനെയും കെ.ആര്‍. ഉമാകാന്തനെയും (മുന്‍ ബിജെപി സംസ്ഥാന സംഘടനാസെക്രട്ടറി) കെഎസ്യുക്കാര്‍ ബലപ്രയോഗത്തിലൂടെ പിടികൂടി പോലീസിനു കൈമാറിയത്. പത്രത്തിന്റെ ‘സോഴ്‌സ്’ അറിയാന്‍ ഇരുവരെയും കഠിനമായി മര്‍ദ്ദിച്ചു. അവരെ ആദ്യമായി കോടതിയില്‍ കൊണ്ടുവന്ന ദിവസം രഹസ്യമായി കാണാന്‍ ചെന്ന ഈ ലേഖകന് മര്‍ദ്ദനം അവരുടെ ശരീരത്തില്‍ ഏല്‍പ്പിച്ച പാടുകള്‍ കാണാനായി. ആര്‍എസ്എസുകാരന്‍ എന്ന നിലയില്‍ സ്വാഭാവികമായും കൂടുതല്‍ മര്‍ദ്ദനം ഉമാകാന്തനുതന്നെയായിരുന്നു.

1976 ജനുവരി 14ന് സത്യഗ്രഹം അനുഷ്ഠിച്ച് അറസ്റ്റിലായി മര്‍ദ്ദനത്തിനുവിധേയനാകുമ്പോള്‍, എറണാകുളത്തെ അയ്യപ്പങ്കാവ് ക്ഷേത്രപരിസരത്ത് സത്യഗ്രഹം ചെയ്ത, എം.എ. വിജയന്‍ നയിച്ച അവസാന ബാച്ചിലെ ഉപനേതാവായിരുന്നു ഈ ലേഖകന്‍. ഞങ്ങളുടെ ബാച്ചിലെ ‘ബേബി’സത്യഗ്രഹിയായിരുന്നു അന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന ഇന്നത്തെ ബിജെപി നേതാവ് എ. എന്‍. രാധാകൃഷ്ണന്‍. ഇന്ന് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോല്‍സവ സമിതി അദ്ധ്യക്ഷന്‍ ആയി പ്രവര്‍ത്തിക്കുന്ന ഇ.എന്‍. നന്ദകുമാറും മുന്‍ ഫോറെസ്റ്റ് ഡെപ്യൂട്ടി കണ്‍സെര്‍വേറ്റര്‍: ഡോ. എന്‍.സി. ഇന്ദുചൂഡനും ആ ബാച്ചിലുണ്ടായിരുന്നു. ബാച്ച് ലീഡര്‍ വിജയന്‍. ഒരു സാധാരണ കുടുംബത്തില്‍ എട്ട് മക്കളില്‍ മൂത്ത ആളായിരുന്നു. കുടുംബം നടത്തിക്കൊണ്ടു പോകാന്‍ ബാധ്യത ഉണ്ടായിരുന്ന ആള്‍. പക്ഷേ, അദ്ദേഹത്തിന്റെ മാതാവ് എം. ലക്ഷ്മിക്കുട്ടി അമ്മ സത്യാഗ്രഹികളായ ഞങ്ങള്‍ക്ക് സമൃദ്ധമായി ഉച്ച ഭക്ഷണം നല്കി. പിന്നെ നിലവിളക്ക് കൊളുത്തി വച്ചു കുങ്കുമം തൊടുവിച്ചു സത്യാഗ്രത്തിന് യാത്രയാക്കി. അഖില ഭാരതീയ തലത്തില്‍ത്തന്നെ അങ്ങിനെ ഒരു സംഭവം വേറെ ഇല്ലെന്നാണു മനസ്സിലായത്.

ആ സംഭവം അന്ന് പൊതുവേ അമ്മമാര്‍ പ്രകടിപ്പിച്ച വികാരത്തിന്റെ നേര്‍ക്കാഴ്‌ച്ചയായിരുന്നു. കൈക്കുഞ്ഞുങ്ങളുമായി സത്യാഗ്രഹത്തിന് പോയ അമ്മമാരുമുണ്ടായിരുന്നു. ഗുരുവായൂരിലെ രാധ ബാലകൃഷ്ണന്‍ സത്യഗ്രഹത്തിന് പോയത് മൂന്നു വയസ്സുകാരി നിവേദിതയുമായാണ്. ആ കുഞ്ഞ്, അഡ്വ. നിവേദിത സുബ്രമണ്യന്‍, ഇന്ന് ബിജെപിയുടെ ഗുരുവായൂര്‍ ജില്ലാ അധ്യക്ഷയാണ്. പാലക്കാട്ടെ ശ്രീദേവി അന്തര്‍ജനം സത്യഗ്രഹത്തിന് പോയത് രണ്ടര വയസ്സുകാരി ജയശ്രീയുമായാണ്..

ഈക്കാലത്തു തന്നെ രാജ്യവ്യാപകമായി പ്രാദേശിക ഭാഷകളില്‍, രണ്ടാഴ്ചയില്‍ ഒരിക്കല്‍, അണ്ടര്‍ ഗ്രൗണ്ട് പത്രങ്ങള്‍ ഇറക്കിയതിന്റെ ഭാഗമായി കേരളത്തില്‍ ‘കുരുക്ഷേത്രം’ ഇറങ്ങി. സെന്‍സര്‍ഷിപ്പിന്റെ ‘ക്രൂരമായ കത്രിക’ മൂലം സത്യവാര്‍ത്തകള്‍ അറിയാതെ ശ്വാസം മുട്ടിയിരുന്ന ജനങ്ങള്‍ക്കും പോലീസിനും ബ്യുറോക്രാറ്റുകള്‍ക്കും ‘കുരുക്ഷേത്രം’ ഒരുപോലെ പ്രിയങ്കരമായി. .’കുരുക്ഷേത്രം’ പ്രിന്റ് ചെയ്യുന്നതുപോലെ മരണം മണക്കുന്ന ജോലിയായിരുന്നു അതിന്റെ വിതരണവും. അര്‍ദ്ധരാത്രിയില്‍ ജീവന്‍ പണയംവച്ചാണ് സംഘപ്രവര്‍ത്തകര്‍ അത് വീടുകളുടെ മുറ്റത്തു നിക്ഷേപിച്ചിരുന്നത്. ഉന്നതര്‍ക്ക് തപാലിലും അയച്ചു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് ശേഷം ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ എകെജി ചെയ്ത പ്രസംഗം അടങ്ങിയ കുരുക്ഷേത്രം കോപ്പി അന്ന് എബിവിപി സംസ്ഥാന സംഘടനാസെക്രട്ടറിയായിരുന്ന കെ.ജി. വേണുഗോപാല്‍ കൊടുത്തപ്പോള്‍ അന്നത്തെ എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം.എ. ബേബിയുടെ കണ്ണില്‍ക്കണ്ട അദ്ഭുതത്തിളക്കവും മുഖത്തെ വികാരവും ഇന്നും മനസ്സിലുണ്ട്. സ്വന്തം നേതാവിന്റെ പ്രസംഗം വായിക്കാന്‍ ആര്‍എസ്എസുകാരനെ ആശ്രയിക്കേണ്ടിവന്ന അവസ്ഥ; അതായിരുന്നു സിപിഎമ്മിന്റെ അന്നത്തെ സംഘടനാ സംവിധാനം ! തൃശ്ശൂരില്‍ ‘കുരുക്ഷേത്രം’ പ്രിന്റ് ചെയ്തിരുന്ന പ്രസ്സ് പോലിസ് റെയ്ഡ് ചെയ്തപ്പോള്‍ ഉടമക്ക് അതി ക്രൂര മര്‍ദനം അനുഭവിക്കേണ്ടി വന്നു. അതിനോടനുബന്ധിച്ച് അറസ്റ്റ് ചെയ്തു മിസയിലാക്കിയ പ്രമുഖ പ്രവര്‍ത്തകന്‍ എ.പി. ഭരത്കുമാര്‍ മര്‍ദ്ദനത്തെ തുടര്‍ന്നു നിത്യരോഗിയായി.

സമരത്തോടുള്ള സിപിഎമ്മിന്റെ നിര്‍വ്വികാര സമീപനത്തെത്തുടര്‍ന്ന് ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്നും അടിയന്തരാവസ്ഥയ്‌ക്കു ശേഷവും ആര്‍എസ്എസ്സില്‍ ചേര്‍ന്നു.

അക്കാലത്തെ ഒരു ‘പോലീസ് സര്‍ടിഫിക്കറ്റ്’ പ്രസക്തമാണ്. എന്റെ ബാച്ചിലെ അംഗങ്ങള്‍ രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ക്രൂര മര്‍ദ്ദനത്തിന് ശേഷം അവശരായി തറയില്‍ ഇരിക്കുകയാണ്. അപ്പോള്‍ പോലീസ് ഓഫീസര്‍ പറയുന്നു: ‘എടാ, നീയൊക്കെ മണ്ടന്മാര്‍ തന്നെ. നിന്നെയൊക്കെ ഇതിനയച്ച നിന്റെയൊക്കെ നേതാക്കന്മാര്‍ അതിലും മണ്ടന്മാര്‍. ഈ ഗാന്ധിക്ക് ജയ് വിളിച്ച് നടന്നു തല്ല് കൊണ്ടാല്‍ അടിയന്തിരാവസ്ഥ പോവുമെന്ന് കരുതിയോ? സിപിഎം നേതാക്കള്‍ക്കു ബുദ്ധിയുണ്ട്. അവര്‍ ഈ പണിക്ക് വരില്ല. അവര്‍ക്കറിയാം. ഇന്ദിരയോട് കളിച്ചാല്‍ കളി പഠിപ്പിക്കുമെന്ന്’. അടിയന്തിരാവസ്ഥക്ക് എതിരെ സമരം ചെയ്തു എന്നു വീമ്പ് പറയുന്ന സിപിഎംകാര്‍ക്ക് ഇതിലും ‘വല്യ’ സെര്‍ടിഫിക്കറ്റ് കിട്ടാനുണ്ടോ? സിപിഎം കോട്ടകളായിരുന്ന കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലായിരുന്നു പാര്‍ട്ടിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ചോര്‍ച്ച. അതുകൊണ്ടാണ് അടിയന്തരാവസ്ഥയ്‌ക്ക് ശേഷം സംഘപ്രവര്‍ത്തകരുടെ മേല്‍ ഏറ്റവും കൂടുതല്‍ സിപിഎം ആക്രമണം ഈ രണ്ടു ജില്ലകളില്‍ ഉണ്ടായത്. അവിടങ്ങളില്‍ സിപിഎംകാര്‍ കൊല ചെയ്ത സംഘപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും മുന്‍ സിപിഎംകാരാണ്.

പോലീസിന്റെ കിരാത മര്‍ദ്ദനങ്ങള്‍ക്ക് ഇരയായവര്‍ പലരുമുണ്ട്. വൈക്കം ഗോപകുമാര്‍, മട്ടാഞ്ചേരിയിലെ പുരുഷോത്തമന്‍ എന്നിവര്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു. ആലപ്പുഴയില്‍ പ്രചാരകനായിരുന്ന കോഴിക്കോട് ശിവദാസ്, ബിജെപി നേതാവ് ധര്‍മ്മരാജന്‍ എന്നിവര്‍ അവരില്‍ ചിലരാണ്. കാസര്‍കോട് ജില്ലയിലെ ചെമ്മനാട് കൃഷ്ണന്‍ (ആ സത്യഗ്രഹ ബാച്ചിനെ മര്‍ദ്ദിച്ച പുലിക്കോടന്‍ നാരായണന്‍ നയിച്ച പോലിസ് ടീമിന്റെ മൂന്ന് ലാത്തികള്‍ ഒടിഞ്ഞു) ആ നീണ്ട ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. രണ്ടു വര്‍ഷം മുമ്പ് അന്തരിച്ച തൃപ്പൂണിത്തുറ ശരവണനും ആ ഗണത്തില്‍ത്തന്നെ. കുറെ പേര്‍ ഇതിനകം ഈ ലോകം വിട്ടുപോയി. പ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും താമസവും ഒരുക്കിയ കുടുംബങ്ങള്‍ ആയിരങ്ങള്‍വരും! ഒളിവിലെ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കി, സ്വയം പട്ടിണി കിടന്ന എത്രയോ അമ്മമാര്‍! അവരും ആ ഐതിഹാസിക സമരത്തിലെ ഉജ്ജ്വല പോരാളികളാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by