ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കാനുള്ള ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. ഒക്ടോബര്‍ 2 മുതല്‍ (ഗാന്ധിജയന്തി) പ്രാബല്യത്തില്‍ വരുന്നതാണ് നിരോധനം. സല്‍ക്കാരങ്ങളിലും പൊതു പരിപാടികളിലും ഇത് കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്, പോലീസ് എന്നിവയുമായി സഹകരിച്ച് നിരോധനം നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിയേയും തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയേയും ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വിവാഹസല്‍ക്കാരങ്ങളിലും ഓഡിറ്റോറിയം, ഹോട്ടല്‍, റസ്റ്റോറന്റ് എന്നിവിടങ്ങളിലെ പരിപാടികളിലും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും ഇത് കര്‍ശനമായി പാലിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവിനെ സ്വാഗതം ചെയ്യുമ്പോള്‍ത്തന്നെ, അത്രതന്നെ പ്രധാനമാണ് അവയുടെ നടപ്പാക്കല്‍ എന്നും പറയേണ്ടിയിരിക്കുന്നു. തീരുമാനങ്ങള്‍ക്കും ഉത്തരവുകള്‍ക്കും നാട്ടില്‍ കുറവൊന്നുമില്ല. അവ യാഥാര്‍ഥ്യമാക്കുന്നിടത്താണ് പളിപ്പോകാറുള്ളത്. സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും ഈ ഉത്തരവാദിത്തം വേണ്ടവിധം ഏറ്റെടുക്കുമ്പോഴേ കോടതി ഉദ്ദേശിച്ച കാര്യം നടപ്പാകൂ. പൊതുജന പങ്കാളിത്തവും ഇക്കാര്യത്തില്‍ പ്രധാനമാണ്. ഹൈക്കോടതി നിരീക്ഷണം തങ്ങള്‍ക്കുകൂടി വേണ്ടിയാണെന്നും തങ്ങള്‍ക്കും ബാധകമാണെന്നും അതു നടപ്പാക്കാന്‍ തങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും സമൂഹവും മനസ്സിലാക്കേണ്ടിയിരിക്കുന്നു. പൊതുജന സഹകരണംകൊണ്ടേ ഏതു തീരുമാനവും വിജയകരമായി നടപ്പാക്കാന്‍ കഴിയൂ. കാലഘട്ടത്തിന്റെ ആവശ്യമാണ് കോടതിയുടെ ഉത്തരവിലൂടെ പുറത്തു വന്നത്. ജനങ്ങള്‍ക്കുവേണ്ടിയുള്ള ശബ്ദമാണ് അതില്‍ അടങ്ങിയിരിക്കുന്നതും.
അഞ്ചു ലിറ്ററിന്റെ കുപ്പിവെള്ളം, രണ്ടു ലിറ്ററിന്റെ ശീതളപാനീയക്കുപ്പി എന്നിവ മലയോരമേഖലയില്‍ ഉപയോഗിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്. പരിസ്ഥിതി സംരക്ഷിക്കുകയെന്നത് പൗരന്റെ അടിസ്ഥാന കടമയാണെന്നും പരിസ്ഥിതി ആഘാതം കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു. പ്ലാസ്റ്റിക് നിരോധനം ഹോട്ടലുകളുടെ ലൈസന്‍സ് വ്യവസ്ഥകളുടെ ഭാഗമാക്കാനും നിര്‍ദേശമുണ്ട്. ഇതോടൊപ്പം ബദല്‍ മാര്‍ഗങ്ങളും ഒരുക്കണം. മലയോര വിനോദസഞ്ചാര മേഖലകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം. ചില്ലുകുപ്പികള്‍, വാട്ടര്‍ കിയോസ്‌കുകള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ജില്ലാ ഭരണകേന്ദ്രവും തദ്ദേശസ്ഥാപനങ്ങളും സൗകര്യം ഒരുക്കണം. പ്ലാസ്റ്റിക്കിതര വെള്ളക്കുപ്പി പ്രോത്സാഹിപ്പിക്കണം.
നദികളിലും കനാലുകളിലും കായലിലും പ്ലാസ്റ്റിക് തള്ളുന്നത് തടയണം. പ്ലാസ്റ്റിക് ബോട്ടില്‍ വീണ്ടെടുത്ത് സംസ്‌കരിക്കണം. പ്ലാസ്റ്റിക് മലിനീകരണത്തില്‍ റെയില്‍വേയെ ഹൈക്കോടതി വിമര്‍ശിച്ചു. വന്ദേഭാരത് ട്രെയിനില്‍ വില്‍ക്കുന്ന കുടിവെള്ളക്കുപ്പികള്‍ തിരുവനന്തപുരത്ത് കൂട്ടമായി ഉപേക്ഷിച്ചെന്നും ഇത് കായലിലേക്കാണ് എത്തിയതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക്കും അത് കലര്‍ന്ന വസ്തുക്കളും ദ്രാവകവും മനുഷ്യനടക്കം ജീവജാലങ്ങള്‍ക്ക് ഭീഷണിയാണെന്നും പ്ലാസ്റ്റിക് സംസ്‌കരണം ലോകവ്യാപക പ്രശ്‌നമാണെന്നും കോടതി വിലയിരുത്തി. ബദല്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ അതിന്റെ ദുരിതം പരമാവധി കുറക്കുകയാണ് ലക്ഷ്യം. പല ഉത്തരവുകളിലൂടെയും സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിയന്ത്രണമുണ്ടെങ്കിലും സംസ്ഥാനത്തെ മലയോര വിനോദസഞ്ചാര മേഖലകളില്‍ ഒറ്റത്തവണ ഉപയോഗിക്കല്‍ പ്ലാസ്റ്റിക് വ്യാപകമാണ്. മലിനീകരണ വിമുക്ത പരിസ്ഥിതിയെന്ന പൗരന്റെ മൗലികാവകാശവും സമാനമായ കടമകളും പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന ഹില്‍ സ്റ്റേഷനുകളുടെ പട്ടികയില്‍ മൂന്നാര്‍, തേക്കടി, വാഗമണ്‍, നെല്ലിയാമ്പതി, അതിരപ്പള്ളി, സുല്‍ത്താന്‍ ബത്തേരി എന്നിവ ഉള്‍പ്പെടുന്നു. 2023-ല്‍ കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് സമര്‍പ്പിച്ച സ്വമേധയാ ഉള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 60 ജിഎസ്എം അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള നോണ്‍- നെയ്ത ബാഗുകള്‍ നിബു കാസിം കേസിലെ അപ്പീലിന്റെ വിധിക്ക് വിധേയമായതിനാല്‍ അവ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി.
ചുരുക്കത്തില്‍, നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും അതിനു വ്യവസ്ഥ വയ്‌ക്കുകയും മാത്രമല്ല കോടതി ചെയ്തിരിക്കുന്നത്. അത് എങ്ങനെ നടപ്പാക്കണമെന്നും എവിടെയൊക്കെ അതിനു സംവിധാനം വേണമെന്നും പകരം സംവിധാനം എന്തായിരിക്കണമെന്നും ഉത്തരവില്‍ വ്യക്തതയുണ്ട്. പ്രകൃതിയുടേയും സമൂഹത്തിന്റേയും മനസ്സറിഞ്ഞും സാഹചര്യത്തെ കൃത്യമായി വിശകലനം ചെയ്തും ഉള്ള ഉത്തരവു തന്നെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക