World

സ്വപ്നങ്ങളില്‍ മാത്രം സാധ്യമാവുന്ന ചാരപ്രവര്‍ത്തനമാണ് മൊസ്സാദ് ഇറാനില്‍ നടത്തിയത്…ജീവന്‍ പണയം വെച്ചുള്ള ദൗത്യം

എന്തായാലും മൊസ്സാദ് ഡ്രോണുകള്‍ കടത്തുകയും ഇറാന്‍റെ മണ്ണിലിരുന്ന് അത് അസംബിള്‍ ചെയ്ത് ഇറാന് നേരെ ആക്രമണം നടത്തുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതില്‍ ഇറാന്‍റെ തന്നെ നിരവധി ഉദ്യോഗസ്ഥരും പങ്കാളികളാണെന്നാണ് പുതിയ വാര്‍ത്ത. ഏകദേശം 500 ഓളം ഇറാന്‍ ഉദ്യോഗസ്ഥരും അറിഞ്ഞോ അറിയാതെയോ മൊസ്സാദിന്‍റെ ഈ ചാരപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Published by

ടെഹ്റാന്‍: ജൂണ്‍ 13ന് പുലര്‍ച്ചെ രണ്ട് മണി 59 മിനിറ്റ്. ഓപ്പറേഷന്‍ ലയണ്‍ എന്ന ദൗത്യം ഇറാനെതിരെ ആരംഭിച്ചു. കമികാസെ വിഭാഗത്തില്‍പ്പെടുന്ന ചാവേര്‍ ഡ്രോണുകള്‍ ആണ് ഇസ്രയേല്‍ ചാരപ്രവര്‍ത്തകരായ മൊസ്സാദിന്റെ ഉദ്യോഗസ്ഥര്‍ ഇറാനുള്ളില്‍ തൊടുത്തത്. ഇറാന്റെ ആണവകേന്ദ്രമായ നതാന്‍സ് തകര്‍ന്നു. ഇറാന്‍ മിസൈലുകളും മിസൈലുകള്‍ തൊടുക്കാന്‍ നിര്‍മ്മിച്ച ലോഞ്ചറുകളും സൂക്ഷിച്ച ഭൂഗര്‍ഭ അറയും ഡ്രോണുകള്‍ തകര്‍ത്തു ഇറാനുള്ളിലെ നിരവധി റഡാര്‍ സംവിധാനങ്ങളും വ്യോമപ്രതിരോധസംവിധാനങ്ങളും ഡ്രോണുകള്‍ നിര്‍വ്വീര്യമാക്കി. ഇതിന് പിന്നാലെ ഇസ്രയേലിന്റെ 200 യുദ്ധവിമാനങ്ങള്‍ പറന്നെത്തി ഇറാനില്‍ ബോംബുകളും മിസൈലുകളും വര്‍ഷിച്ചു. ഇതിനിടെ കാര്‍ബോംബുകള്‍ ഉപയോഗിച്ച് നിരവധി ഇറാന്‍ പട്ടാളമേധാവികളെയും രാഷ്‌ട്രീയനേതാക്കളെയും വധിച്ചു.

“ഇറാന് നേരെ ഇത്രയും വലിയ ആക്രമണം നടത്തുക എന്നത് വലിയൊരു അതിശയം തന്നെയായിരുന്നു. ഇറാനകത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കുക, നാശം വിതയ്‌ക്കുക, ഇറാന്‍കാര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുക ഇതെല്ലാമായിരുന്നു ഇസ്രയേലിന്റെ മൊസ്സാദിന്റെ ലക്ഷ്യം. അത് നടന്നു.” -മൊസ്സാദിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ച് മുന്‍ ഇസ്രയേല്‍ രഹസ്യപ്പൊലീസ് ഉദ്യോഗസ്ഥനായ ഇവാല്‍ പിങ്കോ പറയുന്നു.

എന്തായാലും തങ്ങള്‍ നടത്തിയ ചാരപ്രവര്‍ത്തനത്തിന് തെളിവായി മൊസ്സാദ് പല തവണ ചില വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇന്നത്തെ കാലത്ത് എന്തിനും തെളിവുകള്‍ ചോദിക്കുന്നതാണ് ഇന്നത്തെ കാലഘട്ടം. അതില്ലെങ്കില്‍ ചെയ്ത കാര്യങ്ങള്‍ എല്ലാം പാഴാവും. എന്തായാലും ഡ്രോണുകള്‍ അസംബിള്‍ ചെയ്യുന്നതും, നതാന്‍സ് ആണവേകന്ദ്രത്തില്‍ സ്ഫോടനം നടത്തുന്നതും ഉള്‍പ്പെടെയുള്ള എല്ലാ മൊസ്സാദ് പ്രവര്‍ത്തനങ്ങളും ഈ വീഡിയോകളില്‍ വ്യക്തമാണ്.

മാസങ്ങള്‍ നീണ്ട ചാരപ്രവര്‍ത്തനം മൊസ്സാദിന് നടത്തേണ്ടതായി വന്നു. ഇത്രയ്‌ക്കധികം സാധനങ്ങള്‍ ഇറാനിലേക്ക് കടത്തുക എളുപ്പമല്ല. പ്രധാനമായും പണം കൊണ്ടോ സ്വാധീനം കൊണ്ടോ കീഴ്പ്പെടുത്താന്‍ കഴിയുന്നവരോ പ്രലോഭിക്കാന്‍ കഴിയുന്നവരോ അല്ല ഇറാന്‍ പൊലീസ് എന്നതാണ്. മാത്രമല്ല, ശക്തമായ രഹസ്യപ്പൊലീസ് സംവിധാനവും ഇറാനുണ്ട്. ഈ ചാരക്കണ്ണുകള്‍ വെട്ടിച്ച് ഇറാനില്‍ ആയുധകേന്ദ്രം ഒളിപ്പിച്ചു സ്ഥാപിക്കുക എന്നത് ജീവന്‍ പണയം വെച്ചുള്ള കളിയാണ്.

ഇസ്രയേലിന്റെ ഭാഗത്തു നിന്നുണ്ടായ ഈ വിപുലമായ ആക്രമണത്തില്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ വലിയ തോതില്‍ സംശയരോഗമുള്ളവരായി മാറിപ്പോയി. കാണുന്ന ഓരോരുത്തരും മൊസ്സാദ് ചാരന്മാരാണോ എന്ന് അവര്‍ക്ക് തോന്നി. അതോടെയാണ് വന്‍തോതില്‍ മൊസ്സാദ് ചാരന്മാരെ വേട്ടയാടാന്‍ ഇറാന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. ഇതില്‍ നിരപരാധികളായ ഒട്ടേറെപ്പേര്‍ ഇറാന്‍ പൊലീസിന്റെ പീഢനം അനുഭവിച്ചു. ചിലരെ കണ്ടെത്തി പിടികൂടുകയും ചെയ്തിരുന്നു.

എന്തായാലും മൊസ്സാദ് ഡ്രോണുകള്‍ കടത്തുകയും ഇറാന്റെ മണ്ണിലിരുന്ന് അത് അസംബിള്‍ ചെയ്ത് ഇറാന് നേരെ ആക്രമണം നടത്തുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതില്‍ ഇറാന്റെ തന്നെ നിരവധി ഉദ്യോഗസ്ഥരും പങ്കാളികളാണെന്നാണ് പുതിയ വാര്‍ത്ത. ഏകദേശം 500 ഓളം ഇറാന്‍ ഉദ്യോഗസ്ഥരും അറിഞ്ഞോ അറിയാതെയോ മൊസ്സാദിന്റെ ഈ ചാരപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

ഇറാന്‍ ഉദ്യോഗസ്ഥരുടെ കൂടി സഹായമില്ലാതെ ഒരിയ്‌ക്കലും വര്‍ഷങ്ങളായി ഇറാനുള്ളിലേക്ക് ആയുധങ്ങള്‍ കള്ളക്കടത്തായി എത്തിക്കാന്‍ സാധിക്കില്ല. ഇറാന്‍ അതിര്‍ത്തിയില്‍ തന്നെ ഇത്തരത്തില്‍ ഡ്രോണുകള്‍ ഉണ്ടാക്കുന്നതിന് പരിശീലനം നല്‍കുന്ന ശില്‍പശാലകള്‍ നടത്തിയിരുന്ന ഒരു കേന്ദ്രം ഇറാന്‍ പൊലീസ് കണ്ടെത്തിയിരുന്നു. ആ രഹസ്യകേന്ദ്രങ്ങളില്‍ ഡ്രോണുകള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള നിരവധി ചിറകുകള്‍ സൂക്ഷിച്ചിരുന്നു. അതുപോലെ മറ്റ് ഘടകവസ്തുക്കളും ഉണ്ടായിരുന്നു. 200 ചതുരശ്ര അടിയുള്ള മുറിയില്‍ ഏകദേശം 30 ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്നു. അതുപോലെ ഡ്രോണുകള്‍ തൊടുക്കുന്നതിന് വേണ്ട ലോഞ്ചറുകള്‍ ഉണ്ടാക്കുന്നതിനുള്ള വസ്തുക്കളും കണ്ടെത്തിയിരുന്നു.

“ഇറാനിലേക്ക് ഇത്രയധികം ആയുധങ്ങള്‍ കടത്താന്‍ എളുപ്പമല്ല. മാസങ്ങളോളം നിങ്ങള്‍ പല കമ്പനികളും സ്ഥാപിക്കണം. പിന്നീട് അവ വഴിയായിരിക്കണം സാധനങ്ങല്‍ കടത്തിയിരുന്നത്. വളരെ വിപുലമായ ചാരപ്രവര്‍ത്തനമാണ് ഇസ്രയേലിന്റെ മൊസ്സാദ് ഇറാനില്‍ നടത്തിയത് എന്ന് വേണം കരുതാന്‍.. ഇറാനുള്ളില്‍ ഡ്രോണ്‍ നിര്‍മ്മിക്കാനുള്ള സംവ്ധാനം ഒരുക്കണമെങ്കില്‍ എളുപ്പമല്ല. ഇതിന് വേണ്ട അസംസ്കൃത വസ്തുക്കള്‍ ഇറാന് ഉള്ളിലേക്ക് കടത്തണമെങ്കില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍, വെയര്‍ഹൗസ് ഉടമകള്‍, ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവരുടെ സഹകരണം ആവശ്യമാണ്.- മുന്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ യോസി മെല്‍മാന്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക