World

സ്വര്‍ണം പൂശിയ കൊട്ടാരവും , കാറും ; 1,700 കിടപ്പുമുറികൾ, 110 ഗാരേജുകൾ , 7,000 ആഡംബര വാഹനങ്ങൾ ; ആഢംബരത്തിന്റെ അവസാന വാക്കാണ് ബ്രുണെ സുൽത്താൻ

Published by

ലോകത്ത് ഇന്നും രാജവാഴ്‌ച്ച പിന്തുടരുന്ന രാജ്യങ്ങളിലൊന്നാണ് ബ്രുണെ . ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ബോര്‍ണിയോയുടെ വടക്കുകിഴക്കുള്ള കൊച്ചു രാജ്യമാണിത്. വെറും 5,795 ചതുരശ്ര കിലോമീറ്റാണ് അതിന്റെ വിസ്തീര്‍ണം. ഈ ചെറിയ രാജ്യത്ത് താമസിക്കുന്നതാകട്ടെ നാലരലക്ഷം ജനങ്ങളും. എന്നാൽ അവിടുത്തെ സുൽത്താൻ ആൾ ചില്ലറക്കാരനല്ല .

എലിസബത്ത് രാജ്ഞിക്ക് II ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച രാജാവാണ് ബ്രൂണയ് സുല്‍ത്താന്‍ ഹസ്സനൽ ബോൾകി. രാജ്യത്തിന്റെ മേൽ സമ്പൂർണ്ണ അധികാരമുള്ള അവശേഷിക്കുന്ന ചുരുക്കം ചില ഭരണാധികാരികളിൽ ഒരാള്‍. 30 ബില്യൺ ഡോളര്‍ ആസ്തി! ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാർ ശേഖരവും സ്വര്‍ണം പൂശിയ കൊട്ടാരവും!

ശരീഅത്ത് നിയമമനുസരിച്ച് ഭരണം നടക്കുന്ന ഇസ്ലാമിക രാജ്യം കൂടിയാണ് ബ്രൂണെ. പിന്നെയും ഉണ്ട് വിശേഷണങ്ങള്‍. മദ്യമോ സിഗരറ്റോ വില്‍ക്കുന്നില്ല. അതിന് എവിടെയും നിരോധനമാണ്. സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ പ്രത്യേക അനുമതിയോടെ നിശ്ചിത അളവില്‍ മദ്യവും സിഗരറ്റും കൊണ്ടുവരാം. പക്ഷേ, സ്വകാര്യമായി തന്നെ ഉപയോഗിക്കണം. പുകവലി പൊതുസ്ഥലത്തായാല്‍ 200 ബ്രൂണെ ഡോളര്‍ വരെ പിഴ വീഴും.

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാർ ശേഖരമാണ് ബ്രൂണെയ് സുല്‍ത്താന് സ്വന്തമായുള്ളത്. 7,000 ആഡംബര വാഹനങ്ങളാണ് ശേഖരത്തിലുള്ളത്. 600 റോൾസ് റോയ്‌സ് കാറുകളും 450 ഫെരാരികളും 380 ബെന്‍റ്ലികളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നുവെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. തീര്‍ന്നില്ല, പോർഷെ, ലംബോർഗിനി, മെയ്ബ, ജാഗ്വാർ, ബിഎംഡബ്ല്യു, മക്‌ലാറെൻ എന്നിവയും ശേഖരത്തിലുണ്ട്.

ഡാര്‍ജിലിങ്ങിലെ പ്രത്യേക തോട്ടത്തില്‍ ഉത്പാദിപ്പിക്കുന്ന പ്രത്യേക ചായയാണ് അദ്ദേഹം കഴിക്കുന്നത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചായയുടെ വില കിലോയ്‌ക്ക് ഒരു ലക്ഷത്തോളം രൂപയാണ് എന്നൊക്കെയാണ് റിപ്പോർട്ടുകൾ. ഏകദേശം 80 മില്യൺ ഡോളർ വിലമതിക്കുന്ന ബെന്‍റ്ലി ഡോമിനാർ എസ്‌യുവി, ഹൊറൈസൺ ബ്ലൂവിലുള്ള പോർഷെ 911, 24 കാരറ്റ് സ്വർണം പൂശിയ റോൾസ് റോയ്സ് സിൽവർ സ്പർ II എന്നിവയാണ് ഹസ്സനാൽ ബോൾക്കിയുടെ ശേഖരത്തിലെഏറ്റവും ശ്രദ്ധേയമായ വാഹനങ്ങൾ. ഏകദേശം 5 ബില്യൺ ഡോളറാണ് ഈ കാര്‍ ശേഖരത്തിന്റെ മാത്രം മൂല്യം. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാർ ശേഖരത്തിനുടമയെന്ന ഗിന്നസ് റെക്കോര്‍ഡും സുല്‍ത്താന് സ്വന്തമാണ്.

ലോകത്തില്‍ നിലവില്‍ താമസമുള്ള ഏറ്റവും വലിയ കൊട്ടാരമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഇസ്താന നൂറുൽ ഇമാൻ കൊട്ടാരത്തിലാണ് സുൽത്താൻ താമസിക്കുന്നത്. രണ്ട് ദശലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന കൊട്ടാരം 22 കാരറ്റ് സ്വർണ്ണം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അഞ്ച് നീന്തൽക്കുളങ്ങൾ, 1,700 കിടപ്പുമുറികൾ, 257 കുളിമുറികൾ, 110 ഗാരേജുകൾ എന്നിവയാണ് കൊട്ടാരത്തിലുള്ളത്. 30 ബംഗാൾ കടുവകളെയും വിവിധയിനം പക്ഷികളെയും പാർപ്പിക്കുന്ന ഒരു സ്വകാര്യ മൃഗശാലയും ഒരു ബോയിംഗ് 747 വിമാനവും സുൽത്താന് സ്വന്തമായുണ്ട്. ‘പറക്കുന്ന കൊട്ടാരം’ എന്നാണ് ഈ വിമാനം അറിയപ്പെടുന്നത്.

ലോകത്തെ മിക്കവാറും എല്ലാ വികസിത രാജ്യങ്ങളിലും സുല്‍ത്താന് നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്. ബ്രൂണെ ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സിയുടെ പേരിലാണ് ഈ നിക്ഷേപങ്ങള്‍. എണ്ണയ്‌ക്ക് ലോക വിപണിയില്‍ വിലയിടിഞ്ഞപ്പോഴും അത് ബ്രൂണെയെ ഏശാത്തതിന് പിന്നില്‍ ഈ നിക്ഷേപങ്ങളാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രൂണെയെക്കാള്‍ വിസ്തൃതിയുള്ള സ്ഥലം ഓസ്‌ട്രേലിയയില്‍ സുല്‍ത്താന് സ്വന്തമായുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by