Literature

എഴുത്തില്‍ അമൃതകാലത്തെ നിറയ്‌ക്കണം; മനസ് ആവശ്യപ്പെടുമ്പോള്‍ എഴുതണം, എന്തെഴുതുന്നതിനും മുമ്പ് പത്ത് വട്ടം ആലോചിക്കണം: വിജയ് മനോഹര്‍ തിവാരി

Published by

നര്‍മദാപുരം(മധ്യപ്രദേശ്): എഴുത്തില്‍ അമൃതകാലത്തെ നിറയ്‌ക്കാന്‍ യുവ സാഹിത്യപ്രതിഭകള്‍ക്ക് കഴിയണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും മഖന്‍ലാല്‍ ചതുര്‍വേദി സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ വിജയ് മനോഹര്‍ തിവാരി. പഴയ കാലത്തിന്റെ ജീര്‍ണതകളെക്കുറിച്ച് ഇനിയും പറഞ്ഞിരുന്നിട്ട് കാര്യമില്ല. അടിമത്തത്തിന്റെ രാത്രികള്‍ അവസാനിച്ചിട്ട് എഴുപത്തഞ്ചാണ്ട് പിന്നിട്ടിരുക്കുന്നു. ഇനിയും അതേപ്പറ്റിത്തന്നെ പ്രസംഗിക്കുകയും എഴുതുകയും വേണോ? ആ ഇരുണ്ട കാലത്തുനിന്ന് മനസിനെ മോചിപ്പിക്കണം, ഭാവിയെക്കുറിച്ച് സംസാരിക്കണം, അദ്ദേഹം പറഞ്ഞു. നര്‍മദാപുരത്ത് യുവ എഴുത്തുകാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു വിജയ് മനോഹര്‍.

ചിലര്‍ പണ്ടത്തെ മഹത്വത്തെക്കുറിച്ച് മാത്രം പറയും. ഋഷിമുനിമാരുടെ കാലത്തെ ഭാരതത്തെക്കുറിച്ച് പറയുന്നത് നല്ലതാണ്. എന്നാല്‍ അതില്‍ത്തന്നെ കുടുങ്ങിക്കിടക്കണോ. ഞങ്ങളെ വെറുതെ വിട്ട് ഇനിയെങ്കിലും സ്വയമെന്തെങ്കിലും ചെയ്യ് എന്ന് ആ മഹര്‍ഷിമാരും സംന്യാസിമാരുമൊക്കെ പറയുന്നുണ്ടാകും എന്നെങ്കിലും ചിന്തിക്കണ്ടേ. എഴുതാന്‍ വേണ്ടി എഴുതുന്നതാണ് ഇന്ന് കാണുന്നത്. ഇരുന്നൂറ് പേജുള്ള ഒരു പുസ്തകം എഴുതണം. അതിന് റഫറന്‍സിന് ഗൂഗിളില്‍ തപ്പിയാല്‍ കിട്ടുമോ എന്നൊക്കെയാണ് ആലോചന. ആദ്യം എന്തിനാണ് എഴുതേണ്ടത് എന്ന് പോലും ചിന്തിക്കാതെയാണ് ഇത്തരം റെഡിമെയ്ഡ് എഴുത്തുകാര്‍ രംഗത്തുവരുന്നത്. ഇങ്ങനുള്ളവര്‍ എഴുതാതിരുന്നാല്‍ കടലാസ് ലാഭിക്കാം. അതിലൂടെ മരങ്ങള്‍ മുറിക്കുന്നത് ഒഴിവാക്കാനും പറ്റും, അദ്ദേഹം ചൂണ്ടിക്കാട്ടി.

മനസ് ആവശ്യപ്പെടുമ്പോള്‍ എഴുതണം. എന്തെഴുതുന്നതിനും മുമ്പ് പത്ത് വട്ടം ആലോചിക്കണം. അറ്റ്‌ലാന്റ ജേണലിലെ പ്രാദേശിക ലേഖികയായ മാര്‍ഗരറ്റ് മിച്ചല്‍ അപകടത്തില്‍പ്പെട്ട് വികലാംഗയായി വീട്ടില്‍ ഇരിക്കെയാണ് ഗോണ്‍ വിത്ത് ദി വിന്‍ഡ് എന്ന പുസ്തകം എഴുതിയത്. പ്രസിദ്ധീകരിച്ച ഉടന്‍, അത് കോടിക്കണക്കിന് കോപ്പികളില്‍ വിറ്റു. പല ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു. അതിനെ ആധാരമാക്കി ഹോളിവുഡ് സിനിമ വന്നു. സൃഷ്ടി അതിന്റെ സ്രഷ്ടാവിനെ സ്വയം തെരഞ്ഞെടുക്കുന്നതിന്റെ തെളിവാണിതെന്ന് വിജയ് മനോഹര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക