ആറന്മുളയില് തണ്ണീര്‍ത്തടം നികത്തി ഐടി പാര്‍ക്ക് കൊണ്ടുവരാനുള്ള നീക്കം ഭാവിയേക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. ഭൂമിയുടെ ജലസ്രോതസ്സുകളും ജലസംഭരണികളുമാണ് തണ്ണീര്‍ത്തടങ്ങള്‍. നിബിഡവനങ്ങളെ ഭൂമിയുടെ ശ്വാസകോശം എന്നു വിശേഷിപ്പിക്കുന്നതു പോലെ തണ്ണീര്‍ത്തടങ്ങളെ ഭൂമിയുടെ ജലപാത്രം എന്നു വിശേഷിപ്പിക്കാം. പ്രകൃതിക്ക് ആവശ്യമായ ജലം സംഭരിക്കാന്‍ പ്രകൃതിതന്നെ ഒരുക്കിയ സംവിധാനമാണത്. നൈസര്‍ഗികമായ മഴവെള്ള സംഭരണി. അതു മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ക്കുകൂടിയുള്ള കരുതലാണ്. ഏതുകാലത്തും അവയുടെ ഉള്ളറകള്‍ ജലസമൃദ്ധമായിരിക്കും. അതുകൊണ്ടാണ് തണ്ണീര്‍ത്തടങ്ങള്‍ നികത്തരുതെന്നും അവയുടെ സ്വാഭാവികത നിലനിര്‍ത്തണമെന്നും നിഷ്കര്‍ഷിക്കുന്നത്. തണ്ണീര്‍ത്തട സംരക്ഷണത്തിന്, ചട്ടപ്രകാരം സര്‍ക്കാര്‍ നടപടിയെടുക്കുന്നുമുണ്ട്. നെല്ല് അടക്കമുള്ള ധാന്യവിളകളാണ് ഇത്തരം പ്രദേശങ്ങളില്‍ കാര്യമായി കൃഷി ചെയ്തുപോന്നത്. പുറമെ കരിമ്പ് പോലുള്ളവയും. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയോടെയാണ് നെല്‍വയലുകളടക്കമുള്ള തണ്ണീര്‍ത്തടങ്ങളില്‍ നിന്നു കൃഷി അകന്നു പോയത്. അവ നികത്തുന്ന പ്രവണത ഏറുകയും ചെയ്തു. അതു തടയാനാണ് സര്‍ക്കാരുകള്‍ തണ്ണീര്‍ത്തട സംരക്ഷണ പദ്ധതിയുമായി രംഗത്തു വന്നത്. തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുന്നതിന്റെ അനന്തര ഫലമാണ് രൂക്ഷമായി വരുന്ന കുടിവെള്ള ക്ഷാമം. ഇക്കാര്യങ്ങളൊക്കെ സര്‍ക്കാരിനോ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കോ അറിയാത്തതല്ല.
സുഭിക്ഷമായിക്കിട്ടുന്ന മഴവെള്ളം വേണ്ടവിധം സംഭരിക്കാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യാത്ത നമ്മള് ഭൂമി സ്വന്തം നിലയ്ക്കു സംഭരിക്കുന്ന വെള്ളം കൂടി ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണു നടത്തിവരുന്നത്. അതിന്റെ ഭാഗമാണ് ആറന്മുളയില് ഹെക്ടര്‍ കണക്കിന് തണ്ണീര്‍ത്തടം നികത്തി ഐടി പാര്‍ക്ക് നിര്‍മിക്കാനുള്ള നീക്കം. സ്വകാര്യ കമ്പനിയും സര്‍ക്കാരും കൈകോര്‍ത്തു നടത്താനൊരുങ്ങുന്ന ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ അതു ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കു വഴിവച്ചേക്കും. ഇത്തരം നീക്കങ്ങള്‍ക്കെതിരായ ശബ്ദത്തെ വികസന വിരുദ്ധത എന്ന വാദംകൊണ്ടു മൂടാന്‍ ശ്രമം നടത്തുകയാണ് പൊതുവെ പതിവ്. ഇതു വികസന വിരുദ്ധതയല്ല. വികസനത്തിന് ഇവിടെ ആരും എതിരല്ലതാനും. അടിസ്ഥാന പ്രശ്നങ്ങളെ ബാധിക്കാതെയും ഭാവിയെക്കുറിച്ചു ചിന്തിച്ചും വേണം വികസനം എന്നുമാത്രമാണ് സൂചന.
ഇതേ സ്ഥലത്ത് മുന്‍പു കൊണ്ടുവരാന്‍ ഉദ്ദേശിച്ച വിമാനത്താവള പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതു മേല്‍പ്പറഞ്ഞ അതേ കാരണത്താലാണ്. അന്ന് ആ നീക്കത്തിനെതിരെ ഉയര്‍ന്ന ജനവികാരവും ജനമുന്നേറ്റവും മറക്കാറായിട്ടില്ല. കുമ്മനം രാജശേഖരനും അന്തരിച്ച കവയിത്രി സുഗതകുമാരിയുമായിരുന്നു ആ സമരത്തിന്റെ മുന്‍നിരയില്‍. തുടക്കത്തില്‍ അകലം പാലിച്ചു നിന്നു കാഴ്ചകണ്ട ശേഷം സമരം വിജയത്തിലേയ്ക്കു നീങ്ങുന്നതു കണ്ട് പൊടുന്നനെ മുന്‍നിരയിലേയ്ക്ക് കയറിയ പാര്‍ട്ടിയാണ് ഇന്നു സര്‍ക്കാരിനെ നയിക്കുന്നത്. അന്നും ഇതേ കമ്പനി തന്നെയായിരുന്നു സംരംഭത്തിനായി മുന്നോട്ടുവന്നത്. നിയമക്കുരുക്കുകള്‍ മറികടക്കാന്‍ പേരുമാറ്റി പുതിയ രൂപം സ്വീകരിച്ചെന്നുമാത്രം. ജനവികാരത്തിന്റെ ആഴം മനസ്സിലാക്കി പിന്‍വലിച്ച പദ്ധതി മറ്റൊരു രൂപത്തില്‍ തിരിച്ചുകൊണ്ടുവരാനാണിപ്പോഴത്തെ നീക്കം. വിമാനത്താവളത്തിന്റെ സ്ഥാനത്ത് ഐടി പാര്‍ക്ക് വരുന്നു. സര്‍ക്കാരുമായി കൈകോര്‍ക്കുന്നു. പതിനായിരം പേര്‍ക്കു തൊഴില്‍ എന്നതാണ് വാഗ്ദാനം. വിഭാവനം ചെയ്യുന്ന പദ്ധതി പ്രകാരം, പദ്ധതിക്ക് ആവശ്യമായ സ്ഥലത്തിന്റെ വളരെ ചെറിയൊരു അംശംമാത്രമാണു കരഭൂമി. സിംഹഭാഗവും തണ്ണീര്‍ത്തടം തന്നെയായിരിക്കും. റവന്യുവകുപ്പും കൃഷി വകുപ്പും പുതിയ പദ്ധതിയുടെ കാര്യത്തില്‍ ശക്തമായ വിയോജിപ്പു രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ആശ്വാസകരം.
റബര്‍ വിറ്റു കാശുണ്ടാക്കാം, പക്ഷേ, റബര്‍പാല്‍ കുടിച്ചു ജീവിക്കാന്‍ പറ്റുമോ എന്ന് പണ്ട് ആരോ ചോദിച്ചത് ഓര്‍മവരുന്നു. ഭക്ഷ്യവിളകളുടെ കൃഷി ഉപേക്ഷിച്ച്, ലാഭം നോക്കി കേരളം വന്‍തോതില്‍ റബ്ബര്‍ കൃഷിയിലേയ്ക്കു തിരിഞ്ഞതിനേക്കുറിച്ചായിരുന്നു ചോദ്യം. ആ മാറ്റത്തിന്, ഇവിടെ മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകള്‍ക്കും പങ്കുണ്ടായിരുന്നു. കാര്‍ഷിക മേഖലയാകെ തകര്‍ന്നതിനു സര്‍ക്കാരിന്റെ തലതിരിഞ്ഞ കാര്‍ഷിക നയങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. നഷ്ടം സഹിച്ചു മടുത്ത കര്‍ഷകര്‍ പുതു മേഖല തേടിപ്പോയി. ഇന്ന് അതിന്റെ ഫലം സമൂഹം അനുഭവിച്ചു വരുകയാണ്. ഭക്ഷ്യാവശ്യത്തിനു മറുനാട്ടുകാരെ ആശ്രയിക്കേണ്ട ഗതികേട് അതിന്റ ഫലമാണ്. വിഷം നിറച്ച പഴങ്ങളും പച്ചക്കറികളും നമുക്കു തരുന്നു എന്നു തമിഴ്നാടിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അതു വാങ്ങേണ്ട ഗതികേടിലേയ്ക്കു നമ്മള് സ്വയം ചെന്നെത്തിയതാണ്. അല്ലെങ്കില്‍, ഭരിച്ചവര്‍ നമ്മേ കൊണ്ടുചെന്ന് എത്തിച്ചതാണ്. ഇനി വെള്ളത്തിനും ശുദ്ധവായുവിനുംവരെ മറ്റുള്ളവരെ ആശ്രയിക്കേണ്ട നിലയിലേയ്ക്ക് ഈ നാടിനെ നയിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ആറന്മുളയില് കാണുന്നത്. വികസനത്തിന്റെ പേരില്‍ സ്വാര്‍ഥ താത്പര്യം നടപ്പാക്കിയെടുക്കാനുള്ള സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് നീക്കമാണ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്നതെന്നു വ്യക്തം. അതാണല്ലോ കേരള മോഡല്‍ വികസനം. ജനമുന്നേറ്റം മാത്രമാണിതിനു പരിഹരം. വരുംകാല ദുരന്തങ്ങള്‍ക്കെതിരായ ശക്തമായ സമൂഹമുന്നേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: