മലപ്പുറം : തിരൂരില്‍ ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ വിറ്റു. മാതാപിതാക്കള്‍ ഒന്നര ലക്ഷം രൂപയ്‌ക്ക് വിറ്റ കുഞ്ഞിനെ തിരൂര്‍ പൊലീസ് രക്ഷിച്ചു. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്നാട് സ്വദേശികളാണ്.
കുഞ്ഞിന്റെ അമ്മ കീര്‍ത്തന,രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇട നിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വളര്‍ത്താനാണ് കുഞ്ഞിനെ വാങ്ങിയതെന്ന് തമിഴ്നാട് സ്വദേശികള്‍ അറിയിച്ചു.
കുഞ്ഞിനെ വാങ്ങിയവരും വിറ്റവരും കേരളത്തിലാണ് ജോലി ചെയ്യുന്നത്. തിരൂരിലെ ഒരു വാടക ക്വാട്ടേഴ്സിലാണ് കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും താമസിക്കുന്നത്. കുട്ടിയെ കാണാനില്ലെന്ന് ഇവര്‍ക്കൊപ്പം ക്വാട്ടേഴ്സില്‍ താമസിക്കുന്നവരാണ് തിരൂര്‍ പൊലീസിനെ അറിയിച്ചത്.പൊലീസ് അന്വേഷിച്ചതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനോട് കുട്ടിയെ വിറ്റെന്ന് വെളിപ്പെടുത്തി.
മാതാപിതാക്കള്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് കുട്ടിയെ കണ്ടെത്തി. പിന്നീട് കുട്ടിയെ മലപ്പുറത്തെ ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. അഞ്ചുപേര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെഷന്‍ 75, 81 എന്നിവ പ്രകാരം കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: