Categories: World

ഇസ്രയേല്‍ ഇറാനെതിരെ ഉപയോഗിച്ചത് ഹെസ്ബുള്ളയെയും ഹമാസിനെയും ഹൂതിയെയും തകര്‍ത്ത അതേ ആക്രമണതന്ത്രം; തകര്‍ത്തത് ഇറാന്റെ സൈനികതലച്ചോര്‍

ഹെസ്ബുള്ള, ഹമാസ്, ഹൂതി എന്നീ ഭീകരസംഘടനകളെ തകര്‍ത്ത അതേ ആക്രമണതന്ത്രമാണ് ഇസ്രയേല്‍ ഇറാനെതിരെയും ഉപയോഗിച്ചതെന്ന് വിദഗ്ധര്‍. ആദ്യം ഈ സംഘടനകളുടെ നേതാക്കളെ വധിച്ചു, പിന്നാലെ ഈ ഭീകരസംഘടനകളുടെ സൈനിക നേതാക്കളെയും വധിച്ചു. അതിനൊപ്പം അവരുടെ അപകടകാരികളായ ആയുധശേഖരവും ഇല്ലാതാക്കുകയും ചെയ്തു- ഇതായിരുന്നു ഇസ്രയേല്‍ ഹമാസിനും ഹെസ്ബുള്ളയ്ക്കും ഹൂതിയ്ക്കും എതിരെ പയറ്റിയത്.

Published by

ടെഹ്റാന്‍ : ഹെസ്ബുള്ള, ഹമാസ്, ഹൂതി എന്നീ ഭീകരസംഘടനകളെ തകര്‍ത്ത അതേ ആക്രമണതന്ത്രമാണ് ഇസ്രയേല്‍ ഇറാനെതിരെയും ഉപയോഗിച്ചതെന്ന് വിദഗ്ധര്‍. ആദ്യം ഈ സംഘടനകളുടെ നേതാക്കളെ വധിച്ചു, പിന്നാലെ ഈ ഭീകരസംഘടനകളുടെ സൈനിക നേതാക്കളെയും വധിച്ചു. അതിനൊപ്പം അവരുടെ അപകടകാരികളായ ആയുധശേഖരവും ഇല്ലാതാക്കുകയും ചെയ്തു- ഇതായിരുന്നു ഇസ്രയേല്‍ ഹമാസിനും ഹെസ്ബുള്ളയ്‌ക്കും ഹൂതിയ്‌ക്കും എതിരെ പയറ്റിയത്.

ലെബനോനിലെ ഹെസ്ബുള്ളയ്‌ക്കെതിരെ പ്രയോഗിച്ചത് സവിശേഷമായ ഒരു ആക്രമണതന്ത്രമാണ്. ആര്‍ക്കും തൊടാന്‍ കഴിയില്ലെന്ന് കരുതപ്പെടുന്ന നേതാക്കളെ വധിക്കുന്നതോടെ ആ ഭീകരസേന ചിതറുമെന്നതാണ് ഇസ്രയേലിന്റെ തന്ത്രം മാത്രമല്ല, വധിക്കപ്പെടും എന്ന് ഉറപ്പുള്ളതിനാല്‍ ഭീകരസംഘടനയുടെ തലപ്പത്തെത്താന്‍ ആരും പരസ്യമായി ധൈര്യപ്പെടാതിരിക്കുന്നതോടെ ഭീകരസംഘടന വീണ്ടും ദുര്‍ബലമാകും. ഹെസ്ബുള്ള നേതാക്കള്‍ ഒളിച്ചിരുന്ന അപാര്‍ട്മെന്‍റുകളിലും ബങ്കറുകളിലും അതിവേഗത്തില്‍ കുതിക്കുന്ന വാഹനങ്ങളിലും ആക്രമണം നടന്നു. ഹെസ്ബുള്ളയുടെ 15 മിലിറ്ററി നേതാക്കളാണ് വധിക്കപ്പെട്ടത്. മിസൈല്‍ യൂണിറ്റിന്റെ തലവന്‍, എലീറ്റ് സ്പെഷ്യല്‍ സേനയുടെ മേധാവി, ഡ്രോണ്‍ യൂണിറ്റിന്റെ മേധാവി എന്നിവരും കൊല്ലപ്പെട്ടു. ഇതോടെ ഹെസ്ബുള്ള ഉള്ളില്‍ നിന്നേ ചിതറി, ദുര്‍ബ്ബലമായി.

ഇറാനില്‍ വധിക്കപ്പെട്ടത് ആരൊക്കെ?

ഇപ്പോള്‍ ഇറാനെതിരെയും പ്രയോഗിച്ചത് ഇതേ ആക്രമണ തന്ത്രമാണ്. ഇറാന്റെ പ്രധാന ആണവായുധ നിര്‍മ്മാണകേന്ദ്രമായ നതാന്‍സിലെ പ്രധാനയൂണിറ്റ് ബോംബിട്ട് തകര്‍ത്തു. ഇവിടെ യുറേനിയം സമ്പുഷ്ടീകരിച്ച് ആണവായുധം ഉണ്ടാക്കുന്നതില്‍ വ്യാപൃതരായ ഒന്‍പത് ആണവശാസ്ത്രജ്ഞരെ വധിച്ചു. ഇത് ആയത്തൊള്ള അലി ഖൊമേനിക്ക് വലിയ ആഘാതമുണ്ടാക്കി. ഇതോടെ ആണവായുധം നിറച്ച ബാലിസ്റ്റിക് മിസൈല്‍ ഇസ്രയേലിനെതിരെ അയയ്‌ക്കാമെന്ന അലി ഖൊമേനിയുടെ സ്വപ്നം നിറവേറാതെ പോവും. വിവിധാ സേനാമേധാവികളെയും ഇസ്രയേല്‍ വധിച്ചു. ഇറാന്‍ റവലുഷനറി ഗാർഡ് കമാണ്ടർ (ഐആര്‍ജിസി) ഹോസ്സൈൻ സലാമി, എയർഫോഴ്‌സ് കമാണ്ടർ അമീർ അലി ഹാജി സദ്ദേ, ആംഡ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ്‌ മുഹമ്മദ്‌ ഹുസൈൻ ബാഗറി, എമർജൻസി കമാൻഡ് ചീഫ് ഗൊലം അലി റഷീദ് എന്നിവരാണ് വധിക്കപ്പെട്ടത്. ഇതോടെ ഇറാന്‍ സേനയുടെ ആത്മവീര്യം നഷ്ടമായി. യുദ്ധം നയിക്കാന്‍ നേതാക്കള്‍ ഇല്ലാതാകുമ്പോള്‍ യുദ്ധവീര്യം കുറയുന്നത് സ്വാഭാവികം. രഹസ്യവിവരങ്ങള്‍ ശേഖറിക്കുന്ന ഇന്‍റലിജന്‍സ് ഏജന്‍സിയുടെ മേഥാവികളും പിന്നാലെ വധിക്കപ്പെട്ടു. ഇന്‍റലിജെൻസ് ചീഫ് കമാണ്ടർ മുഹമ്മദ്‌ കാസിമി, ഇന്‍റലിജൻസ് ഓർഗാണൈസേഷൻ ചീഫ് ഹെഡ് മുഹമ്മദ്‌ ഹാസൈൻ മുഹദി എന്നിവരാണ് വധിക്കപ്പെട്ടത്.

റന്‍റാ സ്ലിം ഇസ്രയേല്‍ തന്ത്രമെന്തെന്ന് വിശദീകരിക്കുന്നു

ആയത്തൊള്ള അലി ഖൊമേനിയുടെ മുഖ്യ ഉപദേഷ്ടകൻ അലി ഷഹാനിയുടെ മരണം ഇറാന്റെ ആത്മീയ നേതാവിനെ തെല്ലൊന്നുമല്ല ഉലച്ചത്. കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളില്‍ അലി ഖൊമേനിക്ക് ഉപദേശങ്ങളുമായി കൂടെ നിന്ന വ്യക്തിത്വമാണ് ഇല്ലാതായത്. ഇതോടെ താനും ഏത് നിമിഷവും വധിക്കപ്പെട്ടേക്കും എന്ന ഭീതിയില്‍ ആയത്തൊള്ള അലി ഖൊമേനിയും അകപ്പെടുക സ്വാഭാവികം. ഇറാന്റെ നിര്‍ദേശം നല്‍കാനുള്ള, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സംവിധാനമാണ് തകര്‍ന്നത്.

“അതെ, ഹെസ്ബുള്ളയ്‌ക്കെതിരായ അതേ യുദ്ധതന്ത്രമാണ് ഇസ്രയേല്‍ പുറത്തെടുത്തത്. സൈനിക-ഇന്‍റലിജന്‍സ് നേതൃത്വത്തെ മുഴുവന്‍ ഉന്മൂലനം ചെയ്യുക എന്ന തന്ത്രം”- വാഷിംഗ്ടണിലെ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോ ആയ റന്‍റാ സ്ലിം പറയുന്നു. “അവരുടെ സ്വന്തം വീട്ടിലും സുരക്ഷിതതാവളങ്ങളിലും ചെന്ന് മുതിര്‍ന്ന നേതാക്കളെ വധിക്കുന്നതോടെ ആ സംഘടനയുടെ ആത്മവീര്യം കെടും. ഇത് തീരുമാനിച്ച് ചെയ്യുന്നതാണ്.”- ഇസ്രയേല്‍ യുദ്ധതന്ത്രം വിശദീകരിച്ച് റന്‍റാ സ്ലിം പറയുന്നു.

ഇന്നുള്ളത് ഇസ്രയേലിനെതിരെ റോക്കറ്റയക്കാന്‍ ധൈര്യപ്പെടാത്ത ഹമാസ്

ഹമാസിനെതിരെയും അതേ തന്ത്രമാണ് ഇസ്രയേല്‍ ഉപയോഗിച്ചത്. ഹമാസിന്റെ നേതാക്കളെ ഒന്നൊന്നായി വധിച്ചുതള്ളിയതോടെ ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ അയയ്‌ക്കാനേ കരുത്തില്ലാത്ത ഹമാസാണ് ഇപ്പോള്‍ ഗാസയില്‍ ഉള്ളത്.കരുത്തരായ അനുയായികള്‍ സ്വന്തം രാജ്യത്തും താവളത്തിലും വെച്ച് വധിക്കപ്പെട്ടതോടെ ആയത്തൊള്ള അലി ഖൊമേനി ഒളിവില്‍ പോയിരിക്കുകയാണ്. കാരണം ഇത്രയും ശക്തരായവരെ വധിക്കാമെങ്കില്‍ തന്നെയും ഇസ്രയേലിന് വധിക്കാന്‍ കഴിഞ്ഞേക്കും എന്ന ഭയമാണ് ആയത്തൊള്ള അലി ഖൊമേനിയെ വേട്ടയാടുന്നത്.

മൊസ്സാദ് ചിതറിച്ചത് ഇറാന്റെ സൈനികതലച്ചോര്‍

ഇസ്രയേലിന്റെ രഹസ്യപ്പൊലീസായ മൊസ്സാദ് ഇറാനുള്ളില്‍ നുഴഞ്ഞുകയറി നടത്തിയ ആക്രമണങ്ങള്‍ ഇറാന്റെ അമ്പരിപ്പിക്കുന്നതായിരുന്നു. അലിഖൊമേനി ഭൂഗര്‍ഭ അറകളില്‍ ഒളിപ്പിച്ചുവെച്ച മിസൈലുകളും മിസൈല്‍ തൊടുക്കാനുള്ള വാഹനങ്ങളും സ്ഫോടനത്തില്‍ തകര്‍ത്തത് ഇറാനെ ഞെട്ടിച്ചു. ഇറാനില്‍ തന്നെ ഒളിപ്പിച്ച് വെച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാന്റെ റഡാര്‍ സംവിധാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളെയും തകര്‍ത്തു. ഇതോടെ പ്രതിരോധങ്ങളില്ലാത്ത വിധം ഇറാന്‍ വല്ലാതെ ദുര്‍ബലമായി.

ഖൊമേനിയുടെ നേതൃത്വത്തിലുള്ള ഭരണകര്‍ത്താക്കളും ആകെ ആശയക്കുഴപ്പത്തിലാണ്. ഇസ്രയേലിനെതിരായ ഇറാന്റെ പ്രത്യാക്രമണം പോലും ദുര്‍ബലമാണ്. അടുത്തത് ആരാണ് വധിക്കപ്പെടുക എന്ന ഭീതിയുള്ളതിനാല്‍ യുദ്ധനേതൃത്വം ഏറ്റെടുക്കാന്‍ എല്ലാവരും ഭയപ്പെടുന്ന സാഹചര്യം. ഇറാനെതിരെയും 46 വര്‍ഷമായി എത്രയോ പരീക്ഷണങ്ങള്‍ നേരിട്ട ആയത്തൊള്ള അലി ഖൊമേനിയ്‌ക്കും എതിരായ സൈക്കോളജിക്കല്‍ യുദ്ധതന്ത്രത്തില്‍ ഇസ്രയേല്‍ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. ഇറാന്റെ സൈനിക തലച്ചോര്‍ ഒരു സൈനിക ഉത്തരവ് പോലും നല്‍കാന്‍ കഴിയാത്തവിധം ചിതറിക്കഴിഞ്ഞിരിക്കുന്നു. അതായത് ഇസ്രയേല്‍ പാതിയുദ്ധം ജയിച്ചുകഴിഞ്ഞു എന്നര്‍ത്ഥം.

 

 

 

 

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക