ടെഹ്റാന്‍: 1989 മുതല്‍ ഇസ്ലാമിക തീവ്രവാദശൃംഖലകളെ പോറ്റിവളര്‍ത്തി ഇസ്രയേലിനെയും യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളെയും വെല്ലുവിളിച്ചു നിന്ന ആയത്തൊള്ള ഖമേനിയുടെ യുഗം തീരുകയാണോ? അഞ്ച് ദിവസമായി തുടരുന്ന ഇസ്രയേല്‍-ഇറാന്‍ യുദ്ധം നല്‍കുന്ന സൂചന ആയത്തൊള്ള ഖമേനിയുടെ കാലം അവസാനിക്കും എന്നാണ്. കാരണം ഇസ്രയേലിന് അനുകൂലമായി യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ഇറാന്‍ ഒറ്റപ്പെട്ടിരിക്കുന്നു.
ഇതുവരെ പോറ്റിവളര്‍ത്തിയ തീവ്രവാദസംഘടനകള്‍ ആരും കൂടെയില്ല. പലസ്തീനിലെ ഹമാസ്, ലെബനോണിലെ ഹെസ്ബുള്ള, യെമനിലെ ഹൂതികള്‍, ഇറാഖിലും സിറിയയിലും ആയി പ്രവര്‍ത്തിച്ചിരുന്ന ഐഎസ്ഐഎസ് ഉള്‍പ്പെടെയുള്ള വിവിധ തീവ്രവാദഗ്രൂപ്പുകള്‍ തുടങ്ങി ഒരു വലിയ തീവ്രവാദ ശൃംഖല തന്നെ ആയത്തൊള്ള ഖമേനി കെട്ടിപ്പൊക്കിയിരുന്നു. ഈ തീവ്രവാദ ശക്തികളെ വെച്ച് ലോകത്തെ വെല്ലുവിളിക്കുകയായിരുന്നു ഇറാന്‍. പക്ഷെ ഇന്ന് ഈ തീവ്രവാദഗ്രൂപ്പുകള്‍ ആരും ഇറാന് വേണ്ടി യുദ്ധരംഗത്തില്ല. കാരണം ഹമാസിനെയും ഹെസ്ബുള്ളയെയും ഹൂതിയേയും ആക്രമിച്ച് ദുര്‍ബ്ബലപ്പെടുത്തിയ ശേഷമാണ് ഇസ്രയേല്‍ ഇറാനെതിരെ തിരിഞ്ഞത്.
ഇറാന്റെ പ്രതിരോധത്തിന്റെ അച്ചുതണ്ട്
മധ്യേഷയില്‍ ഇറാന്റെ ചൊല്‍പ്പടിക്ക് നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദ, രാഷ്‌ട്രീയഗ്രൂപ്പുകളെ പ്രതിരോധത്തിന്റെ അച്ചുതണ്ട് (ആക്സിസ് ഓഫ് റെസിസ്റ്റന്‍സ് ) എന്നാണ് വിളിക്കുന്നത്. മധ്യേഷയില്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും സ്വാധീനത്തെ എതിര്‍ക്കാന്‍ വേണ്ടി ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമേനി 1989 മുതല്‍ ഈ പ്രതിരോധത്തിന്റെ അച്ചുതണ്ട് ഉപയോഗിച്ചിരുന്നു. പലസ്തീനിലെ ഹമാസ്, ലെബനോണിലെ ഹെസ്ബുള്ള, യെമനിലെ ഹൂതികള്‍, ഇറാഖിലും സിറിയയിലും ആയി പ്രവര്‍ത്തിച്ചിരുന്ന ഐഎസ്ഐഎസ് ഉള്‍പ്പെടെയുള്ള വിവിധ തീവ്രവാദഗ്രൂപ്പുകള്‍ എന്നിവ ഈ പ്രതിരോധത്തിന്റെ അച്ചുതണ്ടില്‍ ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ആ ചരിത്രം എന്നെന്നേയ്‌ക്കുമായി മായുകയാണോ?
റഷ്യയും ചൈനയും കൂടെയില്ല
ഇറാനെ പരോക്ഷമായി സഹായിക്കുന്ന രണ്ട് ശക്തികളായിരുന്നു റഷ്യയും ചൈനയും. പക്ഷെ റഷ്യയെ ഉക്രൈനെതിരായ യുദ്ധത്തില്‍ ഒരു വര്‍ഷമായി കുടുക്കിയിട്ടതിനാല്‍ ഇറാനെ സഹായിക്കാന്‍ റഷ്യയ്‌ക്കാവില്ല. ചൈനയാകട്ടെ യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലും വന്‍ ബിസിനസുകള്‍ ഉള്ളതിനാല്‍ ചൈന ഒരു യുദ്ധത്തിലും പരസ്യമായി പക്ഷം പിടിക്കാറുമില്ല. ഇതും ഇറാനെ ഒറ്റപ്പെടുത്തിയിരിക്കുന്നു. ഇറാന് വേണ്ടി തീവ്രവാദികളെ റിക്രൂട്ട് ചെയ്ത് കൊടുക്കുന്നതില്‍ സിറിയയുടെ ബാഷര്‍ അല്‍ അസ്സാദും ഒരു പങ്കുവഹിച്ചിരുന്നു. പക്ഷെ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് 2024 ഒക്ടോബറില്‍ സിറിയയുടെ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദിനെ അട്ടിമറിച്ചിരുന്നു. ഹയാത് തഹ്രീര്‍ അല്‍ ഷാം (എച്ച് ടിഎസ്) ഉള്‍പ്പെടെയുള്ള സിറിയയ്‌ക്കുള്ളിലെ വിവിധ ഇസ്ലാമിക തീവ്രവാദിഗ്രൂപ്പുകളെ കൂട്ടുപിടിച്ചാണ് അമേരിക്കയും ഇസ്രയേലും തുര്‍ക്കിയുടെ കൂടി സഹായത്തോടെ ബാഷര്‍ അല്‍ അസ്സാദിനെ അധികാരത്തില്‍ നിന്നും നിഷ്കാസനം ചെയ്തത്. അതിനാല്‍ ഇപ്പോള്‍ ആയത്തൊള്ള ഖൊമേനിയെ സഹായിക്കാന്‍ ബാഷര്‍ അല്‍ അസ്സാദും ഇല്ല. അതായത് ഇസ്രയേലും അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും ചേര്‍ന്ന് വളരെ ഗൂഢമായി മധ്യേഷ്യയിലെ ഇസ്ലാമിക തീവ്രവാദ അച്ചുതണ്ടിനെ മുച്ചൂടും നശിപ്പിക്കാന്‍ നടത്തിയ വിദഗ്ധമായ ആസൂത്രണത്തിന്റെ ഫലമാണ് കാണുന്നത്.
ഇനി വീഴാനുള്ളത് ഇറാന്റെ ആയത്തൊള്ള ഖൊമേനി മാത്രം
മധ്യേഷ്യയില്‍ ആയത്തൊള്ള ഖൊമേനി കെട്ടിപ്പൊക്കിയ ചെറുത്തുനില്‍പിന്റെ അച്ചുതണ്ട് ഏതാണ് തകര്‍ന്നുകഴിഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് ആയത്തൊള്ള ഖൊമേനി കൂടി വീഴുന്നതോടെ യുദ്ധം പൂര്‍ത്തിയാകും എന്നാണ്. ഹമാസും ഹെസ്ബുള്ളയും ഹൂതിയും വീണതിന് പിന്നാലെ സിറിയയുടെ ബാഷര്‍ അല്‍ അസ്സാദും വീണു. അറ്റ കൈയ്‌ക്ക് രക്ഷിക്കാന്‍ റഷ്യയുടെ പുടിനും ഇല്ല. ഇനി കീഴടങ്ങല്‍, അതല്ലെങ്കില്‍ വീരമരണം മാത്രമാണ് ആയത്തൊളള ഖൊമേനിയുടെ മുന്‍പില്‍ ഉള്ളതെന്ന് മധ്യേഷ്യയുടെ രാഷ്‌ട്രീയ വിശകലനം ചെയ്യുന്ന വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: