ടെഹ്റാന്‍: വന്‍ മിസൈല്‍ ശേഖരമുള്ള രാജ്യമാണ് ഇറാന്‍ എന്നായിരുന്നു കഥകള്‍. ബാലിസ്റ്റിക്, ക്രൂയിസ് വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് മിസൈലുകള്‍ ഉണ്ടെന്നായിരുന്നു കേള്‍വി. ഫത്താ (ഫത്താ1, ഫത്താ2 എന്നിവ), ഗദ്ദര്‍, ഷഹാബ്, ഇമാദ്, ഖൈബര്‍ ബസ്റ്റര്‍ എന്നിങ്ങനെ വിവിധ തരം മിസൈലുകള്‍ ആണ് ഇറാന്റെ കയ്യിലുണ്ടെന്ന് പറയുന്നത്. പക്ഷെ യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ 350 വരെ മിസൈലുകള്‍തൊടുത്ത ഇറാന്‍ പിന്നീട് 200, 100, 50, 35, 20 എന്ന രീതിയില്‍ കുറഞ്ഞുകുറഞ്ഞു വന്നു. ഇറാനില്‍ മിസൈലുകള്‍ സൂക്ഷിക്കാന്‍ ഭൂമിയ്‌ക്കടിയില്‍ ഒരു മിസൈല്‍ നഗരം തന്നെയുണ്ടെന്നും ഇറാന്‍ അവകാശപ്പെട്ടിരുന്നു. പക്ഷെ അവകാശവാദങ്ങളൊന്നും ആക്രമണത്തില്‍ നിഴലിച്ചുകാണുന്നില്ലെന്നാണ് യുദ്ധവിദഗ്ധര്‍ പറയുന്നത്.
ഏകദേശം 2000 മിസൈലുകള്‍ ഇറാന്റെ കയ്യിലുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. അങ്ങിനെയെങ്കില്‍ പത്തോ പതിനഞ്ചോ ദിവസത്തേക്ക് അയയ്‌ക്കാനുള്ള മിസൈലുകള്‍ മാത്രമേയുള്ളൂ.
ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെ വേഗത മണിക്കൂറില്‍ 1225 കിലോമീറ്റര്‍ ആണ്. ഇറാനും ഇസ്രയേലിനും ഇടയിലുള്ള ദൂരം 1300 മുതല്‍ 1500 കിലോമീറ്റര്‍ വരെയാണ്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് 12 മിനിറ്റ് മതി. അര്‍ധവൃത്താകൃതിയിലാണ് ബാലിസ്റ്റിക് മിസൈലുകളുടെ സഞ്ചാരം. ഉയരത്തിലേക്ക് അതിവേഗം കുതിച്ച ശേഷം താഴേക്ക് പതിച്ച് സ്ഫോടനം നടത്തും.
ഫത്താ1, ഫത്താ 2 മിസൈലുകള്‍ മാക് 5 (ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗത) വേഗതയില്‍ കുതിക്കുന്ന ഹൈപ്പര്‍ സോണിക് മിസൈലുകളാണ്. 1400 കിലോമീറ്റര്‍ വരെ ദൂരത്തില്‍ എത്താന്‍ ശേഷിയുണ്ട്.
ഷഹാബ് 1, 2,3 എന്നിങ്ങനെ മൂന്ന് തരം മിസൈലുകള്‍ ഉണ്ട്. ഇവയുടെ ദൂരപരിധി 300, 500, 1300 കിലോമീറ്റര്‍ എന്നിങ്ങനെയാണ്.
ഗദര്‍ എന്നത് ബാലിസ്റ്റിക് മിസൈലാണ്. അര്‍ധവൃത്താകൃതിയില്‍ കൂതിക്കുന്നവയാണ് ബാലിസ്റ്റിക് മിസൈലുകള്‍. ഇതിന്റെ ദൂരപരിധി 1600നും 3000നും ഇടയില്‍ കിലോമീറ്ററാണ്. ഗദര്‍എസ്, ഗദര്‍ എച്ച്, ഗദര്‍ എഫ് എന്നിങ്ങനെ മൂന്ന് തരമാണ് ഇവയില്‍ ഉള്ളത്.
ഇമാന്‍ എന്നത് ഇറാന്റെ കയ്യിലുണ്ടായിരുന്ന പഴയ ഷഹാബ് 3 എന്ന മിസൈലിന്റെ മറ്റൊരു വകഭേദമാണ്. 1800 മുതല്‍ 2000 കിലോമീറ്റര്‍ വരെ ദൂരപരിധി. മീഡിയം റേഞ്ചിലുള്ള ബാലിസ്റ്റിക് മിസൈലാണിത്.
ഖൈബര്‍ ബസ്റ്റര്‍ എന്ന മിസൈലും ഇടത്തരം റേഞ്ചുള്ള ബാലിസ്റ്റിക് മിസൈലാണ്. 1450 കിലോമീറ്ററാണ് ദൂരപരിധി. വ്യോമപ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ പ്രാപ്തമായ മിസൈലാണ് ഇതെന്ന് പറയപ്പെടുന്നു.
ഇത്രയൊക്കെ വകഭേദങ്ങളിലുള്ള മിസൈലുകള്‍ കയ്യിലുണ്ടായിട്ടും ഒരേ സമയം അഞ്ഞൂറോ ആയിരമോ മിസൈലുകളൊന്നും ഇറാന്‍ തൊടുത്തില്ല എന്നത് അത്ഭുതം തോന്നുന്നുവെന്ന് യുദ്ധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇസ്രയേല്‍ 200 യുദ്ധവിമാനങ്ങള്‍ ഒരുമിച്ചയച്ച് ഇറാനെ തകര്‍ത്തെറിഞ്ഞപ്പോള്‍ പോലും യുദ്ധത്തിന്റെ ആരംഭദിവസത്തില്‍ വെറും 350 മിസൈലുകള്‍ മാത്രമാണ് ഇറാന് ഇസ്രയേലിനെതിരെ തൊടുക്കാന്‍ കഴിഞ്ഞത്. പക്ഷെ ഇസ്രയേലിന്റെ അയേണ്‍ ഡോം, ആരോ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇവയെ തകര്‍ത്തിട്ടതായും പറയുന്നു. ചില മിസൈലുകള്‍ ഇസ്രയേലില്‍ നാശമുണ്ടാക്കിയെങ്കിലും ഇസ്രയേലിലെ തകര്‍ക്കാന്‍ മാത്രം വന്‍നാശം വിതയ്‌ക്കാന്‍ ഇവയ്‌ക്ക് കഴിഞ്ഞില്ല.
ഇതിന് പ്രധാന കാരണം ഇറാന്‍ നഗരത്തിലേക്ക് ഒളിച്ചുകടന്ന ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദിന്റെ പ്രവര്‍ത്തകര്‍ വന്‍ ആക്രമണം അഴിച്ചുവിട്ടതാണ്. ഡ്രോണുകളും മിസൈലുകളും ഇറാനിലേക്ക് തന്നെ ഒളിച്ചുകടത്തിയിരുന്നു മൊസ്സാദ്. യുദ്ധത്തിന്റെ ആദ്യദിവസത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ഡ്രോണ്‍ ആക്രമണത്തില്‍ മിസൈലുകള്‍ അയയ്‌ക്കാന്‍ കഴിയുന്ന ഇറാന്റെ മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തിരുന്നു. ഇറാന്റെ ആകെയുള്ള മിസൈല്‍ ലോഞ്ചറുകളില്‍ 30 ശതമാനത്തിലധികം നശിപ്പിച്ചുവെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇതോടെ ഇറാന് മിസൈലുകള്‍ കയ്യിലുണ്ടെങ്കിലും അത് തൊടുക്കാന്‍ കഴിയുന്നില്ലത്രെ.
ആദ്യ ദിവസങ്ങളില്‍ 100 മുതല്‍ 200 വരെ മിസൈലുകള്‍ വീതം ആറ് തവണയോളം ഇസ്രയേലിന് നേരെ തൊടുത്തിരുന്നു. പിന്നീട് മിസൈലുകളുടെ എണ്ണം 35 മുതല്‍ 40 വീതം ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം ഇത് വെറും 20 വീതം ആയി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: