തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരവെ മഴക്കെടുതിയില്‍ മൂന്ന് മരണം കൂടി.ആലപ്പുഴയില്‍ കടലില്‍ വീണ വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് വീട് തകര്‍ന്ന് വയോധികയും കാസര്‍കോട് ഒഴുക്കില്‍പ്പെട്ട എട്ട് വയസുകാരനും മരിച്ചു. കണ്ണൂര്‍ കൊട്ടിയൂരില്‍ ഒഴുക്കില്‍പ്പെട്ട് തീര്‍ഥാടകനെ കാണാതായി.
കഴിഞ്ഞ ദിവസം ശക്തമായ മഴയ്‌ക്കിടെ കടലില്‍ കാണാതായ ആലപ്പുഴ സ്വദേശി ഡോണിന്റെ (15) മൃതദേഹം ഇന്ന് രാവിലെ കരക്കടിഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് പുത്തിഗെ കൊക്കച്ചാലില്‍ ഒഴുക്കില്‍പ്പെട്ട സാദത്തിന്റെ മകന്‍ സുല്‍ത്താനാണ് മരിച്ച രണ്ടാമത്തെയാള്‍. പാലക്കാട് മണ്ണാര്‍ക്കാട് മണലടിയില്‍ സ്വദേശി പാത്തുമ്മബി (80)യാണ് രാവിലെ 11 മണിയോടെ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണ് മരിച്ചത്.
കാസര്‍കോട് കുമ്പളയില്‍ കെട്ടിടത്തിന്റെ ഇരുമ്പ് മേല്‍ക്കൂര ശക്തമായ കാറ്റില്‍ റോഡിലേക്ക് പതിച്ചു.പത്തനംതിട്ടയില്‍ മരം വീടിന് മുകളില്‍ പതിച്ച് ഗൃഹനാഥന് പരിക്കേറ്റു. അഞ്ച് വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രതയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറയില്‍ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് മണ്ണാര്‍ക്കാട് സ്വദേശികളായ മരക്കാര്‍, പേരമകള്‍ ഇഷ മറിയം എന്നിവര്‍ക്ക് പരിക്ക്.
കോഴിക്കോട് മലയോര മേഖലകളില്‍ ഇടവിട്ട് മഴയുണ്ട്. ശക്തമായ തിരയടി മൂലം തീരപ്രദേശത്തുള്ളവര്‍ ജാഗ്രതയിലാണ്. കോഴിക്കോട് ബീച്ചില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്റെ ഗ്ലാസ് തകര്‍ന്നു. മാറാട് വെസ്റ്റ് മാഹിയില്‍ രാവിലെ ചുഴലിക്കാറ്റടിച്ചു. മരങ്ങള്‍ കടപുഴകി. തൂണേരിയില്‍ ബഡ്സ് സ്‌കൂളിന് മുകളില്‍ മണ്‍തിട്ടയിടിഞ്ഞ് വീണ് കെട്ടിടം തകര്‍ന്നു.
വയനാട്ടില്‍ ഉച്ചയ്‌ക്ക് ശേഷം മഴ ശക്തിപ്പെട്ടെങ്കിലും പിന്നീട് കുറഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ് കണ്ണിന് ശസ്ത്രക്രിയ നടത്തുന്ന തിയേറ്ററില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എറണാകുളം കണ്ണമാലി, ചെറിയകടവ് എന്നിവിടങ്ങളില്‍ കടലാക്രമണത്തില്‍ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വേലിയേറ്റം ശക്തമായതോടെ തോപ്പുംപടി – ചെല്ലാനം തീരദേശ റോഡില്‍ പലയിടങ്ങളിലും വെളളം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: