ന്യൂദല്‍ഹി: മികവാര്‍ന്ന വ്യക്തിത്വങ്ങള്‍ മോദിയുടെ കണ്ണുകളിലുടക്കും. അവരെ കിട്ടിക്കഴിഞ്ഞാല്‍ മോദി വിടുകയുമില്ല. അങ്ങിനെ മോദിയുടെ ടീമില്‍ വന്നുചേര്‍ന്ന ആളായിരുന്നു അമിതാഭ് കാന്ത്. ഇപ്പോള്‍ ഈ ഐഎഎസ് ഓഫീസര്‍ 45 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിന് ശേഷം പടിയിറങ്ങുമ്പോഴും പറയുന്നു:”റിട്ടയര്‍ ചെയ്ത മനസ്സോടെ ഇരിക്കില്ല, പകരം ഇന്ത്യയുടെ പരിവര്‍ത്തനത്തിനായി സ്റ്റാര്‍ട്ടപ്പുകളുമായും തിങ്ക് ടാങ്കുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും.”
45 വര്‍ഷത്തെ സേവനത്തില്‍ 2014 മുതല്‍ 2025വരെയുള്ള 11 വര്‍ഷക്കാലം അമിതാഭ് പ്രവര്‍ത്തിച്ചത് ആര്‍ക്കൊപ്പമാണെന്നോ? മോദി എന്ന മികവാര്‍ന്ന രാഷ്‌ട്രതന്ത്രജ്ഞനൊപ്പം. കൊടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ കിറുകൃത്യമായി ചെയ്തുതീര്‍ക്കുന്ന ആള്‍- അതായിരുന്നു അമിതാഭ് കാന്ത്. 2014ല്‍ മോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയപ്പോള്‍ കേന്ദ്ര വ്യവസായ നയം രൂപീകരിക്കുന്ന വകുപ്പിന്റെ സെക്രട്ടറിയായിരുന്നു അമിതാഭ് കാന്ത്. ഈ രണ്ടുവര്‍ഷത്തില്‍ ഇന്ത്യയുടെ വികസനമോഹങ്ങള്‍ക്ക് ചിറക് നല്‍കുന്ന സ്റ്റാര്‍ട്ടപ് ഇന്ത്യ, മെയ്‌ക്ക് ഇന്‍ ഇന്ത്യ, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നീ പദ്ധതികള്‍ക്ക് അമിതാഭ് കാന്താണ് തുടക്കം കുറിച്ചത്.
പുതിയ ഇന്ത്യയ്‌ക്കുള്ള സങ്കല്‍പങ്ങള്‍ തീര്‍ത്ത നീതി ആയോഗ്
മോദി വൈകാതെ അമിതാഭിനെ ഉയര്‍ന്ന ചുമതലകളിലേക്ക് മാറ്റി. അങ്ങിനെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാവിയാത്രാപഥം ഒരുക്കുന്ന നീതി ആയോഗിന്റെ സിഇഒ പദവിയിലേക്ക് അമിതാഭ് കാന്തിനെ ഉയര്‍ത്തിയത്. ഇന്ത്യയുടെ 5ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയിലേക്കുള്ള കുതിപ്പിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കുന്ന തിങ്ക് ടാങ്ക് ആയിരുന്ന നീതി ആയോഗ് ആണ് ഇന്ത്യയുടെ ഡിജിറ്റല്‍വല്‍ക്കരണവും ഇന്ത്യയുടെ സ്വത്തിനെ ധനമാക്കി മാറ്റുന്നതും എയര്‍ ഇന്ത്യയുടേതുള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ ഫലപ്രദമായ സ്വകാര്യവല്‍ക്കരണവും വൈദ്യുതവാഹനത്തിലേക്കുള്ള കുതിപ്പും പോലുള്ള സ്വപ്നപദ്ധതികള്‍ രൂപവല്‍ക്കരിച്ചത്. അത് മോദി സര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്തു.
ജി20 ഷേര്‍പ്പയായും തിളങ്ങി
പിന്നീട് മോദി അമിതാഭ് കാന്തിനെ ജി20 ഷേര്‍പ്പ എന്ന ചുമതല ഏല്‍പിച്ചു. ജി20യിലെ അംഗരാഷ്‌ട്രങ്ങളുടെ തലവന്മാരുമായും സര്‍ക്കാര്‍ മേധാവികളുമായും കൂടിക്കാഴ്ച നടത്തി സാമ്പത്തിക വികസനം, വ്യവസായം എന്നീ മേഖലകളിലുള്ള ചർച്ചാപ്രബന്ധങ്ങളും കരാറുകളും തയ്യാറാക്കി ജി20 ഉച്ചകോടിയിലേക്ക് കൊണ്ടുപോകുന്ന ചുമതലയാണ് ജി20 ഷേര്‍പ്പയുടേത്. ഇവിടെയും അമിതാഭ് കാന്ത് തിളങ്ങി. ഇന്ത്യയ്‌ക്ക് ഇനി500 പുതിയ നഗരങ്ങള്‍ കൂടി വേണ്ടിവരുമെന്നും അത്രവേഗത്തില്‍ 50 ലക്ഷം ആളുകള്‍ ഇന്ത്യയുടെ നഗരങ്ങളിലേക്ക് ചേക്കാറാന്‍ പോകുകയാണെന്നും മറ്റുമുള്ള കണ്ടെത്തലുകള്‍ നടന്നത് ഇക്കാലയളവിലാണ്. അത്രയ്‌ക്ക് വേഗത്തിലാണ് ഇന്ത്യയിലെ നഗരവല്‍ക്കരണം നടക്കുകയെന്ന് ജി20 ഷേര്‍പ്പ പറയുന്നു. അതിനുള്ള പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതുപോലെ പുതിയ വികസിത ഇന്ത്യയ്‌ക്ക് 400 വിമാനത്താവളങ്ങളെങ്കിലും വേണ്ടിവരുമെന്നും ഉള്ള വികസനരേഖ തയ്യാറാക്കിയതിന് പിന്നിലും ജി20 ഷേര്‍പ്പ ഉണ്ട്. ജൂണ്‍ 16ന് പടിയിറക്കം പ്രഖ്യാപിച്ച അദ്ദേഹം മോദിയോടും ധനമന്ത്രി നിര്‍മ്മല സീതാരാമനോടും പ്രത്യേകം നന്ദി പറഞ്ഞു. പുതിയ ഉത്തരവാദിത്വങ്ങളെ ആലിംഗനം ചെയ്യാന്‍ സമയമായി എന്നാണ് അമിതാഭ് കാന്ത് പറഞ്ഞത്. സ്റ്റാര്‍പ്പുകളും തിങ്കടാങ്കുകളും ആയി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വഴി വികസിത ഇന്ത്യയിലേക്കുള്ള പരിവര്‍ത്തനം സാധ്യമാക്കുക എന്നതാണ് അമിതാഭ് കാന്തിന്റെ ലക്ഷ്യം.
കോഴിക്കോട്ടെ മാനാഞ്ചിറ മോടിപിടിപ്പിച്ച കളക്ടറെ മലയാളി മറക്കുമോ?
പക്ഷെ മോദി അമിതാഭ് കാന്തിനെക്കുറിച്ച് അറിയുന്നത് അദ്ദേഹത്തിന്റെ കോഴിക്കോട് ജില്ലാ കളക്ടര്‍ ആയിരുന്നപ്പോള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ്. കോഴിക്കോട്ടെ മാനാഞ്ചിറ സ്ക്വയര്‍ മോടി പിടിപ്പിച്ച കളക്ടറെ ആരും എളുപ്പത്തില്‍ മറക്കില്ല. മാനാഞ്ചിറ മൈതാനം പല രീതികളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടകേന്ദ്രമായി മാറിയിരുന്നു ഒരു കാലമുണ്ടായിരുന്നു. ആ മാനാഞ്ചിറ മൈതാനത്തെ ആധുനിക മുഖച്ഛായയുള്ള മാനാഞ്ചിറ സ്ക്വയർ എന്ന ആളുകൾ ഒത്തുകൂടുന്ന മനോഹരമായ പുൽത്തകിടികളാൽ അലങ്കരിച്ച പാർക്കാക്കി മാറ്റിയത് 1994ലാണ്. 450ഓളം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചാണ് കോഴിക്കോട് നഗരത്തിന് മാനാഞ്ചിറ പാര്‍ക്ക് എന്ന ശ്വാസകേശം അമിതാഭ് കാന്ത് തുറന്നുകൊടുത്തത്. അന്നത്തെ കോഴിക്കോട് ജില്ലാ കളക്ടര്‍ അമിതാഭ് കാന്തായിരുന്നു അതിന് പിന്നില്‍. പരമ്പരാഗത കേരള വാസ്തുവിദ്യയിൽ നിർമ്മിച്ച കെട്ടിടങ്ങളും ആകർഷകത്വം വർദ്ധിപ്പിക്കുന്ന ഒരു സംഗീത ജലധാരയും, മാനാഞ്ചിറ ടാങ്ക് എന്നറിയപ്പെടുന്ന ഒരു വലിയ കുളവും. കുളത്തിന് അരികില്‍ മനോഹരമായ ശില്‍പങ്ങല്‍. ഈ കുളത്തിന് ചുറ്റുമായാണ് മാനാഞ്ചിറ പാർക്ക് നിർമ്മിച്ചത്. ഒരു ആധുനിക നഗരശില്‍പിയുടെ കണ്ണുകളും അത് യാഥാര്‍ത്ഥ്യത്തിലേക്കെത്തിക്കാനുള്ള മാനേജ് മെന്‍റ് മികവും അന്നേ അമിതാഭ് കാന്തിലുണ്ടായിരുന്നു. അന്ന് ഇതേ മാനാഞ്ചിറ സ്ക്വയറില്‍ വര്‍ഷം തോറും ദേശീയ സ്വഭാവത്തിലുള്ള മലബാര്‍ മഹോത്സവം എന്ന ദിവസങ്ങളോളം നീളുന്ന സാംസ്കാരിക പരിപാടിക്ക് തുടക്കം കുറിച്ചതും അമിതാഭ് കാന്ത് തന്നെയാണ്. അമിതാഭ് കാന്ത് പോയപ്പോള്‍ ആ മനോഹരമായ ഉത്സവം നിലച്ചുപോയി.
കേരളത്തിന് ഗോഡ്സ് ഓണ്‍ കണ്‍ട്രി പദവി വാങ്ങിക്കൊടുത്ത അമിതാഭ് കാന്ത്
1989ല്‍ ഒരു പരസ്യ ഏജന്‍സിയുടെ കോപ്പി റൈറ്ററാണ് കേരളത്തിനെ ‘ഗോഡ്സ് ഓണ്‍ കണ്‍ട്രി’ എന്ന് വിളിച്ചുകൊണ്ട് കാമ്പയിന്‍ സൃഷ്ടിച്ചത്. പക്ഷെ കേരളത്തെ ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന് വിദേശികളെക്കൊണ്ട് പറയിച്ചതിന് പിന്നില്‍ അമിതാഭ് കാന്ത് ഉണ്ട്. ഇദ്ദേഹം കേരളത്തിന്റെ ടൂറിസം വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ച 2001 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ പ്രചാരണമാണ് ഗോഡ് സ് ഓണ്‍ കണ്‍ട്രി എന്ന പദവി കേരളത്തിന് ഉറപ്പിച്ചു നല്‍കിയത്. അത്ഭുതകരമായ മാറ്റത്തിനാണ് കേരളത്തിന്റെ ടൂറിസം മേഖല ഈ നാല് വര്‍ഷക്കാലം സാക്ഷ്യം വഹിച്ചത്. വികസനപദ്ധതികള്‍ നിശ്ചയദാര്‍ഡ്യത്തോടെ നടപ്പാക്കാന്‍ ശേഷിയുള്ള ഈ മാനേജ് മെന്‍റ് തന്ത്രജ്ഞനെ ഇന്ത്യയ്‌ക്കാവശ്യമാണെന്ന് മോദി അതിവേഗം കണ്ടെത്തി. കേന്ദ്രവ്യാവസായിക നയം വകുപ്പ് സെക്രട്ടറിയായ 2014 മുതല്‍ 2016 വരെ തിളങ്ങിയതോടെയാണ് അമിതാഭ് കാന്തിനെ മോദി നീതി ആയോഗിലേക്ക് കൊണ്ടുവരുന്നത്. 2016 ഫെബ്രുവരി മുതല്‍ 2022 ജൂണ്‍ വരെ ആറ് വര്‍ഷക്കാലം അമിതാഭ് കാന്ത് നീതി ആയോഗ് സിഇഒ ആയിരുന്നു. 1980ലെ ഐഎഎസ് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് അമിതാഭ് കാന്ത്. ഇപ്പോള്‍ 45 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അമിതാഭ് കാന്ത് പടിയിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: