India

തുർക്കിയുടെ നെഞ്ചിടിപ്പേറ്റി ; പരമോന്നത സിവിലിയൻ ബഹുമതി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ച് സൈപ്രസ്

Published by

ന്യൂഡൽഹി : തുർക്കിയുടെ നെഞ്ചിടിപ്പേറ്റി സൈപ്രസിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആദരവ് . സൈപ്രസിലെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചു. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സാണ് മോദിയ്‌ക്ക് ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് ‘ നൽകി ആദരിച്ചത്. ഇത് രാജ്യത്തിന്റെ പരമോന്നത ബഹുമതിയാണ്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോള നേതൃത്വത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്കുമാണ് ഈ ബഹുമതി.

ഇത് തനിക്ക് ലഭിച്ച ബഹുമതിയല്ല, മറിച്ച് എല്ലാ ഇന്ത്യക്കാർക്കും ലഭിച്ച ബഹുമതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘ 140 കോടി ഇന്ത്യക്കാരുടെയും അവാർഡാണ്. അവരുടെ ശക്തിയുടെയും അഭിലാഷങ്ങളുടെയും അവാർഡാണിത്. നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക സാഹോദര്യത്തിന്റെയും “വസുധൈവ കുടുംബകം” എന്ന പ്രത്യയശാസ്ത്രത്തിന്റെയും അവാർഡാണിത്. ഇന്ത്യയും സൈപ്രസും തമ്മിലുള്ള സൗഹൃദ ബന്ധത്തിനും, നമ്മുടെ പങ്കിട്ട മൂല്യങ്ങൾക്കും ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നു. എല്ലാ ഇന്ത്യക്കാരുടെയും പേരിൽ, ഞാൻ ഈ അവാർഡ് അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടി സ്വീകരിക്കുന്നു. സമാധാനം, സുരക്ഷ, പരമാധികാരം, പ്രദേശിക സമഗ്രത, നമ്മുടെ ജനങ്ങളുടെ സമൃദ്ധി എന്നിവയോടുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണ് ഈ അവാർഡ്.” – നരേന്ദ്രമോദി പറഞ്ഞു

ഇന്ത്യയും സൈപ്രസും തമ്മിലുള്ള ബന്ധത്തോടുള്ള ഉത്തരവാദിത്തമായി ഈ അവാർഡിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കുന്നു. ആ വികാരത്തോടെയാണ് ഞാൻ അത് സ്വീകരിക്കുന്നത്. വരും കാലങ്ങളിൽ നമ്മുടെ സജീവ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.നമ്മുടെ രാജ്യങ്ങളുടെ വികസനം ശക്തിപ്പെടുത്തുക മാത്രമല്ല, സമാധാനപരവും സുരക്ഷിതവുമായ ഒരു ആഗോള പരിസ്ഥിതി സൃഷ്ടിക്കുന്നതിന് ഒരുമിച്ച് സംഭാവന നൽകുകയും ചെയ്യും.- മോദി പറഞ്ഞു.

സൈപ്രസിന്റെ തലസ്ഥാനമായ നിക്കോസിയയിലെ രാഷ്‌ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണം നൽകി. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയത്. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി സൈപ്രസിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by