‘കാന്താര ചാപ്റ്റര്‍ 1’ന്റെ സെറ്റില്‍ വീണ്ടും അപകടം. ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയും 30 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ബോട്ട് മുങ്ങിയാണ് അപകടം നടന്നത്. ശിവമോഗ ജില്ലയിലെ മസ്തി കട്ടെ മേഖലയിലെ മണി റിസര്‍വോയറിലെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്.
റിസര്‍വോയറിന്റെ ആഴം കുറഞ്ഞ മേഖലയായ മെലിന കൊപ്പ എന്നറിയപ്പെടുന്ന സ്ഥലത്ത് വച്ച് അപകടം നടന്നതിനാല്‍ വലിയ ദുരന്തം ഒഴിവാക്കാനായി. ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറകളും മറ്റ് വസ്തുക്കളും നഷ്ടമായി. എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു എന്നാണ് സ്ഥലത്തെത്തിയ തീര്‍ത്ഥഹള്ളി പൊലീസ് പറയുന്നത്.
സെറ്റില്‍ ഉള്ളവര്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. അതേസമയം, 2022ല്‍ പുറത്തിറങ്ങി ഇന്ത്യയെമ്പാടും വന്‍വിജയം നേടിയ കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് കാന്താര: ചാപ്റ്റര്‍ 1. ചിത്രീകരണം ആരംഭിച്ചതുമുതല്‍ ചിത്രം പലവിധ വെല്ലുവിളികളും നേരിടുന്നുണ്ട്.
ചിത്രത്തിന്റെ ഭാഗമായ മൂന്നുപേരാണ് ഇതിനോടകം ജീവന്‍ വെടിഞ്ഞത്. നടന്മാരായ രാകേഷ് പൂജാരി, നിജു കലാഭവന്‍, ചിത്രീകരണ സംഘാംഗവും മലയാളിയുമായ എം.എഫ്. കപില്‍ എന്നിവരാണവര്‍. സുഹൃത്തിന്റെ വിവാഹത്തിന്റെ മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു രാകേഷ്. കൊല്ലൂര്‍ സൗപര്‍ണികയില്‍ മുങ്ങി മരിക്കുകയായിരുന്നു കപില്‍. ഹൃദയാഘാതമുണ്ടായാണ് നിജുവിന്റെ മരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക