ആയിരമാണ്ടിന്റെ അധിനിവേശത്തെ, തലമുറകള്‍ തുടര്‍ന്ന നിരന്തര പോരാട്ടത്തിലൂടെ തകര്‍ത്തെറിഞ്ഞ് ഭാരതം സ്വാതന്ത്ര്യത്തിലേക്ക് നടന്നുതുടങ്ങിയിട്ട് 28 വര്‍ഷമേ ആയിരുന്നുള്ളൂ. മഹത്തായ ജനാധിപത്യത്തിന്റെ ശുദ്ധവായുവേറ്റ് രാഷ്ട്രത്തനിമയില്‍ ഉയിര്ത്തെഴുന്നേല്ക്കാന് ഒരു ജനത വിയര്‍പ്പൊഴുക്കുന്ന കാലം. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആ വെളിച്ചത്തെയാകെ കൂരിരുട്ടിലേക്ക് വലിച്ചെറിഞ്ഞാണ് 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രിയില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനാധികാരത്തിന്റെ മറ പിടിച്ച് അധികാരത്തിലേറിയ ഇന്ദിര ഏകാധിപത്യത്തിന്റെ കളങ്കം അതേ ജനതയില്‍ അടിച്ചേല്പിച്ച അര്‍ദ്ധരാത്രിക്ക് അമ്പത് വയസാകുന്നു.
ആര്‍ത്തിയും സ്വാര്‍ത്ഥവും കൊണ്ട് കണ്ണ് കാണാതായിപ്പോയ ആ ഫാസിസ്റ്റ് ഭരണകൂടം രാജ്യത്തെ തുറുങ്കിലാക്കി. ജനനായകരെ ജയിലിലടച്ചു. സത്യത്തിന്റെ വായ മൂടിക്കെട്ടി. പാദസേവകരെയും വാഴ്ത്തുപാട്ടുകാരെയും തുറന്നുവിട്ടു. എതിര്‍ത്തുനിന്നവരെ തല്ലിച്ചതച്ചു. ജനങ്ങള്‍ക്കുമേല്‍ അന്നേവരെ കേട്ടുകേള്‍വിയില്ലാത്ത കൊടും ഭീകരത അഴിച്ചുവിട്ടു. ആയിരത്താണ്ടുകളുടെ അടിമത്തത്തിനെതിരെ പൊരുതി നേടിയ സ്വാതന്ത്ര്യം ആ അര്‍ദ്ധരാത്രിയില്‍ അസ്തമിച്ചു.
പുതിയ പുലരി തേടിയുള്ള പോരാട്ടത്തിന് ജനങ്ങള്‍ ഒത്തുചേര്‍ന്നു. ഇതിഹാസസമാനമായ സഹനസമരത്തിന് നിരത്തുകള്‍ സാക്ഷ്യം സഹിച്ചു. കൊടിയ മര്‍ദനത്തെയും കൂസാതെ സമരഭടന്മാര് പ്രതിഷേധത്തിരകള്‍ തീര്‍ത്തു. ആര്‍എസ്എസ് പ്രവര്‍ത്തകരും പ്രചാരകരും ജനസംഘം, എബിവിപി തുടങ്ങിയ സംഘടനകളും അപ്രതിരോധ്യമായ പോരാട്ട മതില് തീര്‍ത്തു. ലോക്നായക് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ലോക സംഘര്‍ഷ സമിതി അവതരിപ്പിച്ചു. ഇന്ദിരാഭരണത്തിന്റെ അഹന്തയെ അവര്‍ ചോദ്യം ചെയ്തു.
രാജ്യം വീണ്ടും ഒരു സ്വാതന്ത്ര്യസമരം കണ്ടു. ഇക്കുറി ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തിനായുള്ള പോരാട്ടമായിരുന്നു. അസഹിഷ്ണുക്കള്ക്കെതിരെ സഹിഷ്ണുത സമരായുധമാക്കിയവരുടെ പോരാട്ടമായിരുന്നു. അഹിംസയുടെ യഥാര്‍ത്ഥ കരുത്ത് ലോകമറിഞ്ഞ സമരമായിരുന്നു. കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവര്ക്കു വേണ്ടിയും അഭിപ്രായ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ വേണ്ടി ഇരുളിലും പകലിലും അവര്‍ സമരം ചെയ്തു.
രാജ്യം അമൃതോത്സവത്തില്‍ നിന്ന് അമൃതകാലത്തിലേക്ക് കുതിക്കുമ്പോഴാണ് സമാനതകളില്ലാത്ത ആ സമരപര്‍വത്തിന്റെ അമ്പതാണ്ടോര്മകള് എത്തുന്നത്. അതും ഭരണഘടനയുടെ അമൃതോത്സവകാലത്ത്. ജനാധിപത്യത്തിന്റെ പുനര്‍ജനിക്കും ഭരണഘടനയുടെ സംരക്ഷണത്തിനും വേണ്ടി സ്വതന്ത്ര ഭാരതം കാല്‍നൂറ്റാണ്ടിലേറെ പി
ന്നിട്ട കാലത്ത് ഇന്നാട്ടിലെ ജനത നടത്തേണ്ടിവന്ന സമരേതിഹാസത്തിന്റെ വിവിധമാനങ്ങള്‍ ജന്മഭൂമി ചര്‍ച്ച ചെയ്യുകയാണ്… കെട്ടുകഥകള്‍ക്കും വ്യാജവര്ത്തമാനങ്ങള്ക്കും മീതെ സത്യത്തെ പ്രതിഷ്ഠിക്കുക എന്ന കാലത്തിന്റെ ധര്മ്മമാണിതിലൂടെ ജന്മഭൂമി നിര്‍വഹിക്കുന്നത്. ഇനിയുള്ള പത്ത് നാള്, അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് അമ്പതാണ്ട് തികയുന്ന ജൂണ്‍ 26ന്റെ പുലരി വരെ… ജന്മഭൂമി വിചാരം പേജിലൂടെ പോരാളികള്‍ ആ ചരിത്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: