തിരുവനന്തപുരം: ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. പടക്കപ്പലില്‍ നിന്ന് പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനമാണ് ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്.
വിമാനത്തില്‍ ഒരു പൈലറ്റ് മാത്രമാണ് ഉള്ളത്. കഴിഞ്ഞ രാത്രി 9.30 ഓടെയായിരുന്നു അടിയന്തരമായി വിമാനം നിനത്തിറക്കിയത്. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് ബ്രീട്ടിഷ് റോയല്‍ നേവിയുടെ എഫ് 35 ബി വിമാനം വിമാനത്താവളത്തില്‍ ഇറക്കിയത്.
സമുദ്രത്തീരത്ത് നിന്നും 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ട പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവേധ കപ്പലില്‍ നിന്നും പറന്നുയര്‍ന്നതാണ് എഫ് 35 ബി വിമാനം. പരിശീലന പറക്കലായിരുന്നതിനാല്‍ ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. പരിശീലന ശേഷം മടങ്ങവേ കാലാവസ്ഥ പ്രതികൂലമായി. മോശം കാലാവസ്ഥയില്‍ തിരികെ കപ്പലില്‍ ഇറങ്ങാന്‍ കഴിയാത്ത നിലയായി. ഇതിനിടയില്‍ ഇന്ധനം കുറഞ്ഞതോടെ അടിയന്തിരമായി നിലത്തിറങ്ങേണ്ട സാഹചര്യമായി. തുടര്‍ന്നാണ് ഏറ്റവും അടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി പൈലറ്റ് ബന്ധപ്പെട്ടത്.
ഇതോടെ വിമാനത്താവളത്തില്‍ സൗകര്യങ്ങള്‍ ഒരുക്കി. ബ്രിട്ടീഷ് വിമാനത്തിന്റെ സുരക്ഷാ അകമ്പടിക്കായി ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളെയും നിയോഗിച്ചു.ഇനി പ്രതിരോധ, ഇമിഗ്രേഷന്‍ വകുപ്പുകളുടെ അനുമതിയോടെ വിമാനത്തില്‍ ഇന്ധനം നിറക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന കഴിഞ്ഞ ശേഷം വിമാനം തിരികെ പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: