തൃശൂര്‍ : ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ബാഗില്‍ വ്യാജ ലഹരി സ്റ്റാമ്പ് വച്ച് കുടുക്കി ജയിലിലടച്ച സംഭവത്തില്‍ മരുമകളുടെ സഹോദരി ലിവിയ ജോസ് അറസ്റ്റില്‍. പരസ്യമായി തന്നെ അപമാനിച്ചതിന് പ്രതികാരം ചെയ്യുകയായിരുന്നുവെന്നാണ് ലിവിയ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.
ബെംഗളൂരില്‍ കഴിയുന്ന തന്നെ പറ്റി മോശം പരാമര്‍ശങ്ങള്‍ ഷീല സണ്ണി പലപ്പോഴായി നടത്തിയിരുന്നു. ഇതിന് പ്രതികാരം ചെയ്യാനാണ് വ്യാജ സ്റ്റാമ്പുകള്‍ ബാഗില്‍ വെച്ച് കള്ളക്കേസില്‍ കുടുക്കിയതെന്ന് ലിവിയ മൊഴി നല്‍കി. വാങ്ങിയത് യഥാര്‍ത്ഥ ലഹരി ആയിരുന്നു. എന്നാല്‍ ലഹരി നല്‍കിയ ആഫ്രിക്കന്‍ വംശജന്‍ പറ്റിക്കുകയായിരുന്നു. ലിവിയയും ആണ്‍സുഹൃത്ത് നാരായണ ദാസും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് വ്യാജ ലഹരി കേസ്.
ലിവിയയെ പ്രതിചേര്‍ത്ത് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ലിവിയയെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയതിന് ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം. മറ്റാരെങ്കിലും ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം ആരായും.
കഴിഞ്ഞദിവസം ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ലിവിയ ജോസ് പിടിയിലായത്. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ നെടുമ്പാശേരിയില്‍ കൊണ്ടു വന്ന ശേഷം കൊടുങ്ങല്ലൂരില്‍ എത്തിക്കുകയായിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ലിവിയ. വ്യാജ ലഹരിക്കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെത്തുടര്‍ന്ന് ലിവിയ ദുബായിലേയ്‌ക്ക് കടന്നു. ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് വെച്ചത് ലിവിയ ജോസ് ആണെന്ന് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി നാരായണദാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.തുടര്‍ന്നാണ് ലിവിയയെ പ്രതിചേര്‍ത്തത്. നാരായണദാസും ലിവിയയും സുഹൃത്തുക്കളായിരുന്നു. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലിവിയയുടെ പേരുണ്ട്. ഇതിനിടെ ലിവിയ ദുബായിലേക്ക് കടന്നു. 2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് സംഘം പിടികൂടിയത്. ഫോണ്‍ വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍, വ്യാജ എല്‍എസ്ഡി സ്റ്റാമ്പുകളാണ് പിടികൂടിയതെന്ന് പിന്നീട് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. ചെയ്യാത്ത കുറ്റത്തിന് 72 ദിവസമാണ് ഷീല സണ്ണി ജയിലില്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: