തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയില്‍ നിന്ന് പണം തട്ടിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. തുടരന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി.കെ.പൃഥിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടത്തുക. കേസ് അന്വേഷിച്ചിരുന്ന മ്യൂസിയം പൊലീസില്‍ നിന്നും ഫയലുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ദിയയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ 69 ലക്ഷം രൂപ തട്ടിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ദിയ പരാതിപ്പെട്ടതോടെ പ്രതികളായ മൂന്നു ജീവനക്കാരികളും ഒളിവിലാണ്.
കൃഷ്ണകുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു കൊണ്ട് സംസ്ഥാന പൊലീസ് മേധാവി വ്യാഴാഴ്ച ഉത്തരവിറക്കിയത്. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. വിനിത, ദിവ്യ, രാധാകുമാരി എന്നീ ജീവനക്കാരികള്‍ സ്ഥാപനത്തിന്റെ ക്യുആര്‍ കോഡിന് പകരം സ്വന്തം അക്കൗണ്ടുകളുടെ ക്യുആര്‍ കോഡും ഗൂഗിള്‍ പേ നമ്പറും നല്‍കി 69 ലക്ഷം തട്ടിയെന്നാണ് കേസ്. വനിത ജീവനക്കാര്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ തട്ടിക്കൊണ്ടുപോയെന്നതടക്കം നല്‍കിയ പരാതിയും അന്നേ ദിവസം കോടതിയുടെ പരിഗണനയ്‌ക്ക് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: