ഇസ്ലാമാബാദ് : ഇസ്രായേലിനെതിരെ മുസ്ലീം ഉമ്മത്ത് ഒന്നിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് . ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷേഷ്കിയനുമായും ഷഹബാസ് സംസാരിച്ചു.അതിനു ശേഷമാണ് പ്രസ്താവന പുറത്തിറക്കിയത്.
ഇസ്രായേൽ ആക്രമണത്തിനിടയിൽ ഇറാനിലെ സഹോദര ജനതയോടുള്ള പാകിസ്ഥാന്റെ അചഞ്ചലമായ ഐക്യദാർഢ്യം ഷഹബാസ് പ്രകടിപ്പിച്ചു. ഇറാന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും നേർക്കുള്ള ലംഘനമാണ് ഇസ്രായേൽ ആക്രമണമെന്നും ഷെരീഫ് പറഞ്ഞു .
‘ ഇത് അന്താരാഷ്‌ട്ര നിയമത്തിനും യുഎൻ ചാർട്ടറിനും എതിരായ അവഹേളനമാണ് . അന്താരാഷ്‌ട്ര സമൂഹം, പ്രത്യേകിച്ച് ഉമ്മത്ത്, ഈ ഗുരുതരമായ ലംഘനങ്ങൾ തടയാൻ ഒരുമിച്ച് പ്രവർത്തിക്കണം . പാകിസ്ഥാൻ ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കും . മുസ്ലീം ഉമ്മത്തിന്റെ ഐക്യം പ്രകടമാക്കുന്ന ഒരു സംരംഭത്തിന് തുടക്കം കുറിക്കാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) യോഗം വിളിക്കണം .
ഇസ്രയേലിനെ അംഗീകരിക്കുകയോ ബന്ധം സ്ഥാപിക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ പാകിസ്ഥാൻ പരമ്പരാഗത നിലപാടിൽ ഉറച്ചുനിൽക്കും . ഐക്യരാഷ്‌ട്രസഭ ഉൾപ്പെടെയുള്ള എല്ലാ അന്താരാഷ്‌ട്ര വേദികളിലും ഇറാന്റെ താൽപ്പര്യങ്ങൾ പാകിസ്ഥാൻ സംരക്ഷിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. നേരത്തെ ഇന്ത്യയ്‌ക്കെതിരെയും മുസ്ലീം രാജ്യങ്ങൾ ഒന്നിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ചെവിക്കൊള്ളാൻ മറ്റ് മുസ്ലീം രാജ്യങ്ങൾ ഒന്നും തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: