‘സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രദേശമാണിത്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ചതിയിലൂടെയാണ് പിടികൂടിയതും കൊണ്ടുപോയി കൊലപ്പെടുത്തിയതും. അദ്ദേഹത്തെ പിടികൂടാന്‍ ചതിപ്രയോഗമാണ് ഉപയോഗിച്ചത്. ഐതിഹാസികമായ പോരാട്ടത്തിന് നേതൃത്വം കൊടുത്തവരുടെ മണ്ണാണിത്. വാരിയന്‍ കുന്നത്തിനെ പിടികൂടാന്‍ ഉപകരണമായി പ്രവര്‍ത്തിച്ച് ചതി കാണിച്ചയാളുടെ മണ്ണുകൂടിയാണിത്. നമ്മളും ഒരു ചതിക്കിരയായാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് നേരിടേണ്ടിവന്നത് ‘ എന്നും പിണറായി പറഞ്ഞത് വെറുതെയായില്ല.
വാരിയന്‍കുന്നനും പി.വി. അന്‍വറും ആര്യാടന്‍ ഷൗക്കത്തും തമ്മിലെന്ത് ബന്ധം എന്നൊന്നും ചോദിക്കരുത്. അല്ലെങ്കിലും ഇവയെല്ലാം ബന്ധിപ്പിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കെന്ത് പ്രയാസം. ആരെയും ബന്ധിപ്പിക്കും. ആരെയും ചതിക്കും. കുത്തിമലര്‍ത്തും. മലര്‍ന്നത് ആരായാലും അതവതരിപ്പിക്കാന്‍ കള്ളക്കഥകളും നിര്‍ലജ്ജം പ്രചരിപ്പിക്കും. അതിനാണോ പ്രയാസം.
മരുമോന്‍കൂടെയുള്ളപ്പോള്‍ കള്ളം നിരത്താന്‍ പിണറായിക്കെന്ത് പ്രയാസം! പണ്ടത്തെ ഒരു കള്ളക്കഥയുണ്ടല്ലോ. അന്ന് മരുമോന്‍ ജനിച്ചിട്ടുണ്ടാവില്ല. 1971 ലാണത്. യുകെ. കുഞ്ഞിരാമനെ ആര്‍എസ്എസുകാര്‍ കുത്തിമലര്‍ത്തിയെന്നാണ് ഇപ്പോഴും പ്രചരിപ്പിക്കുന്നത്. മെരുവമ്പായി പള്ളിക്ക് കാവലിരുന്ന സിപിഎം നേതാവ് കുഞ്ഞിരാമനെ കുത്തിക്കൊന്ന ആര്‍എസ്എസുകാര്‍ പിന്നെയും പള്ളി പൊളിക്കാനിറങ്ങിയപ്പോള്‍ ഒരു കറുത്ത ജീപ്പില്‍ ചെങ്കൊടി കെട്ടി വന്ന ഒരു ചെറുപ്പക്കാരന്‍ അരുതെന്നാഹ്വാനം ചെയ്തുവെന്നാണ് പ്രചരിപ്പിക്കുന്നത്. ആ ചെറുപ്പക്കാരനാണ് പിണറായി വിജയന്‍ എന്നാണ് ഇപ്പോഴും പറയുന്നത്. ‘അമ്പട ഞാനേ’ എന്ന മട്ടില്‍ പിണറായിയും.
ഈ കള്ളക്കഥ പൊളിച്ച് മുസ്ലീം സുഹൃത്തുക്കള്‍ തന്നെ രംഗത്തുണ്ട്. അവര്‍ പറയുന്നുണ്ട്. 33 പള്ളികള്‍ക്ക് നേരെയാണ് അന്ന് അക്രമം നടന്നത്. അതില്‍ 15 പള്ളി നിന്നിടത്ത് ഒരു ആര്‍എസ്എസുകാരന്റെ പൊടിപോലും കണ്ടുപിടിക്കാനില്ല. അതേസമയം വിജയന്റെ സഹോദരന്‍ പിണറായി കുമാരന്‍ പാറപ്രം പള്ളി തകര്‍ത്തതില്‍ പ്രതിയാണ്. ഇത് ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ശരിവച്ചിട്ടുണ്ട്. ഇന്നത്തെ മുന്നണിയിലെ ഘടകകക്ഷിയായ സിപിഐയും ശരിവച്ച സത്യങ്ങളാണിതൊക്കെ. കമ്മീഷന് മുന്നില്‍ അവര്‍ നിരത്തിയ തെളിവുകളെല്ലാം അതാണല്ലോ ശരിവച്ചത്. യു.കെ.കുഞ്ഞിരാമന്‍ പള്ളിക്കടുത്ത് നിന്നല്ല മെരുവമ്പായി കള്ളുഷാപ്പിലുണ്ടായ സംഘര്‍ഷത്തിലാണ് കുത്തേറ്റ് മരിച്ചത്. കുത്തിയ ആള്‍ ആര്‍എസ്എസുകാരനല്ല. പിഎസ്പിക്കാരനായിരുന്നു. കേസില്‍ സഹായിക്കാന്‍ ഹിന്ദു സഹായ സമിതിക്കാരുണ്ടായിരുന്നു എന്നത് നേര്. കേസ് കഴിഞ്ഞ് പിഎസ്പിക്കാരനായ ബാലകൃഷ്ണന്‍ കോണ്‍ഗ്രസുമായി.
മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ ഖിലാഫത്ത് നേതാവായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഏറനാട് കലാപത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും ശിഷ്യനുമായിരുന്നു . 75,000ത്തോളം വരുന്ന വലിയ സേനയെ കൂടെ നിര്‍ത്തിയാണ് തന്റെ സമാന്തര ഭരണകൂടം സ്ഥാപിച്ചത്. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ പാണ്ടിക്കാട് പഞ്ചായത്തിലെ വള്ളുവങ്ങാട് ആണ് ചക്കിപറമ്പന്‍ കുടുംബത്തില്‍ 1883ല്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. സാമൂതിരിയുടെ കോഴിക്കോട് രാജ്യം നിലവില്‍ ഉണ്ടായിരുന്നപ്പോള്‍ കച്ചവട കുടുംബമായിരുന്നു ചക്കിപറമ്പത്തുകാര്‍. സമ്പത്തും സ്ഥാനമാനങ്ങളുമുണ്ടായിരുന്ന ഈ തറവാട്ടുകാര്‍ കോഴിക്കോട് രാജ്യം ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തതിന് ശേഷം നിസ്സഹകരണ സമീപനമായിരുന്നു പുലര്‍ത്തിയിരുന്നത്. തുടര്‍ന്ന് പലപ്പോഴായി ബ്രിട്ടീഷ് വിരുദ്ധ ലഹളകള്‍ക്ക് ഈ കുടുംബാംഗങ്ങള്‍ തിരി കൊളുത്തിയിരുന്നു. ബ്രിട്ടീഷ് വേട്ടയാടലുകളെ തുടര്‍ന്ന് ചക്കി പറമ്പത്ത് നിന്നു വാരിയന്‍ കുന്ന് തൊടിയിലേക്ക് താമസം മാറേണ്ടി വന്നതിനെത്തുടര്‍ന്ന് വാരിയന്‍ കുന്നന്‍ എന്നായിരുന്നു പില്‍കാലത്ത് ഹാജി അറിയപ്പെട്ടിരുന്നത്.
മൗലോദ്, റാതീബ്, പടപ്പാട്ട് എന്നിവകള്‍ സംഘടിപ്പിച്ച് അന്നദാനം നടത്തിയും, നേര്‍ച്ചകളിലെയും അതില്‍ നടത്തുന്ന കോല്‍ക്കളി ദഫ് കൈകൊട്ടി പാടലുകളുടെ സംഘാടകനായുമൊക്കെ കുഞ്ഞഹമ്മദ് ഹാജി പ്രശസ്തനായി. ലോകപരിചയം, ഭാഷാ പരിജ്ഞാനം, സ്വതസ്സിദ്ധമായ സംസാര ചാതുരി, കുടിയാന്‍ പ്രശ്നങ്ങളിലും, സാമൂഹിക മതാചാര തലങ്ങളിലുമുള്ള സജീവ സാന്നിധ്യം എന്നിവയൊക്കെ കീഴാളര്‍ക്കിടയിലും, മാപ്പിളാര്‍ക്കിടയിലും ഹാജിക്ക് സ്വാധീനം വര്‍ദ്ധിപ്പിച്ചു. ‘സുല്‍ത്താന്‍ കുഞ്ഞഹമ്മദ്’ എന്നായിരുന്നു ഹാജി അറിയപ്പെട്ടിരുന്നത്. ഹാജിയെക്കുറിച്ച് അന്നത്തെ ഡെപ്യൂട്ടി കലക്ടര്‍ സി. ഗോപാലന്‍ നായര്‍ പറഞ്ഞത്: ‘ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമായിട്ടായിരുന്നു വാരിയന്‍ കുന്നന്‍ ചമഞ്ഞിരുന്നത് ‘ എന്നാണ്. അയാളെ എന്തിനാണ് പിണറായി വാഴ്‌ത്തിയതെന്നല്ലെ നിമ്പൂരിലെ ചോദ്യം. ഇപ്പോഴതിന് ഉത്തരമായി. വാരിയന്‍ കുന്നത്തിന്റെ അവതാരമായി കാണാന്‍ കഴിയുന്ന മദനിയെ പുകഴ്‌ത്താന്‍ വരിനില്‍ക്കുകയല്ലേ നേതാക്കള്‍. പിഡിപിയെ സഖ്യകക്ഷിയുമാക്കി. ജമാ അത്തെ ഇസ്ലാമി യുഡിഎഫ് സഖ്യത്തിലുമെത്തി. പോരെ പൂരം. വര്‍ഗീയഭീകരരെ പങ്കിട്ടെടുത്തു ഇരുമുന്നണികളും.
‘കുറുതായി മെലിഞ്ഞ് കറുത്ത്, കവിളൊട്ടി, താടിയില്‍ കുറേശ്ശെ രോമം വളര്‍ത്തി, തടിച്ച വെള്ള ഷര്‍ട്ടും വെള്ളക്കോട്ടും ധരിച്ച്, ചുവന്ന രോമത്തൊപ്പിയണിഞ്ഞ്, അതിനു ചുറ്റും വെള്ള ഉറുമാല്‍ കെട്ടി, കാലില്‍ ചെരുപ്പും കൈയില്‍ വാളുമായി നില്‍ക്കുന്ന ധീര നേതാവിനെ കണ്ടപ്പോള്‍ അവിടെ കൂടിയിരുന്ന എല്ലാവരുടെയും ഹൃദയം പടപടാ ഇടിച്ചു. അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് കാന്തശക്തിയുണ്ടായിരുന്നു.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തിയ സോവിയറ്റ് യൂണിയന്‍ ആദരവോടെ നോക്കിക്കണ്ട ചക്കിപ്പറമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജിയുടെ മൂത്ത പുത്രന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി ആയിരുന്നു അത്.
വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെ പറ്റിയും, മലബാര്‍ കലാപത്തെ പറ്റിയും ചൈനീസ് വിപ്ലവകാരി മാവോ സേതൂങ്, സോവിയറ്റ് യൂണിയന്‍ വിപ്ലവ നേതാവ് വ്ലാഡിമിര്‍ ലെനിന്‍ എന്നിവര്‍ കുറിപ്പുകള്‍ തയ്യാറാക്കിയെന്നത് തന്നെ മലബാറിലെ കുഗ്രാമങ്ങളില്‍ ബ്രിട്ടീഷ് പട്ടാളത്തെ നേരിട്ട ഹാജി നേടിയ പ്രസിദ്ധിയാണ് വരച്ചു കാട്ടുന്നത്. മലബാര്‍ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്കിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘മലബാറിലെ ഒരു വിപ്ലവകാരിയെ പിടിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യം ചിലവഴിച്ച പണവും സമയവും കണക്കിലെ ടുത്താല്‍ മാത്രം മതി, ഈ ലഹളക്കാരന്‍ എത്രത്തോളം അപകടകാരിയായിരുന്നുവെന്നു മനസ്സിലാക്കാന്‍.’
ഇങ്ങിനെ ഒരുത്തനെ ഒതുക്കാന്‍ എന്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ പണവും അദ്ധ്വാനവും ചെലവാക്കി എന്നല്ലെ! അതിന് ഉത്തരം കിട്ടണമെങ്കില്‍ തുറവൂര്‍ കിണറ്റില്‍ തലയറ്റു വീണ ഉടലുകളെണ്ണണം. നിലമ്പൂരില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും അന്‍വറിനും മറുപടി നല്‍കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്ജിന് വോട്ടുചെയ്യണം. അതിന് പറ്റിയ അവസരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: