മത്സ്യങ്ങളുടെ ആവാസ പ്രജനന വ്യവസ്ഥിതി പരിപോഷിപ്പിക്കാനും മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ വര്‍ദ്ധനക്കും പരിപാലനത്തിനുമായി നടപ്പാക്കി വരുന്ന ട്രോളിങ് നിരോധനത്തില്‍ തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. മത്സ്യ വിപണനത്തിലൂടെയും ആഭ്യന്തര കയറ്റുമതിയിലൂടെയും മത്സ്യബന്ധന ബോട്ടുകളുടെ ഇന്ധനം, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയുടെ ക്രയവിക്രയത്തിലൂടെയും വന്‍ സാമ്പത്തിക വരുമാനമുണ്ടാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ട്രോളിങ് നിരോധന കാലത്ത് കടുത്ത ദുരിതത്തിലാകുന്ന മത്സ്യതൊഴിലാളികള്‍ക്ക് 25 കിലോ അരിമാത്രം നല്‍കി വരുന്നത് നീതീ കരിക്കാനാവില്ല.
1988 ലാണ് കേരളത്തില്‍ ട്രോളിങ് നിരോധനം നടപ്പിലാക്കി തുടങ്ങിയത്. മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള പ്രധാന ഉദ്ദേശ്യത്തോടെയാണ് കടലിന്റെ അടിത്തട്ടിലൂടെയുള്ള ട്രോളിങ് രീതിക്ക് നിശ്ചിത കാലയളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്. 1980 കളിലാണ് മത്സ്യസമ്പത്ത് സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ട്രോളിങ് നിരോധനം നടപ്പിലാക്കണമെന്നത് ചര്‍ച്ചയാകുന്നത്. ഈ വിഷയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ രൂപീകരിച്ച കമ്മിഷനുകളും സമുദ്ര ശാസ്ത്ര രംഗത്തെ പ്രമുഖരുടെ അഭിപ്രായങ്ങളുമെല്ലാം കണ്ടെത്തിയത് ചെമ്മീന്‍ അടക്കമുള്ള മത്സ്യങ്ങളുടെ പ്രജനനകാലം ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങളിലാണ് എന്നാണ്. പ്രജനന കാലത്ത് അടിത്തട്ടിലെ കുഞ്ഞുങ്ങളെയും മുട്ടയുമെല്ലാം സംരക്ഷിക്കാന്‍ സാധിച്ചാല്‍ മത്സ്യസമ്പത്തിന്റെ വര്‍ദ്ധനക്ക് സഹായകമാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് അടിത്തട്ടിലൂടെ വലവലിച്ച് മത്സ്യബന്ധനം നടത്തുന്ന ട്രോളിങ് മത്സ്യബന്ധന രീതിക്ക് പ്രസ്തുത കാലയളവില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്. രാജ്യത്ത് ആദ്യമായി ഇത് നടപ്പിലാക്കിയത് കേരളത്തിലാണ്. മൂന്നര പതിറ്റാണ്ട് പിന്നിട്ട ട്രോളിങ് നിരോധനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നത് ട്രോളിങ് ബോട്ടുകളും അതിലെ മത്സ്യത്തൊഴിലാളികളുമാണ്.
ഏകദേശം അമ്പതിനായിരത്തോളം ട്രോളിങ് നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഇതിനെ ആശ്രയിച്ച് ഹാര്‍ബറുകളിലും പീലിംഗ് ഷെഡ്ഡുകളിലും മത്സ്യസംസ്‌കരണ വിപണന രംഗത്തും പ്രവര്‍ത്തിക്കുന്നവരുമായ ഒരു ലക്ഷത്തോളം വരുന്നവര്‍ക്കാണ് ട്രോളിങ് നിരോധനകാലത്ത് തൊഴിലില്ലാതാകുന്നത്. നിരോധന കാലത്ത് തൊഴിലില്ലാതാകുന്ന ഇവരുടെ ജീവിത സാഹചര്യത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികള്‍ ഇതുവരെ കാര്യമായി ചിന്തിച്ചിട്ടില്ല. 1988ല്‍ നിരോധനം നടപ്പിലാക്കിയ കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലാഴ്ചത്തെ സൗജന്യ റേഷനാണ് ഇവര്‍ക്ക് ഇന്നും നല്‍കി കൊണ്ടിരിക്കുന്നത്. മത്സ്യസമ്പത്തിന്റെ വര്‍ദ്ധനവും പരിപോഷണവും കണക്കിലെടുത്ത് രാജ്യത്തൊട്ടാകെ നിശ്ചിത കാലയളവില്‍ ട്രോളിങ് നിരോധനം നടപ്പിലാക്കിവരുമ്പോള്‍ കേരളത്തില്‍ കിലോക്ക് 2 രൂപ വിലയുള്ള 25 കിലോ റേഷനരി മാത്രമായി ഒതുക്കി നിര്‍ത്തിയത് തികച്ചും അവഗണനയും അന്യായവുമായ നടപടിയാണ്. എന്നാല്‍ മറ്റു തീരദേശ സംസ്ഥാനങ്ങള്‍ ട്രോളിങ് നിരോധനകാലത്ത് തൊഴില്‍ നഷ്ടമാകുന്ന ബന്ധപ്പെട്ടവര്‍ക്ക് നേരിട്ടുള്ള സാമ്പത്തിക സഹായങ്ങളും ജീവിക്കാനുള്ള മറ്റു സാഹചര്യവും നല്‍കുന്നു.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തും കിഴക്കന്‍ തീരത്തും വ്യത്യസ്ത കാലയളവിലാണ് ട്രോളിങ് നിരോധനം നടപ്പിലാക്കുന്നത്. കേരളം, കര്‍ണ്ണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ ജൂണ്‍ 1 മുതല്‍ ജൂലായ് 31 വരെ നിരോധന കാലയളവ്. കേരളം ജൂണ്‍ 10 മുതല്‍ ജൂലായ് 31 വരെ 52 ദിവസവും ഗുജറാത്ത് ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 15 വരെ 75 ദിവസവും ആണ് നിരോധനം നടപ്പാക്കുന്നത്. കിഴക്കന്‍ തീരത്ത് തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവിലാണ് നിരോധനം.
പുതുച്ചേരിയില്‍ ജൂണ്‍ 1 ന് വരെ മാത്രമാണ് നിരോധനം. നിരോധന കാലയളവില്‍ മറ്റു തീരദേശ സംസ്ഥാനങ്ങള്‍ അവരുടെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും നല്‍കിവരുന്ന സാമ്പത്തിക സഹായം ഇങ്ങനെയാണ്. പശ്ചിമബംഗാള്‍ – 10000 രൂപ, ഒഡീഷ – 15000 രൂപ, ആന്ധ്രാപ്രദേശ് – 20000 രൂപ, പുതുച്ചേരി – 4000 രൂപ, ഗുജറാത്ത് – ഒരു ദിവസം 300 രൂപ, തോതിലും കര്‍ണ്ണാടക – 42000 രൂപയും സാമ്പത്തിക സഹായമായി നേരിട്ട് നല്‍കിവരുന്നു. ഗോവയില്‍ എഞ്ചിനുപയോഗിക്കുന്ന എല്ലാ മത്സ്യ തൊഴിലാളികള്‍ക്കും 1000 ലിറ്റര്‍ ഇന്ധനത്തിന് ലിറ്ററിന് 30 രൂപ സബ്സിഡിയിനത്തില്‍ നിശ്ചയിച്ച് നല്‍കിവരുന്നു. മഹാരാഷ്‌ട്രയില്‍ 12 ലക്ഷം വരുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളികളേയും കാര്‍ഷിക മേഖലയിലായി കണക്കാക്കി കര്‍ഷകര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതിയില്‍ നല്‍കിവരുന്ന ആനുകൂല്യം പ്രത്യേകമായി മത്സ്യത്തൊഴിലാളികള്‍ക്ക് ഇക്കാലയളവില്‍ നല്‍കുന്നു. പുതുച്ചേരിയില്‍ നിരോധന ആനുകൂല്യത്തിന് പുറമെ പഞ്ഞമാസകാലത്ത് ഓരോ മത്സ്യത്തൊഴിലാളിക്കും നല്‍കിവരുന്ന 3000 രൂപ ഈ വര്‍ഷം 6000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ മത്സ്യബന്ധനരംഗത്തെ ഏറെ പ്രധാനപ്പെട്ടതും മത്സ്യ ഉത്പാദനത്തില്‍ വലിയ പങ്ക് വഹിക്കുന്ന വിഭാഗമാണ് ട്രോളിങ് ബോട്ടുകള്‍. ഏകദേശം ഒരു ലക്ഷത്തോളം പേരുടെ നിത്യജീവിതത്തിന്റെ വരുമാന സ്രോതസ്സും ബോട്ടുകാര്‍ ഉപയോഗിക്കുന്ന ഇന്ധനത്തിലൂടെ മത്സ്യസംസ്‌കരണ വിപണന വിതരണത്തിലൂടെയും മറ്റു സാമ്പത്തിക കാര്യങ്ങളിലൂടെയും സര്‍ക്കാരിന് കാര്യമായ മുതല്‍ക്കൂട്ട് ഉണ്ടാക്കി കൊടുക്കുന്ന ഒരു വിഭാഗം മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുടെയും തൊഴില്‍ ഇല്ലാതാക്കുന്ന കാലത്ത് അവരെക്കൊണ്ട് വലിയ സാമ്പത്തികമുണ്ടാക്കുന്ന, പല രീതിയിലുള്ള വിഹിതം പിരിച്ചെടുക്കുന്ന ഫിഷറീസ് വകുപ്പും സര്‍ക്കാരും, മറ്റു സംസ്ഥാനങ്ങള്‍ ഈ രംഗത്ത് നടപ്പിലാക്കുന്ന രീതിയില്‍ ഇവിടുത്തെ ജനങ്ങളേയും കണക്കിലെടുക്കാന്‍ തയ്യാറാകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: