മുംബൈ: ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ ലഹരിക്കേസില്‍ കുടുക്കിയ പിടികിട്ടാപ്പുള്ളി ലിവിയ ജോസ് പിടിയില്‍. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്.
ലിവിയയുടെ നിര്‍ദേശപ്രകാരമാണ് ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ എല്‍എസ്ഡി സ്റ്റാംപ് വച്ചതെന്ന് സുഹൃത്തും കേസിലെ ഒന്നാം പ്രതിയുമായ നാരായണ ദാസ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ബംഗ്ലൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന ലിവിയ ജോസ്. പൊലീസ് പ്രതി ചേര്‍ക്കുമെന്ന ഘട്ടത്തില്‍ ലിവിയ ദുബായിലേക്ക് കടക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വ്യക്തി വൈരാഗ്യമാണ് ഷീലയെ കുടുക്കാന്‍ കാരണമെന്നാണ് നാരായണ ദാസ് മൊഴി നല്‍കിയത്. ഷീലാ സണ്ണിയുടെ സ്‌കൂട്ടറിലെ ബാഗില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് തോന്നിപ്പിക്കുന്ന വസ്തുക്കള്‍ പിടികൂടിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ രാസ പരിശോധനയില്‍ അത് എല്‍എസ്ഡി സ്റ്റാമ്പുകളല്ലെന്ന് വ്യക്തമായി. ഇതോടെ 72 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഷീല സണ്ണിയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയും സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നാരായണ ദാസിനെയും ലിവിയ ജോസിനെയും പ്രതി ചേര്‍ത്ത് കേസെടുക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക