കാസര്‍ഗോഡ് : അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ച തിരുവല്ല സ്വദേശിനി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാറെ അറസ്റ്റ് ചെയ്തു.വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെയാണ് അറസ്റ്റ് ചെയ്തത്. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രഭാകരന്‍ നായര്‍ നല്‍കിയ പരാതിയിലാണ് നടപടി.
പവിത്രനെതിരെ ജാമ്യമില്ല വകുപ്പാണ് ചുമത്തിയിട്ടുളളത്.ബി എന്‍ എസ് 196, 75,79,67(എ) ഐ ടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തി. പ്രതി ഓഫിസില്‍ എത്തിയത് മദ്യപിച്ചിട്ടാണെന്ന് പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞു.
വിമാനാപകടത്തില്‍ മരിച്ചവര്‍ക്കുള്ള അനുശോചന പോസ്റ്റിനു താഴെയാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ചുമതലയുളള ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്റെ മോശം പരാമര്‍ശം.അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത നായരെ അപകീര്‍ത്തിപെടുത്തുന്ന വിധത്തിലുളള കമന്റ് ആണ് പവിത്രന്‍ ഇട്ടത്. സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് നടപടിക്ക് റവന്യൂ വകുപ്പ് തയാറായത്.ഹീനമായ പ്രവൃത്തി ആണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്റെത് എന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.
നേരത്തേ എ പവിത്രനെ ചുമതലയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. പവിത്രനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക