തദ്ദേശീയമായി വികസിപ്പിച്ച രുദ്രാസ്ത്ര എന്ന ഹൈബ്രിഡ് ഡ്രോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നു (ഇടത്ത്) കൃത്യമായി അടയാളപ്പെടുത്തിയ സ്ഫോടനം നടത്തേണ്ട സ്ഥലം (നടുവില്‍) അടയാളപ്പെടുത്തിയ ഇടത്തില്‍ തന്നെ നടന്ന ഉഗ്രസ്ഫോടനം (വലത്ത്)
പൊഖ്റാന്‍ : 50കിലോമീറ്റര്‍ അകലെയുള്ള ശത്രുതാവളത്തെ തകര്‍ക്കുന്ന ഹൈബ്രിഡ് ഡ്രോണായ രുദ്രാസ്ത്ര സൈന്യം വിജയകരമായി പരീക്ഷിച്ചു. ബുധനാഴ്ച രാജസ്ഥാനിലെ പൊഖ്‌റാൻ ഫയറിംഗ് റേഞ്ചിൽ രുദ്രാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഈ ആളില്ലാ വാഹനത്തെ 50 കിലോമീറ്റര്‍ ദൂരത്തേക്ക് പരീക്ഷണാര്‍ത്ഥം പറത്തിയപ്പോള്‍ തത്സമയവീഡിയോദൃശ്യങ്ങള്‍ അല്‍പം പോലും മുറിയാതെ ഈ ഡ്രോണ്‍ നല്‍കിയെന്ന് മാത്രമല്ല, എവിടെ നിന്നാണോ വിക്ഷേപിച്ചത് അവിടേക്ക് തന്നെ രുദ്രാസ്ത്ര മടങ്ങിയെത്തുകയും ചെയ്തു. അതിര്‍ത്തിയിലുള്ള ശത്രുക്യാമ്പിന്റെ മുഴുവന്‍ തത്സമയ ദൃശ്യങ്ങളും പകര്‍ന്നുനല്‍കാന്‍ ഈ ഡ്രോണിനാകും.
ലോയിറ്ററിംഗ് സമയം ഉള്‍പ്പെടെ 170 കിലോമീറ്റര്‍ ദൂരം വരെ പറക്കാനാവും. ലോയിറ്ററിംഗ് സമയമെന്നാല്‍ ശത്രുപാളയത്തിന് മുകളില്‍ നില്‍ക്കാന്‍ കഴിയുന്ന, വീണ്ടും ഇന്ധനം നിറയ്‌ക്കാന്‍ വേണ്ടി മടങ്ങിവരേണ്ടതില്ലാത്ത സമയമാണ്. ഇത് ഒന്നരമണിക്കൂര്‍ (90 മിനിറ്റ് ) ആണ്. അത് ഒന്നര മണിക്കൂര്‍ ആണ്. വായുവില്‍ തന്നെ പൊട്ടിത്തെറി നടത്താന്‍ ഇതിലെ സ്ഫോടകവസ്തു നിറച്ച വാര്‍ഹെഡിനു കഴിയും. എതിരാളികളുടെ വാഹനങ്ങളെയോ ആയുധങ്ങളേയോ എന്നതിനേക്കാള്‍, ശത്രുപട്ടാളക്കാരെയാണ് കൃത്യതയുള്ള ഇതിന്റെ സ്ഫോടകവസ്തുക്കള്‍ നിറച്ച വാര്‍ഹെഡ് ലക്ഷ്യം വെയ്‌ക്കുക.
ഇതിനെ ഹൈബ്രിഡ് ഡ്രോണ്‍ എന്ന് വിളിക്കുന്നതിന് കാരണമുണ്ട്. ഒരേ സമയം തിരിയുന്ന പങ്കയുള്ള എയര്‍ ക്രാഫ്റ്റിന്റെയും നിശ്ചലമായ ചിറകുള്ള എയര്‍ക്രാഫ്റ്റിന്റെയും ഗുണങ്ങള്‍ സമന്വയിപ്പിച്ച ഡ്രോണ്‍ ആയതിനാലാണ് ഇതിനെ ഹൈബ്രിഡ് ഡ്രോണ്‍ എന്ന് വിളിക്കുന്നത്. ആളില്ലാത്ത ഈ ആകാശവാഹനത്തിന് (യുഎവി) ലംബമായി ടേക്ക് ഓഫും ലാൻഡിംഗും (VTOL) ചെയ്യാന്‍ സാധിക്കും. അതാണ് രുദ്രാസ്ത്രത്തിന്റെ സവിശേഷയത.
പ്രതിരോധമേഖലയ്‌ക്ക് ആവശ്യമായ ആയുധങ്ങള്‍ തദ്ദേശീയമായി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് രുദ്രാസ്ത്ര. ആത്മനിര്‍ഭര്‍ ഭാരതിന്റെ പാതയിലുള്ള വന്‍ചുവടുവെയ്പാണ് രുദ്രാസ്ത്ര.
ശത്രു പീരങ്കി സ്ഥാനങ്ങൾ കണ്ടെത്തി അത് പ്രവര്‍ത്തിപ്പിക്കുന്ന സൈനികരെ കൊന്നൊടുക്കുന്നതിനായി അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്കായി വികസിപ്പിച്ചെടുത്തതാണ് രുദ്രാസ്ത്ര എന്ന ഈ തദ്ദേശീയ ഡ്രോണ്‍ . കൃത്യതയുള്ള സ്ഫോടകവസ്തുക്കള്‍ നിറച്ച (വാർഹെഡുകൾ) രുദ്രാസ്ത്രയ്‌ക്ക് ശത്രുതാവളത്തിലെ തത്സമയ വീഡിയോ റിലേ ചെയ്യാനും ശത്രുപാളയത്തിലെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ഓട്ടോമേറ്റഡ് മോഡിൽ വിക്ഷേപണ സ്ഥാനത്തേക്ക് മടങ്ങിയെത്താനും കഴിയും. സോളാര്‍ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (SDAL) ആണ് ഇവ നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക