തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവd ഡോ. വി. അനന്ത നാഗേശ്വരന്‍ ഈ മാസം 17-ന് കേരള രാജ്ഭവനില്‍, ‘ആഗോള സാമ്പത്തിക നിലവാരം ഇന്ത്യയുടെ വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അധ്യക്ഷത വഹിക്കും.
ഉല്‍പാദന മേഖലയിലും ഐ.ടി. മേഖലയിലും അസാധാരണമായ വളര്‍ച്ചയാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭാരതം കൈവരിച്ചത്. ആഗോള സാമ്പത്തിക മേഖലയില്‍ ഇന്ന് ഇന്ത്യ എണ്ണപ്പെട്ട ശക്തിയാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജി.ഡി.പി. അടിസ്ഥാനപ്പെടുത്തി ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യത്തിന്റെ സാധ്യതകളെയും നേരിടേണ്ടതായ വെല്ലുവിളികളെയും കുറിച്ച് ഡോ. അനന്ത നാഗേശ്വരന്‍ സംസാരിക്കും.
പുത്തന്‍സാമ്പത്തിക നയങ്ങള്‍ അന്താരാഷ്‌ട്ര വ്യാപാര-നികുതി ബന്ധങ്ങള്‍ എന്നിവയെ സംബന്ധിച്ചും, പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം നടപ്പിലാക്കി വരുന്ന അഭിമാനപദ്ധതിയായ ‘മേക്ക് ഇന്‍ ഇന്ത്യ’ (ആത്മനിര്‍ഭര്‍ ഭാരത്) പദ്ധതിയെകുറിച്ചും ഡോ. അനന്ത നാഗേശ്വരന്‍ സംസാരിക്കും.
മസാച്യുസെറ്റ്‌സ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയ അനന്ത നാഗേശ്വരന്‍, ഐഐഎം, സിംഗപ്പൂര്‍ മാനേജ്‌മെന്റ് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചുണ്ട്. 2022-ല്‍ ഇന്ത്യാ സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആകുന്നതിന് മുമ്പ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍, നാഗേശ്വരന്‍ സാമ്പത്തിക അവലോകനത്തില്‍ ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗത്തിന് പ്രാധാന്യം നല്‍കിയിരുന്നതോടൊപ്പം എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക പുരോഗതിക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: