മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികള്‍ മുന്നോട്ടു വെയ്‌ക്കുന്ന ജമാഅത്തെ ഇസ്‌ളാമി, മഅ്ദനി രാഷ്‌ട്രീയം കേരളത്തിന് അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇരുമുന്നണികളും നടത്തുന്ന ഈ പ്രീണന രാഷ്‌ട്രീയം നിലമ്പൂരിലെ മലയോര ജനതയ്‌ക്ക് മുന്നില്‍ തുറന്നുകാട്ടും. ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് 180 ഡിഗ്രി എതിര് നില്‍ക്കുന്നവരാണ് ജമാഅത്തെ ഇസ്‌ളാമിയെന്നും നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
മതരാഷ്ട വാദം പറയുന്ന ജമാഅത്തെ ഇസ്‌ളാമിക്കൊപ്പമാണോ പ്രിയങ്കാ ഗാന്ധി വാദ്രയും കോണ്‍ഗ്രസും. ഇന്ത്യയ്‌ക്ക് പുറത്തുപോയി രാഹുലും പ്രിയങ്കയും മോദി ഭരണഘടനയെ ലംഘിക്കുന്നു എന്ന് പറയുന്നു. എന്നാല്‍ ഇവര്‍ നമ്മുടെ ഭരണഘടനയെ മാനിക്കാത്ത ജമാഅത്തെ ഇസ്ലാമിയുമായി ഇവിടെ കൂട്ടുകൂടുന്നു. ഇസ്‌ളാമിക രാജ്യം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് വോട്ടു നേടാനാണ് രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസിന്റെ ശ്രമം. പി ഡി പി യെ കൂടെക്കൂട്ടിയാണ് ഇടതുപക്ഷം പ്രചാരണം നടത്തുന്നത്. ഇരുമുന്നണികളുടേയും ഈ നിലപാട് നിലമ്പൂരില്‍ മാത്രമല്ല, മുഴുവന്‍ കേരളത്തിലും ആഘാതമുണ്ടാക്കും.
നിലമ്പൂര്‍ തിളങ്ങും, വളരും എന്നൊക്കെ പറഞ്ഞവരാണ് ഇപ്പോള്‍ പ്രീണന രാഷ്‌ട്രീയം മാത്രമാക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റിയത്. നാല്പത്തഞ്ചു കൊല്ലമായി ഇരുമുന്നണികളും ഭരിക്കുന്ന നിലമ്പൂര്‍ തിളങ്ങിയിട്ടുമില്ല വളര്‍ന്നിട്ടുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രീണനവും വികസനമില്ലായ്മയും നിലമ്പൂരില്‍ തുടരുമെന്നാണോ എല്‍ഡിഎഫ് പറയുന്നത്. ഇരുമുന്നണികളും സാമൂഹ്യമാധ്യമങ്ങളില്‍ റീലുകള്‍ ഉണ്ടാക്കി ജനങ്ങളെ പറ്റിക്കാന്‍ നോക്കുകയാണ്. മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളെപ്പറ്റി യാതൊന്നും പറയാന്‍ ഇരു കൂട്ടരും തയ്യാറല്ല.
ഇരുപത് ശതമാനം തൊഴിലില്ലായ്മ നിരക്കുള്ള മലപ്പുറത്തിന് വേണ്ടി ഇരുമുന്നണികളും എന്തെങ്കിലും ചെയ്തിട്ടുണ്ടോ. എട്ട് യുപിഎ മന്ത്രിമാര്‍ കേന്ദ്രം ഭരിച്ച കാലത്തും ഇടതുപക്ഷം ഭരിച്ച ഒന്‍പതു വര്‍ഷക്കാലത്തും നിലമ്പൂരിലെ ജനതയ്‌ക്ക് യാതൊന്നും കിട്ടിയിട്ടില്ല. ദാരിദ്ര്യവും അതിദാരിദ്ര്യവും ഉണ്ടായിരുന്ന നാട്ടില്‍ അതില്ലാതാക്കിയത് പിഎം അന്ന യോജന വഴി പ്രധാനമന്ത്രി മോദിയാണ്.
നിലമ്പൂരിന്റെയും കേരളത്തിന്റെയും വികസന രാഷ്‌ട്രീയത്തില്‍ ഞങ്ങളോട് സംവാദത്തിന് ഈ മുന്നണികളും തയ്യാറാണോ? നിലമ്പൂര്‍ എന്ന കാഴ്ചപ്പാട് മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ട് വെയ്‌ക്കുന്നത് .മനുഷ്യര്‍ക്കും കൃഷിക്കും ഹാനിയുണ്ടാക്കുന്ന ജീവികളെ കൊല്ലാന്‍ സംസ്ഥാന വനം വകുപ്പിനും പഞ്ചായത്തിനും അധികാരമുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍
ഒറ്റപ്പാലം മുനിസിപ്പാലിറ്റി അടക്കം നിരവധി തദ്ദേശസ്ഥാപനങ്ങള്‍ ഈ അധികാരം ഉപയോഗിച്ച് കാട്ടുപന്നികളെ കൊന്നിട്ടുമുണ്ട്. അവിടെയൊക്കെ ചെയ്യുന്ന കാര്യം എന്തുകൊണ്ട് നിലമ്പൂരില്‍ ചെയ്യുന്നില്ല. മലയോര കര്‍ഷകര്‍ക്ക് എതിരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുറ്റപ്പെടുത്തി. ബി ജെ പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, നവ്യ ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: