കോട്ടയം: ജാതി സെന്‍സസ് രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുമെന്ന ആശങ്ക പങ്കുവച്ച് രാഷ്‌ട്രപതിക്കടക്കം നിവേദനം നല്‍കി എന്‍എസ്എസ്. ജാതി സെന്‍സസ് നടപ്പാക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് അയച്ച നിവേദനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു . ജാതി തിരിച്ചുള്ള കണക്കെടുപ്പ് ഒഴിവാക്കി രാജ്യത്തെ ജനസംഖ്യ കണ്ടെത്താന്‍ മാത്രം സെന്‍സസ് പരിമിതപ്പെടുത്തണമെന്നാണ് ആവശ്യം. ജാതി, മതം, വംശം, ജനനസ്ഥലം എന്നീ വിവേചനങ്ങള്‍ക്കെതിരായ തുല്യതയാണ് ഭരണഘടന ഉറപ്പുനല്‍കുന്നത്. ജാതിയുടെയും മതത്തിന്റെയും കണക്കെടുപ്പിലൂടെ ഭരണഘടനാ സ്വാതന്ത്ര്യങ്ങള്‍ ഹനിക്കപ്പെടും. ജാതിയും മതവും വെളിപ്പെടുത്തുന്നതിനായി സെന്‍സസ് നടത്തുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യത സംബന്ധിച്ച അവകാശത്തിന്‌റെ ലംഘനമാകും. ജാതി സെന്‍സസ് സാമുദായികമായും മതപരമായും രാജ്യത്തെ വിഭജിക്കുമെന്നും അഖണ്ഡത അപകടത്തിലാക്കുമെന്നും എന്‍എസ്എസ് നിവേദനത്തില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: