അഹമ്മദാബാദ്: അഹമ്മദാബാദിലെ മേഘാനി നഗർ പ്രദേശത്ത് എയർ ഇന്ത്യ വിമാനം തകർന്നു വീണു. അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ എയർപോർട്ടിൽ നിന്ന് യാത്രതിരിച്ച എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് അപകടത്തിൽപെട്ടത്.
230 യാത്രക്കാരും 12 ജീവനക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഉച്ചയ്‌ക്ക് 1.10ന് ലണ്ടനിലേക്ക് പറന്നുയരുന്നതിനിടെയായിരുന്നു അപകടം. വിമാനത്തിന്റെ പിൻ ഭാഗം മരത്തിൽ ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
മേഘാനിനഗർ പ്രദേശത്തിനടുത്തുള്ള ധാർപൂരിൽ നിന്ന് കനത്ത പുക ഉയരുന്നുണ്ട്. സംഭവ സ്ഥലത്തേയ്‌ക്ക് കൂടുതൽ ആംബുലൻസുകളും രക്ഷാപ്രവർത്തകരെയും ജില്ലാ ഭരണകൂടം എത്തിച്ചിട്ടുണ്ട്. പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. അപകടത്തിൽപെട്ട പലരേയും ആശുപത്രികളിലെത്തിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിന്റെ ഒരു ഭാഗം പൂർണമായും കത്തിയമർന്നതായാണ് ഡിജിസിഎ (Directorate General of Civil Aviation) അറിയിക്കുന്നത്.
















