ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശാഖകളില്‍ പാടുന്ന ഗണഗീതങ്ങള്‍ക്ക് പുതിയ ഭാവവും ഈണവും നല്കി അവതരിപ്പിക്കാന്‍ വിഖ്യാത ഗായകന്‍ പദ്മശ്രീ ശങ്കര്‍ മഹാദേവന്‍ ഒരുങ്ങുന്നു. സംഘത്തിന്റെ ശതാബ്ദിയില്‍ സ്വയംസേവകര്‍ക്ക് അദ്ദേഹം നല്‍കുന്ന ഒരു അതുല്യ സമ്മാനമായിരിക്കും ഇത്. ദല്‍ഹിയില്‍ താന്‍സന്‍ കാ താനാ ബാനാ എന്ന പുസ്തകത്തിന്റെ സമര്‍പ്പണവേളയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ വിവരങ്ങള്‍ പങ്കുവച്ചത്.
വിശ്രുത സംഗീതജ്ഞന്‍ താന്‍സെന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പുസ്തകമാണ് താന്‍സന്‍ കാ താനാ ബാനാ. സംഗീതത്തിന് ജീവിതത്തില്‍ അസാധാരണമായ പ്രാധാന്യമുണ്ടെന്ന് പുസ്തകം പ്രകാശനം ചെയ്ത് ഗഡ്കരി പറഞ്ഞു. ആര്‍എസ്എസ് ശാഖയില്‍ പാടിക്കേട്ട ദേശഭക്തി ഗാനങ്ങള്‍ നല്‍കിയ പ്രേരണ ചെറുതല്ല. സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലകായിരുന്ന ശ്രീ ഗുരുജിയുടെ മരണശേഷം, അദ്ദേഹത്തിന്റെ സ്മൃതിപരിപാടിയില്‍ ഉയര്‍ന്ന ഗീതം അന്ന് ഒരുമിച്ചുകൂടിയ എല്ലാവരുടെ ഹൃദയങ്ങളിലും വേദനയുണ്ടാക്കി. അന്ന് കണ്ണീര്‍ പൊഴിക്കാത്ത ആരുമുണ്ടായിരുന്നില്ല, ഗഡ്കരി പറഞ്ഞു.
ഗണഗീതങ്ങള്‍ ആരെഴുതിയതാണ് എന്ന് ഇന്നും അറിയില്ല. പുതിയ തലമുറയ്‌ക്ക് വേണ്ടി ആ ഗീതങ്ങള്‍ പുനരവതരിപ്പിക്കണമെന്ന് ഞാന്‍ ശങ്കര്‍ മഹാദേവനോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിച്ചു. അതുല്യ പ്രേരണയുണര്‍ത്തുന്ന ആ ഗീതങ്ങള്‍ സംഘത്തിന്റെ 100-ാം വര്‍ഷത്തില്‍ നമുക്ക് കേള്‍ക്കാനാകും, ഗഡ്കരി പറഞ്ഞു.
നാഗ്പൂരില്‍ 2023ലെ വിജയദശമി പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ശങ്കര്‍ മഹാദേവന്‍. രാഷ്‌ട്രം ഒരു ഗാനമാണെന്നും സ്വയംസേവകര്‍ അതിന്റെ സംഗീതമാണെന്നും അദ്ദേഹം അന്ന് പറഞ്ഞു. അവരാണ് പാട്ടിന് ജീവനേകുന്നത്. സംഘശാഖകളിലും പരിപാടികളിലും പാടാറുള്ള വ്യക്തിഗീതങ്ങളും ഗണഗീതങ്ങളും അവതരിപ്പിക്കാനുള്ള അവസരം ഭാഗ്യമായാണ് ശങ്കര്‍ മഹാദേവന്‍ കാണുന്നതെന്ന് നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍, കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്, മധ്യപ്രദേശ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍, രാകേഷ് ശുക്ല, സുരുചി പ്രകാശന്‍ പ്രതിനിധി രാജീവ് തുലി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: