ഓസ്ലോ : യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ഒരു സ്കൂളിൽ വെടിവയ്‌പ്പ്. വെടിവയ്‌പ്പിൽ 8 പേർ കൊല്ലപ്പെട്ടു. സംശയിക്കപ്പെടുന്ന കുറ്റവാളിയും സ്വയം വെടിവച്ച് മരിച്ചു.
മരിച്ചവരിൽ ഏഴ് വിദ്യാർത്ഥികളും ഒരു മുതിർന്ന ആളും ഉൾപ്പെടുന്നു. നിരവധി പേരെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. മേയർ എൽകെ കഹ്ർ ഈ സംഭവത്തെ ഭയാനകമായ ദുരന്തം എന്ന് വിശേഷിപ്പിച്ചതായി ഓസ്ട്രിയ പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രാദേശിക പത്രമായ ക്ലീൻ സീറ്റുങ്ങിന്റെ റിപ്പോർട്ട് പ്രകാരം സംഭവ സ്ഥലത്ത് ധാരാളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൽ വിവരം പങ്കുവെച്ച പോലീസ് സ്‌കൂൾ ഒഴിപ്പിച്ചതായും എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും പറഞ്ഞു. സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും ഇപ്പോൾ അപകടമൊന്നുമില്ലെന്നും പോലീസ് പറഞ്ഞു.
ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസ് രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഏകദേശം മൂന്ന് ലക്ഷം ജനസംഖ്യയുണ്ട് . സ്‌കൂളിലെ വെടിവയ്‌പ്പ് സംഭവത്തിന് ശേഷം ഓസ്ട്രിയൻ ആഭ്യന്തര മന്ത്രി ഗെർഹാർഡ് കാർണർ ഗ്രാസ് നഗരത്തിലെ സ്കൂൾ സന്ദർശിച്ചു. വിഷയത്തിൽ കാര്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: