ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വോട്ടവകാശം നല്‍കി പ്രോല്‍സാഹിപ്പിക്കുന്ന നടപടി അവിടത്തെ സര്‍ക്കാര്‍ നടത്തി വരുന്നതായുള്ള ബിജെപിയുടെ ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തുടര്‍ച്ചയായ വിജയത്തിനു പിന്നിലെ പ്രധാന രഹസ്യം ഇതാണെന്നതു പരസ്യമായ രഹസ്യമാണെങ്കിലും അവര്‍ അത് ഇതുവരെ അംഗീകരിച്ചിരുന്നില്ല. ആ സത്യത്തിന് അടിവരയിടുന്ന സംഭവമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. ബംഗ്ലാദേശിലെ ഒരു വിദ്യാര്‍ഥി നേതാവ് അവിടെയും ബംഗാളിലും വോട്ടവകാശം ഉപയോഗിക്കുന്നു എന്ന കണ്ടെത്തലാണത്. ബംഗ്ലാദേശില്‍ വോട്ടവകാശമുള്ള ന്യൂട്ടണ്‍ ദാസ് എന്ന വ്യക്തിയുടെ പേര് ബംഗാളിലെ കാക്ദീപ്
നിയമസഭാമണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റിലും കണ്ടെത്തിയതോടെയാണ് മൂടിവയ്‌ക്കപ്പെട്ടിരുന്ന സത്യം പുറത്തായത്. രണ്ടിടത്തും തനിക്ക് വോട്ടവകാശമുണ്ടെന്നും രണ്ടും ഉപയോഗിക്കാറുണ്ടെന്നും ന്യൂട്ടണ്‍ ദാസ് സമ്മതിച്ചിട്ടുമുണ്ട്. 2014 മുതല്‍ കാക്ദീപ് മണ്ഡലത്തില്‍ വോട്ടു ചെയ്തു വരുന്ന തന്റെ വോട്ടര്‍ കാര്‍ഡ് ഇടയ്‌ക്കു നഷ്ടപ്പെട്ടപ്പോള്‍ വീണ്ടും കാര്‍ഡ് തരപ്പെടുത്തിയത് അവിടത്തെ ഭരണകക്ഷിയായ ടിഎംസിയുടെ എംഎല്‍എ മന്തൂറാം പഖീരയാണെന്നും അയാള്‍ പറയുന്നു. വ്യാപകമായ ഇത്തരം കള്ളത്തരത്തിന്റെ പിന്നില്‍ ആരാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഇയാളെപ്പോലെ ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ബംഗാളില്‍ വോട്ടവകാശം നേടിയിട്ടുണ്ടെന്നും, ഭരണം നിലനിര്‍ത്താന്‍ മമത ബാനര്‍ജി നടത്തുന്ന ദേശവിരുദ്ധമായ കളികളുടെ ഫലമാണിതെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞത്, ഏറെക്കാലമായുള്ള ആരോപണത്തിന്റെ തുടര്‍ച്ചയാണ്. ഭീകരവാദികളും ഭീകരവാദ ബന്ധമുള്ളവരും സംസ്ഥാന ഭരണത്തിന്റെ തണല്‍പറ്റി ഭാരതത്തിലേയ്‌ക്കു നുഴഞ്ഞു കയറി വോട്ടര്‍ കാര്‍ഡ് അടക്കമുള്ള അടിസ്ഥാന രേഖകല്‍ സ്വന്തമാക്കുന്നത് ബംഗാള്‍ വഴിയാണ്. ബംഗ്ലാദേശുമായുള്ള അതിര്‍ത്തി പൂര്‍ണമായി അടച്ചുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടപ്പോള്‍ അതിനോടു മുഖം തിരിക്കുകയും സ്ഥലം അനുവദിക്കാന്‍ മടിക്കുകയും ചെയ്തത് ബംഗാള്‍ സംസ്ഥാന സര്‍ക്കാരാണ്. നുഴഞ്ഞു കയറ്റത്തെ അവര്‍ പൂര്‍ണമനസ്സോടെ പ്രോല്‍സാഹിപ്പിക്കുന്നു എന്നതിനുള്ള വ്യക്തമായ തെളിവായിരുന്നു അത്. അങ്ങനെ വരുന്നവരെ തങ്ങളുടെ വോട്ടുബാങ്കാക്കി മാറ്റാനാണ് അവര്‍ക്കു താത്പര്യം. രാജ്യത്തെ ഒറ്റുകൊടുത്തും ഭരണം നിലനിര്‍ത്തുക എന്ന മമതയുടെ നയത്തിന്റെ ഭാഗമാണിത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയയ്‌ക്കാനുള്ള കേന്ദ്ര നീക്കത്തെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷ കക്ഷികളില്‍ മമതയുടെ ടിഎംസി മുന്‍പന്തിയിലുണ്ടായിരുന്നുതാനും. പൗരത്വ നിയമ ഭേദഗതിയെ ദുര്‍വ്യാഖ്യാനം ചെയ്ത് അതിനെതിരെ നടത്തിയ അക്രമ സമരത്തിലും തൃണമൂല്‍ അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പങ്കാളിത്തമുണ്ടായിരുന്നു. അതിന്റെയൊക്കെ പിന്നിലെ ലക്ഷ്യമെന്തായിരുന്നു എന്നു വെളിവാക്കുന്നതാണ് ഈ സംഭവം.
ബംഗ്ലാദേശിലെ ഭീകര സംഘടനയായ അന്‍സറുള്ള ബംഗ്ളയുടെ പ്രവര്‍ത്തകന്‍ എന്ന് ആരോപിക്കപ്പെടുന്ന സാദ് ഷേയ്‌ക്കിന്റെ പേര് മുര്‍ഷിദാബാദ് ജില്ലയിലെ വോട്ടര്‍ പട്ടികയിലുണ്ടെന്ന സുവേന്ദു അധികാരിയുടെ ആരോപണം ഈ വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. ഭീകരവാദികള്‍ക്ക് അറിഞ്ഞുകൊണ്ടു കുട പിടിച്ചു കൊടുക്കുകയാണ്, രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി ചില നേതാക്കള്‍. ഭാരതത്തെ കഷ്ണം കഷ്ണമാക്കുമെന്ന് ബംഗ്ലാദേശിലെ ചില ഭീകരന്‍മാര്‍ പ്രഖ്യാപിച്ചിട്ട് ഏറെ നാളായിട്ടില്ലെന്ന് ഓര്‍ക്കണം. അതിര്‍ത്തി കടന്നു വരുന്ന ബംഗ്ലാദേശ് പൗരന്‍മാര്‍ ബംഗാള്‍ വഴി ഭാരതത്തിന്റെ പലഭാഗങ്ങളിലും തൊഴിലിനെന്ന പേരില്‍ എത്തുന്നതായി നേരത്തേ സൂചനയുണ്ട്. ബംഗാളികള്‍ എന്ന ലേബലില്‍ എത്തുന്ന ഇത്തരം ചിലര്‍ കേരളത്തില്‍ നിന്നടക്കം പിടിക്കപ്പെട്ടിട്ടുമുണ്ട്. ഇവരില്‍ ക്രിമിനല്‍ വാസനയുള്ളവരും ഭീകരവാദ ബന്ധമുള്ളവരുമുണ്ടെന്നും സൂചനയുണ്ടായിരുന്നു. കേരളം ഇത്തരക്കാര്‍ക്കു സൗകര്യപ്രദവും സുരക്ഷിതവുമായ താവളമായി മാറുന്നതായും ആരോപണം നിലനില്‍ക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിലും കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തിലും അടക്കം ഉണ്ടായ അക്രമപ്രവര്‍ത്തനത്തില്‍ ഇത്തരക്കാരുടെ സാന്നിദ്ധ്യം വ്യക്തമായതുമാണ്. അതില്‍ പങ്കെടുത്ത പലരും കേരളത്തില്‍ നിന്ന് പോയവരാണെന്നും സൂചനയുണ്ടായിരുന്നു. വോട്ടിനുവേണ്ടി മാത്രം ചിലര്‍, അധികാരം ദുരുപയോഗം ചെയ്തു കാട്ടിക്കൂട്ടുന്ന ദേശവിരുദ്ധ പ്രവര്‍ത്തികള്‍ രാജ്യത്തുണ്ടാക്കുന്ന ഭീഷണികളുടെ ആഴം എത്രയെന്ന് ഇതില്‍ നിന്ന് ഊഹിക്കാം. കേരളവും ഇതില്‍ നിന്നു വ്യത്യസ്തമാണോ എന്നു ഗൗരവപൂര്‍വം ചിന്തിക്കേണ്ട സമയം വൈകി. വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചു നല്‍കുന്ന ഒരു സംഘത്തെപെരുമ്പാവൂരില്‍ നിന്ന് പിടികൂടിയത് അടുത്ത കാലത്താണ്. അതു സംബന്ധിച്ചു കൂടുതല്‍ അന്വേഷണമോ നടപടിയോ ഉണ്ടായതായി അറിവില്ല. ഇത്തരക്കാരില്‍ എത്രപേര്‍ ഇവിടെയും വോട്ടേഴ്സ് ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടുണ്ടാകും? തുടര്‍ഭരണം ഉറപ്പ് എന്ന് ഇവിടെ ചിലര്‍ ഉറപ്പിച്ചു പറയുമ്പോള്‍ അത് എന്തിന്റെ പേരിലുള്ള ഉറപ്പാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: