ഇസ്ലാമാബാദ്: പാകിസ്ഥാൻ തങ്ങളുടെ പ്രതിരോധ ബജറ്റ് 20 ശതമാനം വർദ്ധിപ്പിച്ചു. ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതിനിടെയാണ് പാകിസ്ഥാൻ പ്രതിരോധ ബജറ്റ് വർധിപ്പിച്ചത്. ചൊവ്വാഴ്ചയാണ് പാകിസ്ഥാൻ പ്രതിരോധ ബജറ്റ് 20 ശതമാനം വർദ്ധിപ്പിച്ച് 2025-26 സാമ്പത്തിക വർഷത്തേക്ക് 2,550 ബില്യൺ പാകിസ്ഥാൻ രൂപ (9 ബില്യൺ യുഎസ് ഡോളർ) അനുവദിച്ചത്.
ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് ആണ് ബജറ്റ് ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ചത്. ദേശീയ അസംബ്ലിയിൽ ധനകാര്യ ബില്ലിന്റെ രൂപത്തിലുള്ള ബജറ്റ് രേഖയും അദ്ദേഹം അവതരിപ്പിച്ചു. രാജ്യത്തിന്റെ പ്രതിരോധത്തിനായി 2,550 ബില്യൺ പാകിസ്ഥാൻ രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
അതേ സമയം പരമ്പരാഗതമായി പ്രതിരോധ ബജറ്റ് പാർലമെന്റ് ചർച്ച ചെയ്യാത്തതിനാൽ പ്രതിരോധ ചെലവിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും അദ്ദേഹം നൽകിയില്ല. കഴിഞ്ഞ വർഷം പ്രതിരോധത്തിനായി സർക്കാർ 2,122 ബില്യൺ പാകിസ്ഥാൻ രൂപ അനുവദിച്ചിരുന്നു. ഇത് 2023-24 സാമ്പത്തിക വർഷത്തേക്ക് ബജറ്റ് ചെയ്ത 1,804 ബില്യൺ പാകിസ്ഥാൻ രൂപയിൽ നിന്ന് 14.98 ശതമാനം വർദ്ധനവാണ്.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതിനിടെയാണ് പാകിസ്ഥാൻ പ്രതിരോധ ബജറ്റ് വർധിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: