തിരുവനന്തപുരം : സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എല്ലാം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സര്‍ക്കാര്‍. നിലവില്‍ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറാണ് സിസ തോമസ്.
ഗവര്‍ണറായിരുന്ന ആരിഫ് മൊഹമ്മദ് ഖാന്റെ ഉത്തരവ് അനുസരിച്ച് സാങ്കേതിക സര്‍വകലാശാല വി സി സ്ഥാനം ഏറ്റെടുത്തതിനാലാണ് സിസ തോമസിന്റെ ആനുകൂല്യങ്ങള്‍ പിണറായി സര്‍ക്കാര്‍ തടഞ്ഞത്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
2023 ലാണ് സാങ്കേതിക സര്‍വകലാശാല വി സിയായി സിസ തോമസിനെ ഗവര്‍ണര്‍ നിയമിക്കുന്നത്. തുടര്‍ന്ന് സിസ തോമസിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് പിണറായി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരെ ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ സിസ തോമസ് കേസ് നല്‍കി. ഒടുവില്‍ സുപ്രീംകോടതി സസ്പെന്‍ഷന്‍ നടപടി നീക്കി. ഇതിന് ശേഷമാണ് 2024 ല്‍ സിസ തോമസ് വിരമിച്ചത്. എന്നാല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞുവച്ചു.
കഴിഞ്ഞമാസം 30 തിന് പെന്‍ഷന്‍ അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പെന്‍ഷന്‍ തുകയുടെ പലിശയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് തീരുമാനിക്കാം. അച്ചടക്കത്തിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: