ഭുവനേശ്വർ ; പുരിയെ സമ്പൂർണ്ണ തീർത്ഥാടന നഗരമാക്കി വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പുമായി ഒഡീഷ സർക്കാർ . ശ്രീ ജഗന്നാഥ ക്ഷേത്രത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ മദ്യത്തിന്റെയും സസ്യേതര ഭക്ഷണങ്ങളുടെയും വിൽപ്പന പൂർണ്ണമായും നിരോധിക്കാൻ ഒഡീഷ സർക്കാർ നിർദ്ദേശിച്ചു.
പുരി ഒരു മതപരമായ നഗരമാണെന്നും അതിനെ ഒരു ഉത്തമ തീർത്ഥാടന കേന്ദ്രമാക്കി വികസിപ്പിക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും സംസ്ഥാന നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു. ക്ഷേത്രത്തിന്റെ 2 കിലോമീറ്റർ പ്രദേശത്ത് ഇപ്പോൾ ബാറുകളും മദ്യശാലകളും അനുവദിക്കില്ല. കൂടാതെ, രഥം കടന്നുപോകുന്ന ബാഡ് ദണ്ടിൽ നിന്ന് മാംസാഹാര ഭക്ഷണശാലകൾ നീക്കം ചെയ്യും.
നിരോധനം നടപ്പിലാക്കുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വ്യാപാരികൾക്ക് അസൗകര്യം നേരിടാത്ത തരത്തിൽ ഘട്ടം ഘട്ടമായി ഇത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർദ്ദിഷ്ട നിരോധനം രണ്ട് മദ്യശാലകളെയും രണ്ട് ബാറുകളെയും നേരിട്ട് ബാധിക്കും, അവ മാറ്റി സ്ഥാപിക്കും. കൂടാതെ, 70 ലധികം മാംസാഹാര ഭക്ഷണ വിൽപ്പനക്കാരും ഹോട്ടലുകളും അടച്ചു പൂട്ടേണ്ടി വരും.
ശ്രീ ജഗന്നാഥ ഭഗവാന്റെ വാർഷിക രഥയാത്ര ജൂൺ 27 ന് നടത്താനാണ് തീരുമാനം . ഇതിന്റെ ഭാഗമായി തിങ്കളാഴ്ച പുരിയിലെ പൗർ സദാനിൽ ഒരു സുപ്രധാന ഏകോപന യോഗം നടന്നു. നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദന്റെ അധ്യക്ഷതയിലായിരുന്നു യോഗം. നഗരവികസന മന്ത്രി കൃഷ്ണ ചന്ദ്ര മഹാപത്ര, ആരോഗ്യമന്ത്രി ഡോ. മുകേഷ് മഹാലിംഗ്, ഗതാഗത മന്ത്രി ബിഭൂതി ഭൂഷൺ ജെന, ഉന്നത വിദ്യാഭ്യാസ മന്ത്രി സൂര്യവംശി സൂരജ് എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ഇതിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: