Sports

ചെസ്സിലെ മെസ്സിയെ രണ്ട് വട്ടം തോല്‍പിച്ച് ഇന്ത്യന്‍ ചെസ്സിന്റെ പിതാവ്; പിന്നെ ചെസ്സിലെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി

ചെസ്സിലെ മെസ്സി എന്നറിയപ്പെടുന്ന കളിക്കാരനാണ് വെറും 11 വയസ്സുള്ള ഫോസ്റ്റിനോ ഓറോയും ഇന്ത്യന്‍ ചെസ്സിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വിശ്വനാഥന്‍ ആനന്ദും തമ്മിലുള്ള മത്സരത്തില്‍ രണ്ട് കളികളും ആനന്ദ് വിജയിച്ചു. ഇറ്റലിയിലെ പീട്രെസാന്‍റയിലായിരുന്നു ഇരുവരും തമ്മിലുള്ള മത്സരം. ചെസ് റോഡ്സ് ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് തലമുറകള്‍ തമ്മിലുള്ള പോരാട്ടം എന്ന് പേരിട്ട മത്സരം നടന്നത്.

റോം: ചെസ്സിലെ മെസ്സി എന്നറിയപ്പെടുന്ന കളിക്കാരനാണ് വെറും 11 വയസ്സുള്ള ഫോസ്റ്റിനോ ഓറോയും ഇന്ത്യന്‍ ചെസ്സിന്റെ പിതാവ് എന്നറിയപ്പെടുന്ന വിശ്വനാഥന്‍ ആനന്ദും തമ്മിലുള്ള മത്സരത്തില്‍ രണ്ട് കളികളും ആനന്ദ് വിജയിച്ചു. ഇറ്റലിയിലെ പീട്രെസാന്‍റയിലായിരുന്നു ഇരുവരും തമ്മിലുള്ള മത്സരം.

ആരാണ് ഫോസ്റ്റിനോ ഓറോ?

അതിവേഗ ചെസ്സായ ബുള്ളറ്റ് ഗെയിമില്‍ മാഗ്നസ് കാള്‍സനെ വരെ തോല്‍പിച്ച താരമാണ് ഫോസ്റ്റിനോ ഓറോ. അര്‍ജന്‍റീനയില്‍ നിന്നുള്ള അത്ഭുത ചെസ് ബാലനായതിനാല്‍ ഫോസ്റ്റിനോ ഓറോയെ ചെസ്സിലെ മെസ്സി എന്നാണ് വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്‍റര്‍നാഷണല്‍ മാസ്റ്ററാണ്. 10 വയസ്സും എട്ട് മാസവും ഉള്ളപ്പോഴാണ് ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ പദവി ലഭിച്ചത്. പിന്നീട് റോമന്‍ ഷോഗ്സീവ് ഈ റെക്കോഡ് തകര്‍ത്തു. 10 വയസ്സും മൂന്ന് മാസവും ഉള്ളപ്പോഴാണ് റോമന്‍ ഇന്‍റര്‍നാഷണല്‍ മാസ്റ്ററായത്.

ആദ്യ ഏറ്റുമുട്ടല്‍ റയ് ലോപസ് ഓപ്പണിംഗില്‍

നല്ല പ്രൊഫഷണലിസത്തോടെയാണ് ആനന്ദും ഓറോയും ഏറ്റുമുട്ടിയത്. ഇവിടെ രണ്ട് താരങ്ങളും തമ്മിലുള്ള റേറ്റിംഗ് പ്രശ്നമല്ലെന്നും ആനന്ദ് പിന്നീട് സൂചിപ്പിച്ചു. വെള്ളക്കരുക്കള്‍ ലഭിച്ച ആനന്ദ് റയ് ലോപസ് എന്ന ഓപ്പണിംഗാണ് കളിച്ചത്. ഇത് ഒരു സ്പാനിഷ് ഓപ്പണിംഗാണ്.
കരുനീക്കങ്ങള്‍ ഇങ്ങിനെ:1. e4 e5 2. Nf3 Nc6 3. Bb5
കരുക്കള്‍ പുറത്തിറക്കി കളിച്ച് നടുവിലെ നാല് കള്ളികളുടെ ആധിപത്യം പിടിച്ചെടുക്കുകയാണ് വെള്ളയുടെ ലക്ഷ്യം. അതിലൂടെ കറുപ്പിന്റെ കാലാളുകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക.കരുക്കള്‍ എത്രയും വേഗം പുറത്തെടുത്ത് കളിക്കുക, ചെസ് ബോര്‍ഡിലെ ഒത്തനടുക്കായ നാല് കള്ളികളില്‍ ആധിപത്യം ഉറപ്പിക്കുക എന്ന ചെസ്സിലെ അടിസ്ഥാന നിയമം പാലിക്കുന്ന ഓപ്പണിംഗാണ് ഇത്. ചെസ്സില്‍ തുടക്കക്കാര്‍ മുതല്‍ ഗ്രാന്‍റ്മാസ്റ്റര്‍മാര്‍ വരെ കളിക്കുന്ന ഓപ്പണിംഗാണ് ഇത്. 15ാം നീക്കം വരെ ഇരുവരും തുല്യനിലയിലായിരുന്നു. എന്നാല്‍ ഓറോ പിഴവ് വരുത്തി. തന്റെ കുതിരയെ (നൈറ്റ്) ആനന്ദിന്റെ കറുത്തകള്ളികളിലൂടെ ചലിക്കുന്ന ആനയുമായി (ബിഷപ്പ്) എക്സചേഞ്ച് ചെയ്തതായിരുന്നു ഈ പിഴവ്. പതിയെ ആനന്ദ് സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ തുടങ്ങി. ഇതില്‍ ഓറോ വീണുപോയി. 40 നീക്കത്തില്‍ മറ്റൊരു ഭീമാബദ്ധം വരുത്തിയതും ഓറോയെ തോല്‍വിയിലേക്ക് തള്ളിവിട്ടു.

ഫ്രഞ്ച് ഡിഫന്‍സില്‍ രണ്ടാം ഗെയിം

രണ്ടാമത്തെ മത്സരം ഫിഡെ പ്രസിഡന്‍റ് അര്‍കാഡി വൊര്‍കോവിച്ചാണ് ഉദ്ഘാടനം ചെയ്തത്. ഫ്രഞ്ച് ഡിഫസന്‍സിലായിരുന്നു ഇരുവരുടെയും പോരാട്ടം. 30ാം നീക്കത്തിന് ശേഷം രാജ്ഞിയും (ക്വീന്‍) തേരും (റൂക്ക്) ഉപയോഗിച്ച് ഫോസ്റ്റിനൊ ഓറോയുടെ രാജാവിനെ ആക്രമിക്കുകയായിരുന്നു. ആദ്യ കളി ജയിച്ച ആനന്ദിന് മത്സരം ജയിക്കാന്‍ ഒരു സമനില മതിയായിരുന്നു. പക്ഷെ അതില്‍ ഒതുങ്ങാന്‍ ആനന്ദ് തയ്യാറായില്ല. ക്വീന്‍ സൈഡില്‍ നിന്നും ചില പ്രത്യാക്രമണത്തിന് ഓറോ ശ്രമിച്ചു. പക്ഷെ 37ാം നീക്കത്തില്‍ വരുത്തിയ പിഴവ് ഓറോയെ വീഴ്‌ത്തി. 48ാംനീക്കത്തില്‍ ആനന്ദ് വിജയിച്ചു. അഞ്ച് തവണ ലോകചാമ്പ്യനായ ആനന്ദുമായി മത്സരിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി ഓറോ വിലയിരുത്തുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് മത്സരം വിശകലനം ചെയ്തു. ഇതിലൂടെ ഓറോയ്‌ക്ക് ചെസ്സിലെ ചില ആഴത്തിലുള്ള പാഠങ്ങള്‍ ആനന്ദില്‍ നിന്നും ലഭിച്ചു.

ഇറ്റലിയിലെ യൂണിചെസിന്റെ പ്രസിഡന്‍റായ ഗ്രാന്‍റ് മാസ്റ്റര്‍ മൊഗ്രാന്‍സിനി ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. ചെസ് റോഡ്സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് തലമുറകള്‍ തമ്മിലുള്ള പോരാട്ടം എന്ന് പേരിട്ട മത്സരം നടന്നത്. ചെസ് റോഡ്സിന്റെ ഉദ്ഘാടനദിവസമായിരുന്നു ആനന്ദും ഫോസ്റ്റിനോ ഓറോയും മത്സരിച്ചത്. ഈ മത്സരത്തിന്റെ ഭാഗമായി വ്യത്യസ്തമായ 40ഓളം ചെസ് ബോര്‍ഡുകളുടെ പ്രദര്‍ശനം നടന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക