ന്യൂഡൽഹി : ഏറ്റവും പുതിയ നൂതന ഹൈപ്പർസോണിക് മിസൈൽ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിൽ ഇന്ത്യ. ‘പ്രോജക്‌ട് വിഷ്‌ണു’ എന്ന പേരിൽ പൂർണമായും തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ മിസൈൽ രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ കുതിച്ചുചാട്ടത്തിന്റെ പ്രതീകമാണ്. ‘മാക് 8’ ആണ് മിസൈലിന്റെ പരമാവധി വേഗത. അതായത് മണിക്കൂറിൽ ഏകദേശം 11,000 കിലോമീറ്റർ അല്ലെങ്കിൽ ഓരോ സെക്കൻഡിലും ഏകദേശം മൂന്ന് കിലോമീറ്റർ വേഗതയിൽ ഇതിന് സഞ്ചരിക്കാനാകും.
നിലവിലുള്ള റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും ഈ മിസൈലിനെ കണ്ടെത്താനോ തടയാനോ സാധിക്കില്ല. ഇവ തന്ത്രപരമായി ഉപയോഗിക്കാവുന്ന ആയുധമാണ്.ഈ മിസൈലിന്റെ നിർമാണത്തിലൂടെ ഹൈപ്പർസോണിക് സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടിയ അമേരിക്ക, റഷ്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പേരും ചേർക്കപ്പെട്ടിരിക്കുകയാണ്
നിശ്ചിത പാതകളിലൂടെ സഞ്ചരിക്കുന്ന പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി ഇവയ്‌ക്ക് താഴ്‌ന്നും ഉയർന്നും മദ്ധ്യത്തിലുമെല്ലാം ദിശകൾ മാറ്റി സഞ്ചരിക്കാനാകും.ഈ മിസൈൽ പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണ്. സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് ഇത് വികസിപ്പിച്ചെടുത്തത്. പാകിസ്ഥാൻ, ചൈന ഉൾപ്പെടെയുള്ള ശത്രു രാജ്യങ്ങളിലെ പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമിക്കാൻ ഈ മിസൈലിന് സാധിക്കും.
നൂതനമായ ഒരു സ്ക്രാംജെറ്റ് എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ മിസൈൽ, ഇന്ധനം കത്തിക്കാനായി അന്തരീക്ഷത്തിൽ നിന്നുള്ള വായു ഉപയോഗിക്കുന്നു. ഇത് ദീർഘനേരം വേഗത നിലനിർത്താൻ സഹായിക്കുന്നു. പ്രൊപ്പൽഷൻ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ പുരോഗതി തെളിയിക്കുന്ന ഈ പുതിയ എഞ്ചിന്റെ 1000 സെക്കൻഡ് ഗ്രൗണ്ട് ടെസ്റ്റ് ഇതിനോടകം തന്നെ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: