ജറുസലേം: വിവാദ സ്വീഡിഷ് സാമൂഹിക പ്രവർത്തക ഗ്രേറ്റ തുൻബെർഗിനെ ഇസ്രായേൽ നാടുകടത്തി. ഇവർ ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച കപ്പൽ ഇസ്രായേൽ സൈന്യം പിടിച്ചെടുത്തതിന് ഒരു ദിവസത്തിന് ശേഷമാണ് നടപടി.
ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വിമാനത്തിലുള്ള തുൻബെർഗിന്റെ ചിത്രം പങ്കുവെക്കുകയും വിമാനത്തിൽ ഫ്രാൻസിലെത്തിയ ശേഷം തുൻബെർഗ് തന്റെ രാജ്യമായ സ്വീഡനിലേക്ക് പോയതായി അറിയിക്കുകയും ചെയ്തു. ഗാസയിലേക്ക് പോയ ‘മഡ്ലൈൻ’ എന്ന കപ്പലിലെ 12 യാത്രക്കാരിൽ ഒരാളാണ് തുൻബെർഗ്.
അതേ സമയം കപ്പലിൽ ഉണ്ടായിരുന്ന പ്രവർത്തകരിൽ ഫ്രഞ്ച് യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സനും ഉണ്ടായിരുന്നു. അവർ പലസ്തീൻ വംശജയാണ്. ഇസ്രായേലിന്റെ നയങ്ങളെ എതിർക്കുന്നതിനെ തുടർന്ന് ഇസ്രായേലിൽ പ്രവേശിക്കുന്നതിൽ നിന്ന് അവരെ വിലക്കിയിട്ടുണ്ട്. അവരെ നാടുകടത്തുകയാണോ അതോ തടങ്കലിൽ വയ്‌ക്കുകയാണോ എന്ന് വ്യക്തമല്ല.
കസ്റ്റഡിയിലെടുത്ത ഫ്രഞ്ച് ആക്ടിവിസ്റ്റുകളിൽ ഒരാൾ പുറത്താക്കൽ ഉത്തരവിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും ചൊവ്വാഴ്ച ഇസ്രായേലിൽ നിന്ന് ഫ്രാൻസിലേക്ക് പോകുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ട് ചൊവ്വാഴ്ച പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: