ഇംഫാല്‍: മണിപ്പുരിലെ ചുരാചാന്ത്പുര്‍ ജില്ലയിൽ 55.52 കോടി രൂപയുടെ വൻ മയക്കുമരുന്ന് വേട്ട. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ), കസ്റ്റംസ്, അസം റൈഫിള്‍സ്, മണിപ്പുര്‍ പോലീസ് എന്നിവ സംയുക്തമായി ജൂണ്‍ അഞ്ചുമുതല്‍ ഏഴുവരെ ജില്ല അതിര്‍ത്തിയില്‍ നടത്തിവന്ന ‘ഓപ്പറേഷന്‍ വൈറ്റ് വെയിലി’ന്റെ ഭാഗമായാണ് വൻതോതിൽ മയക്കുമരുന്ന് പിടികൂടിയത്.
അന്താരാഷ്‌ട്ര ഗ്രേ മാർക്കറ്റിൽ 54.29 കോടി രൂപ വിലമതിക്കുന്ന 7,755.75 ഗ്രാം ഹെറോയിനും 87.57 ലക്ഷം രൂപ വിലമതിക്കുന്ന 6,736 ഗ്രാം കറുപ്പും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കൂടാതെ, കണക്കിൽപ്പെടാത്ത 35.63 ലക്ഷം രൂപയുടെ രണ്ട് ബാവോഫെങ് വാക്കി-ടോക്കികൾ, ഒരു മാരുതി ഈക്കോ വാൻ എന്നിവയും പിടിച്ചെടുത്തതായി പത്രക്കുറിപ്പിൽ പറയുന്നു.
1985 ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് പത്ത് വർഷം വരെ കഠിന തടവ് ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ ഇവർക്ക് ലഭിച്ചേക്കാം. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ബെഹിയാങ് ഗ്രാമത്തില്‍വെച്ച് സംശയാസ്പദമായി കാണപ്പെട്ട രണ്ടാളുകളെ പിന്തുടരുകയും സിംഘാട്ട് സബ് ഡിവിഷനില്‍ തഡൗ വെങിലെ ഒരുവീട്ടില്‍ നടത്തിയ പരിശോധനയിൽ 219 സോപ്പുപെട്ടികളിലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെടുത്തത്.
മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന വീട്ടിൽനിന്ന് ഒരാളെയും രക്ഷപ്പെട്ടോടിയ രണ്ടാളുകളെ ബവല്‍ക്കോട്ട് ചെക്ക്‌ഗെയ്റ്റിന് സമീപത്തുനിന്നും പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: