വാഷിങ്ടണ്‍: ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ് കടത്തിയ സംഭവത്തിന് പിന്നാലെ മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്ത്. ഇത് അമേരിക്കയ്‌ക്ക് എതിരായ യുദ്ധത്തിന് സമാനമാണെന്ന് അഭിഭാഷകനും പൊളിറ്റിക്കല്‍ അനലിസ്റ്റുമായ ഗോര്‍ഡന്‍ ജി. ചാങ് പറയുന്നു.
ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കൊവിഡിനേക്കാള്‍ മാരകമായത് സംഭവിക്കും. ഇത്തരം സംഭവങ്ങളില്‍ ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് അമേരിക്ക നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാര്‍ഷിക വിളകള്‍ക്ക് നാശം വിതയ്‌ക്കുന്ന ഈ ഫംഗസുകള്‍ കാര്‍ഷിക ഭീകരവാദ ആയുധങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നയാണ്. ഓരോവര്‍ഷവും കോടിക്കണക്കിന് ഡോളര്‍ നഷ്ടമാണ് ഇവമൂലമുണ്ടാകുന്നത്. മനുഷ്യരിലും കന്നുകാലികളിലും ഛര്‍ദി, കരള്‍ സംബന്ധമായ രോഗങ്ങള്‍, പ്രത്യുത്പാദന വൈകല്യങ്ങള്‍ എന്നിവയ്‌ക്കും കാരണമാകുന്നു.
2020ല്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലേക്കും ചൈനയില്‍ നിന്ന് വിത്തുകള്‍ എത്തിയിരുന്നു. യുഎസ് ആവശ്യപ്പെടാതെയാണ് ഇവ എത്തിയത്. പടര്‍ന്നു പിടിക്കുന്നതും അപകടകരവുമായ സസ്യങ്ങളെ നട്ടുപിടിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിലെന്ന് കരുതുന്നു. ഈ വര്‍ഷവും ഒരു ചൈനീസ് ഓണ്‍ലൈന്‍ റീട്ടെയിലറില്‍നിന്ന് യുഎസിലേക്ക് വിത്തുകളെത്തി. ഇത് തടയാനുള്ള ഏക മാര്‍ഗം ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതാണ്. ഈ തീരുമാനം ഏറെ കടുത്തതാകാമെന്ന് ആളുകള്‍ കരുതും. എന്നാല്‍, അവസാനം യുഎസിന് തന്നെ ഇത് തിരിച്ചടിയാകും, ഗോര്‍ഡന്‍ ജി. ചാങ് വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുമ്പാണ് അപകടകരമായ ഫംഗസ് അമേരിക്കയിലേക്ക് കടത്തിയതിന് ചൈനക്കാരായ രണ്ട് ഗവേഷകര്‍ അറസ്റ്റിലായത്. ചൈനയിലെ സര്‍വകലാശാലയില്‍ ഗവേഷകനായ സുന്‍യോങ് ലിയു (34) ഇയാളുടെ പെണ്‍സുഹൃത്തും യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകയുമായ യുന്‍ക്വിങ് ജിയാന്‍ (33) എന്നിവരാണ് പിടിയിലായത്. കാര്‍ഷികവിളകള്‍ക്ക് വന്‍ നാശം വിതയ്‌ക്കുന്ന അപകടകരമായ ഫംഗസാണ് ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇരുവരും അമേരിക്കയിലേക്ക് കടത്തിയതെന്ന് എഫ്ബിഐ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: