റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) തുടര്‍ച്ചയായി മൂന്നാമതും റിപ്പോ നിരക്കു കുറച്ചത്, ഭാരതം സാമ്പത്തിക മേഖല ഭദ്രമാക്കുന്നതിന്റെ സുചനയാണ്. സാമ്പത്തിക കുതിപ്പ് എന്നതിനേക്കാള്‍ ഇവിടെ അനുയോജ്യം ക്രമമായ പുരോഗതി എന്നു പറയുന്നതായിരിക്കും. ആര്‍ബിഐയില്‍ നിന്ന് ബാങ്കുകള്‍ വായ്പയെടുക്കുന്നതിന്റെ പലിശയാണ് റിപ്പോ. ഇതാണ് അടിസ്ഥാന പലിശ നിരക്ക്. അതിനാല്‍ റിപ്പോ നിരക്കു കുറയുന്നു എന്നതു സാമ്പത്തിക ഭദ്രതയെയാണ് സൂചിപ്പിക്കുന്നത്. ഇതുവഴി ബാങ്ക് ഇടപാടുകാര്‍ക്ക് വായ്പയുടെ പലിശയില്‍ ഇളവു ലഭിക്കും. അതു വ്യക്തികളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തും. അവരുടെ വാങ്ങല്‍ ശേഷി കൂടും. അതുവഴി വിപണിയിലേയ്‌ക്കു കൂടുതല്‍ പണമെത്തും. ഇതിന്റെ പ്രതിഫലനം ഓഹരി വിപണിയിലും ദൃശ്യമാകും. റിപ്പോ നിരക്കു കുറഞ്ഞു വരുംതോറും സാമ്പത്തിക നില സാവധാനം മെച്ചപ്പെട്ട നിലയിലേയ്‌ക്ക് ഉയര്‍ന്നു വരും. സാമ്പത്തിക നിലയുടെ ഓരോ അവലോകന യോഗത്തിനും ശേഷമാണ് റിപ്പോ നിരക്കു പുനര്‍ നിര്‍ണയിക്കുന്നത്. മൂന്നു തവണ തുടര്‍ച്ചയായി റിപ്പോ നിരക്കു കുറയുന്നത് തീര്‍ച്ചയായും സാമ്പത്തിക നിലയില്‍ വരുന്ന അനുകൂല മാറ്റമാണ് സൂചിപ്പിക്കുന്നത്. സാധാരണ ഓരോ തവണയും കാല്‍ ശതമാനമോ അതില്‍ താഴെയോ ആണ് പലിശയില്‍ ഇളവു വരുത്താറുള്ളത്. എന്നാല്‍ ഇത്തവണ അത് അര ശതമാനത്തിലെത്തി. ഇതു കൂടുതല്‍ ശുഭസൂചനയാണ്. മൂന്ന് അവലോകന യോഗത്തിലും കൂടിയായി ഒരു ശതമാനമാണ് പലിശയില്‍ വന്ന കുറവ്. ഇതോടെ ഭവന, വാഹന, കാര്‍ഷിക, വായ്പകളുടേയും സ്വര്‍ണപ്പണയത്തിന്റെയും വ്യക്തിഗതവായ്പകളുടേയും പലിശനിരക്കില്‍ മാറ്റം വരുന്നത് ജനങ്ങള്‍ക്കു വലിയ ആശ്വാസമാകും.
സാമ്പത്തിക രംഗത്ത് ഭാരതം ഉയര്‍ച്ചയുടെ പടവിലേയ്‌ക്കു മാറിയത് 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. അതുവരെ അവലോകനങ്ങളിലൊന്നും ഇത്ര ശുഭസൂചകമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയുള്ള ധനനയവും ദീര്‍ഘ വീക്ഷണത്തോടെയുള്ള വിനിമയ രീതിയുമാണ് ഇതിനു വഴി തെളിച്ചത്. മുന്‍ സര്‍ക്കാരുകളുടെ കാലത്തു വരുത്തിവച്ച വന്‍ കടബാധ്യതകളില്‍ നിന്നു രാജ്യത്തെ കരകയറ്റേണ്ട ഭാരവും ഈ സര്‍ക്കാരിന് ഏറ്റെടുക്കേണ്ടിവന്നു. ഈ ബഹുമുഖ പ്രശ്നങ്ങളുടെ നടുവില്‍, കര്‍ശനമായ ചില സാമ്പത്തിക നിയന്ത്രണങ്ങളും നടപടികളും വേണ്ടിവന്നു. സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്ത് സര്‍ക്കാരിന്റെ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കുന്നതിനു പകരം, സുരക്ഷിത ഭാവിയിലായിരുന്നു സര്‍ക്കാരിന്റെ കണ്ണ്. ജനങ്ങള്‍ക്കുമേല്‍ അമിത സാമ്പത്തിക ഭാരമേല്‍പിക്കാതെ ഖജനാവിലേയ്‌ക്കുള്ള പണം വരവു കൂട്ടുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തി ഓരോചുവടിലും സര്‍ക്കാര്‍ മുന്നോട്ടു നീങ്ങി. പരിധിവിട്ട ആനുകൂല്യങ്ങള്‍ രാഷ്‌ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കില്ലെന്നു മാത്രമല്ല, പിന്നോട്ട് അടിക്കുകയും ചെയ്യും. അതിനു പകരം ജനത്തിനു മുന്നില്‍ അവസരങ്ങള്‍ ഒരുക്കി സാമ്പത്തിക ബാധ്യതകളെ മറികടക്കാന്‍ അവരെ പ്രാപ്തരാക്കുക എന്ന നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്. ഖജനാവിലെ പണംകൊണ്ട് ആനുകൂല്യങ്ങള്‍ നല്‍കി അധികാരം കൈയ്‌ക്കലാക്കാന്‍ ശ്രമിക്കുന്നവരുടെ നിരന്തര വിമര്‍ശനങ്ങളുടെയും പരിഹാസത്തിന്റെയും മുള്‍മുനയിലൂടെയാണ് ഇത്തരം നൂതനവും അനിവാര്യവുമായ പരിഷ്‌കാരങ്ങളുമായി ഈ സര്‍ക്കാര്‍ രാഷ്‌ട്രത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പിച്ചത്. ആഗോള സാമ്പത്തിക നിലയില്‍ പടിപിടിയായി മേലോട്ടുകയറി നാലാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതും ഇത്തരം കൃത്യമായ ചുവടുവയ്പിന്റെ ഫലമാണ്. ഏറെ വൈകാതെ മൂന്നാം സ്ഥാനത്തും രണ്ടു പതിറ്റാണ്ടിനപ്പുറം രണ്ടാം സ്ഥാനത്തും എത്താവുന്ന നിലയിലാണ് ഭാരതം ഇപ്പോള്‍. അതിലേയ്‌ക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന സത്യം ബാക്കി നില്‍ക്കുന്നു. അതുകൊണ്ട് വിശ്രമിക്കാന്‍ സമയമായിട്ടില്ല.
ആനുകൂല്യങ്ങള്‍ ആരും മോഹിക്കും. പക്ഷേ, അതിരു കവിഞ്ഞ ആനുകൂല്യങ്ങള്‍ മടിയന്‍മാരുടെ രാഷ്‌ട്രത്തെ സൃഷ്ടിക്കും എന്നു പറയാറുണ്ട്. അത്തരം പാതയില്‍ നിന്നു മാറി സഞ്ചരിക്കാന്‍ നിശ്ചയദാര്‍ഢ്യവും ദീര്‍ഘ വീക്ഷണവും ലക്ഷ്യബോധവും പദ്ധതികള്‍ നടപ്പാക്കാനുള്ള തന്റേടവും വേണം. ഫലപ്രാപ്തിയേക്കുറിച്ചു ഉറച്ച വിശ്വാസം വേണം. രാഷ്‌ട്രം ആദ്യം എന്ന വിശ്വാസത്തിലുറച്ച പ്രസ്ഥാനത്തിന്റെ കണ്ണികളായ ഭരണാധികാരികള്‍ക്ക് അതു വേണ്ടത്രയൂള്ളതിന്റെ ഫലമാണ് അഴിമതി തീണ്ടാത്ത പതിനൊന്നു വര്‍ഷത്തെ ഭരണം. അതാണ്, പലമേഖലകളിലേയും പോലെ സാമ്പത്തിക രംഗത്തേയും ഈ നേട്ടത്തിനു നിദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: