ന്യൂദല്‍ഹി: 2047ല്‍ വികസിത ഭാരതം എന്നത് 140 കോടി ഭാരതീയരുടെയും സ്വപ്നമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ജനപങ്കാളിത്തതോടെ വികസിത ഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ്. മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത് നിറവേറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനകേന്ദ്രീകൃതവും സുതാര്യവുമായ ഭരണത്തിന്റെ പ്രതീകമാണ് മോദി സര്‍ക്കാര്‍ എന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 11 വര്‍ഷമായി ദീര്‍ഘവീക്ഷണത്തോടെ സ്വയംപര്യാപ്തമായ ഒരു ഭാരതത്തിന് ശക്തമായ അടിത്തറ പാകി. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് നാം സാക്ഷ്യംവഹിക്കുകയാണ്. കഴിഞ്ഞ 11 വര്‍ഷമായി ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും പൊതുജനക്ഷേമത്തിലും ഭാരതം അഭൂതപൂര്‍വമായ പരിവര്‍ത്തനങ്ങള്‍ കണ്ടു, അവ സുവര്‍ണ ലിപികളില്‍ എഴുതപ്പെടേണ്ടതാണ്. പ്രതികരണശേഷിയുള്ളതും ഉത്തരവാദിത്തമുള്ളതും അഴിമതിരഹിതവുമായ ഒരു സര്‍ക്കാരാണ് രാജ്യത്തുള്ളത്. പരിഷ്‌കരണം, പ്രവര്‍ത്തനം, പരിവര്‍ത്തനം എന്നീ തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാരാണിത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ്, രാജ്യം പ്രീണനത്തിന്റെയും വിഭജനത്തിന്റെയും രാഷ്‌ട്രീയത്തില്‍ മുങ്ങിക്കുളിച്ചിരുന്നു. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍, പ്രകടനം, ഉത്തരവാദിത്തം, റിപ്പോര്‍ട്ട് കാര്‍ഡുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ രാഷ്‌ട്രീയ സംസ്‌കാരം സ്ഥാപിക്കപ്പെട്ടു. ഇന്ന് ഭാരതത്തിലെ ഒരു സാധാരണ പൗരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് ഉറപ്പിക്കുന്നു. രാഷ്‌ട്രതാല്‍പര്യം മുന്‍നിര്‍ത്തി, മോദി സര്‍ക്കാര്‍ ധീരവും ചരിത്രപരവുമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് നിര്‍ത്തലാക്കല്‍, പുതിയ വഖഫ് നിയമം, സിഎഎ നടപ്പാക്കല്‍, സ്ത്രീ സംവരണം എന്നിവ ഉദാഹരണങ്ങളാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ എത്തിനില്‍ക്കുന്ന ഭീകരതക്കെതിരായ ഭാരതത്തിന്റെ നിലപാടുകള്‍ ആഗോളതലത്തില്‍ തന്നെ പ്രതിച്ഛായ ഉയര്‍ത്തി. നേരത്തെ, രാജ്യത്ത് 126 നക്സല്‍ബാധിത ജില്ലകളുണ്ടായിരുന്നു, ഇപ്പോള്‍ അത് 18 ആയി കുറഞ്ഞു. നക്സലിസത്തെ തുടച്ചുനീക്കുന്നതിലേക്ക് ഭാരതം അതിവേഗം നീങ്ങുകയാണ്. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാര്‍ എല്ലാ വെല്ലുവിളികളെയും നേരിട്ടും നിര്‍ണായകമായും പ്രതികരിച്ചിട്ടുണ്ട്. ശക്തവും ആത്മവിശ്വാസവും ഉത്തരവാദിത്തവുമുള്ള ഒരു രാഷ്‌ട്രത്തിന്റെ മുഖമുദ്രയാണിത്.
കഴിഞ്ഞ 11 വര്‍ഷമായി, എസ്സി, എസ്ടി, ഒബിസി എന്നിവയുള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ശാക്തീകരണത്തിന് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. സൈനിക, വിദ്യാഭ്യാസം, തൊഴില്‍, സ്വയം തൊഴില്‍ മേഖലകളിലുടനീളം സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ദൃഢനിശ്ചയത്തോടെ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുള്‍പ്പെടെയുള്ള അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കി. ബിജെപി ഗരീബി ഹഠാവോ എന്ന് മുദ്രാവാക്യം വിളിക്കാതെ തന്നെ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്നു. ഭാരതത്തിലെ 25 കോടി ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരായ അരുണ്‍സിങ്, സുനില്‍ ബന്‍സാല്‍, അനില്‍ ബലൂനി എംപി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ 11-ാം വാര്‍ഷികത്തിന്റെ ഭാഗമായി ബിജെപി ദേശീയ ആസ്ഥാനത്ത് ആരംഭിച്ച പ്രദര്‍ശനം നഡ്ഡ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: