ന്യൂദല്‍ഹി: മെയ് 8,9 തീയതികളില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് ദിവസേന 300 മുതല്‍ 400 ഡ്രോണുകളും അതിന് കരുത്ത് കൂട്ടാന്‍ യുദ്ധവിമാനങ്ങളും ലോയിറ്ററിംഗ് മ്യുനീഷനും ആണ്. പക്ഷെ ഈ ഡ്രോണ്‍ ആക്രമണങ്ങളെയും യുദ്ധവിമാനങ്ങളുടെ ആക്രമണത്തെയും നിഷ്പ്രഭമാക്കിയതില്‍ ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനത്തിന് വലിയ പങ്കുണ്ട്. പിടിതരാതെ ശത്രു മിസൈലുകളെ വെട്ടിച്ചുപറക്കാന്‍ ശേഷിയുള്ള, മണിക്കൂറില്‍ 2414 കിലോമീറ്റര്‍ വേഗതയുള്ള, അമേരിക്കയുടെ അഹങ്കാരമായ എഫ് 16 വിമാനങ്ങളെ മൂന്നെണ്ണത്തിനെയാണ് ആകാശ് മിസൈല്‍ അടിച്ചിട്ടത്. നിരവധി ഡ്രോണുകളെയും തറപറ്റിച്ചു. പാകിസ്ഥാന്റെ ബൈക്കര്‍ കമികേസ് ഡ്രോണുകളേയും ആകാശ് തറപറ്റിച്ചു.
ഇത് കണ്ടപ്പോള്‍ സന്തോഷിച്ച ഒരാളുണ്ട്. അതിന്റെ ശില്‍പിയായി അറിയപ്പെടുന്ന ഡോ. റാവു. മുഴുവന്‍ പേര് ഡോ. പ്രഹ്ളാദ രാമറാവു. അബ്ദുല്‍ കലാമിന്റെ സമകാലീകന്‍. ഇദ്ദേഹമാണ് ആകാശ് മിസൈല്‍ സംവിധാനം നിര്‍മ്മിക്കുന്നതില്‍ വലിയ പങ്കു വഹിച്ചത്. തദ്ദേശീയമായി ഇന്ത്യ ശക്തമായ ഒരു വ്യോമപ്രതിരോധ സംവിധാനമാണ് ആകാശ് മിസൈല്‍ സംവിധാനത്തിലൂടെ സൃഷ്ടിച്ചത്.
“എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്.”- ആകാശ് മിസൈല്‍ എഫ് 16 വെടിവെച്ചിട്ട വാര്‍ത്ത കേട്ടപ്പോള്‍ ടിവി ചാനലുകളോട് പ്രതികരിച്ച് ഡോ.റാവു പറഞ്ഞത് ഇതാണ്. ആകാശ് മിസൈല്‍ പദ്ധതിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടറായിരുന്നു ഡോ. റാവു. “ഹൈസ്പീഡ് ഭീഷണികളായ ഡ്രോണുകള്‍, മിസൈലുകള്‍, യുദ്ധജെറ്റുകള്‍ എന്നിവയെ തകര്‍ക്കാന്‍ പര്യാപ്തമായ മിസൈല്‍ സംവിധാനം എന്ന നിലയിലാണ് ആകാശിനെ വികസിപ്പിച്ചത്. ഇപ്പോഴത് എഫ്16നെ വരെ വെടിവെച്ചിട്ടു. “- അത് പറയുമ്പോള്‍ ഡോ. റാവുവിന്റെ ആനന്ദത്തിന് അതിരില്ല. ഡിആര്‍ഡിഒ വികസിപ്പിക്കുകയും ഭാരത് ഡൈനാമിക്സ് നിര്‍മ്മിക്കുകയും ചെയ്യുന്ന ആകാശ് മിസൈല്‍ സംവിധാനം ഇപ്പോള്‍ ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന്റെ നട്ടെല്ലായി മാറിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക