തിരുവനന്തപുരം: വെമ്പായത്തുനിന്ന് 16 കാരനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവായി സുഹൃത്തിന്റെ മൊഴി. മാര്‍ച്ച് അഞ്ചിന് പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ചത് കാണാതായ അഭിജിത്ത് ആണെന്നാണ് സുഹൃത്ത് മൊഴി നല്‍കിയത്.
മൃതദേഹം ഒരു മാസം കഴിഞ്ഞപ്പോള്‍ പൊലീസ് സംസ്‌കരിച്ചു. രേഖകളില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചില്ലെന്നാണ് പൊലീസ് വിശദീകരണം.
ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് അഭിജിത്ത് വീടുവിട്ടിറങ്ങിയത്.കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. അഞ്ചാം തിയതി അഭിജിത്ത് ട്രെയിന്‍ തട്ടി മരിച്ചു. ബന്ധുക്കള്‍ എത്തിയില്ലെന്നും മൃതദേഹം തിരിച്ചറിഞ്ഞില്ലെന്നും കാട്ടി ഏപ്രില്‍ അഞ്ചിന് പൊലീസ് അഭിജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. അഭിജിത്തിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ചത് അഭിജിത്ത് തന്നെയെന്ന് പൊലീസിന് വിവരം കിട്ടിയത്.
അതേസമയം, മകന് എന്ത് സംഭവിച്ചെന്ന് അറിയണമെന്ന് അഭിജിത്തിന്റെ പിതാവ് ആവശ്യപ്പെട്ടു. തങ്ങളെ അറിയിക്കാതെ പൊലീസ് മൃതദേഹം സംസ്‌കരിച്ചത് എന്തിനെന്ന് വ്യക്തമാകേണ്ടതുണ്ട്. അഭിജിത്തിനെ സുഹൃത്തുക്കളാണ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. മുന്‍പ് ഈ സുഹൃത്തുക്കളെ താന്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നും പിതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: